ഇത് വരിക്കാശേരി മനയിലെ ലൊക്കേഷനല്ല…. ഇത് ചലച്ചിത്ര അക്കാദമിയാണ്… ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഭരണസമിതി അംഗങ്ങള്‍ പരസ്യമായി രംഗത്ത്

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഭരണസമിതി അംഗങ്ങള്‍ പരസ്യമായി രംഗത്ത്. രഞ്ജിത്ത് തിരുത്തുകയോ അല്ലാത്ത പക്ഷം സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്നും മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരാനായി നടക്കുന്നതുകൊണ്ടാണ് ഐഎഫ്എഫ്കെ നടക്കുന്നതെന്നാണ് ചെയര്‍മാന്‍ കരുതുന്നതെന്നും അംഗങ്ങള്‍ ആരോപിച്ചു. ചലച്ചിത്രമേള വേദിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്രയും മനോഹരമായി നടക്കുന്ന മേളയയില്‍ ഉണ്ടായ ഏക കല്ലുകടി ചെയര്‍മാന്‍ അസ്ഥാനത്ത് വിവരക്കേടും അസംബന്ധങ്ങളും പറയുന്നത് മാത്രമാണന്ന് ഭരണസമിതി അംഗം മനോജ് കാന പറഞ്ഞു. അക്കാദമിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സിനിമ ഒരു കല എന്നനിലയില്‍ വളര്‍ത്തുകയെന്നത്. ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്ന് അക്കാദമിയെ തന്നെ അവഹേല്‍ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. പലരീതിയില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദപൂര്‍വം ശ്രമിച്ചിട്ടുണ്ട്. അതൊന്നും നടന്നിട്ടില്ല. ആര്‍ട്ടിസ്്റ്റുകളെ വളരെ മ്ലേച്ഛമായ രീതിയില്‍ പരിഹസിക്കുന്നതാണ് അദ്ദേഹത്തിന്റെ സമീപനം. വരിക്കാശേരി മനയിലെ ലൊക്കേഷനല്ല. ഇത് ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ലായെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

Advertisement