രാത്രി 10 മണിയോടെ വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന 16-കാരിയെ കടന്നുപിടിച്ചു, തിരുവനന്തപുരത്ത് 50-കാരന് 4 വർഷം തടവ്

തിരുവനന്തപുരം: അയൽവാസിയായ പതിനാറ് കാരിയെ വീട്ടിനുള്ളിൽ കയറി കടന്ന് പിടിച്ചയാൾക്ക് നാല് വർഷം വെറും തടവും പതിനയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ച വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്.

കേസിൽ കരകുളം വേങ്ങോട് സ്വദേശി അഷ്റഫ് (5ഠ) നെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2021 ഏപ്രിൽ പതിനൊന്ന് രാത്രി പത്ത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടി ബാത്ത് റൂമിൽ പോയിട്ട് തിരിച്ച് വരവെ വീട്ടിനുള്ളിൽ പതിങ്ങിയിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു.

കുട്ടി നിലവിളിച്ചപ്പോൾ പ്രതി ഓടി. വീടിന് പുറത്തിറങ്ങിയിട്ട് ഇനിയും വരുമെന്ന് പറഞ്ഞിട്ടാണ് പ്രതി പോയത്. ഈ സംഭവത്തിന് മുമ്പ് പ്രതി കുട്ടിയെ മുണ്ട് പൊക്കി കാണിച്ച സംഭവവും ഉണ്ടായിരുന്നു. ഇതിന് ശേഷം മൊഴി മാറ്റി പറയണം എന്നാവശ്യപ്പെട്ട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസ് എടുത്തിരുന്നു.

നെടുമങ്ങാട് പൊലീസ് സബ് ഇൻസ്പെക്ടർമാരായ ബി എസ് ശ്രീജിത്ത്, കെ എസ് ധന്യ, എൻ സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ. ആർവൈ അഖിലേഷ് ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കണമെന്ന് കോടതി ഉത്തരവിലുണ്ട്.

Advertisement