വിവാഹചടങ്ങ് കഴിഞ്ഞതും വധു കാമുകനൊപ്പം പോയി, വിവാഹിതനാകാതെ വീട്ടിലേക്കില്ലെന്ന് വരന്‍

പാറ്റ്ന: ബിഹാറിലെ ഭഗൽപൂരിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് തൊട്ടു പിന്നാലെ വധു കാമുകനൊപ്പം ഒളിച്ചോടി. വധു ഒളിച്ചോടിയതോടെ വിവാഹത്തിനെത്തിയ അതിഥികൾ എല്ലാവരും മടങ്ങിപ്പോയെങ്കിലും വരനും കൂട്ടരും മടങ്ങിപ്പോകാൻ തയാറായില്ല. മറ്റൊരു വിവാഹം കഴിച്ച് വധുവിനോടൊപ്പം മാത്രമേ ഇനി മടക്കമൊള്ളൂവെന്ന തീരുമാനത്തില്‍ തന്നെ വരനും സുഹൃത്തുക്കളും ഉറച്ച് നിന്നു. ഇതോടെ പ്രതിസന്ധിയിലായ വരന്‍റെ ബന്ധുക്കള്‍ വിവാഹത്തിനെത്തിയ മറ്റൊരു പെൺകുട്ടിയുമായി അതേ വിവാഹ വേദിയില്‍ വച്ച് വിവാഹം നടത്തി.

നവംബർ 27 നായിരുന്നു സംഭവം. ഭഗൽപൂർ ജില്ലയിലെ കജ്‌റൈലിയിൽ താമസിക്കുന്ന പദ്ദു ഷായുടെ മകൻ പ്രകാശ് ഷായുടെ വിവാഹമാണ് ഇത്തരത്തിൽ ട്വിസ്റ്റുകൾ നിറഞ്ഞത്. സൻഹൂലയിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രകാശ് ഷായുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ഇരു വീട്ടുകാരും ചടങ്ങുകൾക്കായി എത്തുകയും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. വധുവും വരനും പരസ്പരം മാല അണിയിക്കുകയും പിന്നാലെ വിവാഹ ചിത്രങ്ങളും എടുത്തു. പക്ഷേ, വധുവിന്‍റെ മനസ്സിൽ എന്താണന്ന് മാത്രം ആർക്കും പിടികിട്ടിയില്ല.

ഒടുവില്‍, മംഗളസൂത്രം, സിന്ദൂരം എന്നിവ ഉൾപ്പെടുന്ന മറ്റ് പ്രധാന ചടങ്ങുകൾക്ക് മുന്നോടിയായി അവൾ തന്‍റെ തീരുമാനം നടപ്പാക്കി. ഇരുവീട്ടുകാരും നോക്കി നില്‍ക്കെ കാമുകനൊപ്പം വിവാഹ പന്തലിൽ നിന്നും വധു ഇറങ്ങിപ്പോയി. അതോടെ വരനും വീട്ടുകാരും രോഷാകൂലരായി. വധുവില്ലാതെ മടങ്ങുന്നത് അപമാനകരമാണെന്ന് പറഞ്ഞ അവർ മടങ്ങിപ്പോകാൻ തയ്യാറാകാതെ വിവാഹ പന്തലിൽ തന്നെ നിന്നു. ഒടുവില്‍ കഹൽഗാവിൽ നിന്നുള്ള ഒരു പെൺകുട്ടിയെ അതെ വിവാഹ പന്തിലില്‍ വച്ച് വരന്‍റെ വീട്ടുകാർ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചു. അവരും സമ്മതം മൂളിയതോടെ തൊട്ടടുത്തുള്ള നാഥ്‌നഗറിലെ മനസ്‌കമന നാഥ് ക്ഷേത്രത്തിൽ വച്ച് അന്ന് തന്നെ ഇരുവരും വിവാഹവും നടത്തി. പിറ്റേന്ന് വിവാഹത്തിന്‍റെ രേഖകള്‍ രജിസ്ട്രേഷനായി എത്തിച്ചു.

Advertisement