എറണാകുളത്ത് ഇതരമതത്തിൽപ്പെട്ട ആൺകുട്ടിയെ പ്രണയിച്ച മകളെ കൊല്ലാൻ ശ്രമിച്ച് പിതാവ്; വായിൽ ബലമായി വിഷം ഒഴിച്ചു

കൊച്ചി: ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം. എറണാകുളം ആലങ്ങാടാണ് സംഭവം.

മകളെ തല്ലി പരുക്കേൽപ്പിച്ചശേഷം പിതാവ് നിർബന്ധിച്ച് കളനാശിനി കുടിപ്പിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആൺകുട്ടിയും പെൺകുട്ടിയും സ്കൂളിലെ സഹപാഠികളാണ്. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോൺ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നു. എന്നാൽ പെൺകുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. പെൺകുട്ടി അനുസരിക്കാത്തതിന്റെ വിരോധത്താലാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി കമ്പിവടികൊണ്ട് കൈയിലും കാലിലും അടിച്ചു പരുക്കേൽപ്പിച്ചു. പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനി വിഭാഗത്തിൽപ്പെട്ട മാരക വിഷം മരണം സംഭവിക്കുമെന്ന അറിവോടെയാണ് പിതാവ് മകളെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. ഞായറാഴ്ച (ഒക്ടോബർ 29) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ച് എറിഞ്ഞത്. അമ്മ വന്നു നോക്കുമ്പോൾ പിതാവ് കുട്ടിയുടെ വായ് ബലമായി തുറന്നുപിടിച്ച് കളനാശിനി കുടിപ്പിക്കുകയായിരുന്നു. പകുതി കുട്ടി ഇറക്കുകയും പകുതി വായിൽ കിടക്കുകയും ചെയ്തപ്പോഴാണ് അമ്മ പിതാവിനെ പിടിച്ചുമാറ്റിയത്.

Advertisement