ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രതിഫലം നല്‍കാനാണ് ഈ തുക വിനിയോഗിക്കുക. ഒക്ടോബര്‍ വരെയുള്ള പ്രതിഫലം നല്‍കുന്നതിന് നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം കഴിഞ്ഞ മാസം ഉയര്‍ത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെയാണ് വേതനം വര്‍ധിപ്പിച്ചത്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ട്. 62,852 പേര്‍ക്കാണ് വേതന വര്‍ധന ലഭിക്കുന്നത്. ഇതില്‍ 32,989 പേര്‍ വര്‍ക്കര്‍മാരാണ്. ആശ വര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 26,125 പേര്‍ക്കാണ് നേട്ടം. ഇരു വര്‍ധനകളും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു.

Advertisement