മകൾ ഗർഭിണി, കാരണക്കാരനായ സുഹൃത്തിന്റെ വീട്ടിൽ 17 കാരിയുമായി അമ്മയെത്തി; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 18കാരൻ അറസ്റ്റിലായി. കാസർകോട് കോളിച്ചാൽ സ്വദേശിയായ 18 വയസുകാരനാണ് പിടിയിലായത്.

ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 17 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സുഹൃത്താണ് കേസിൽ പിടിയിലായ പ്രതി. പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂർത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതി പെൺകുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കുറ്റം ചുമത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലായത്.

ഇതോടെ കുപിതയായ അമ്മ പെൺകുട്ടിയോട് ആരാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ചോദിച്ചു. പെൺകുട്ടി പറഞ്ഞ സുഹൃത്തിന്റെ വീട്ടിലേക്ക് പെൺകുട്ടിയുമായി എത്തിയ അമ്മ കുട്ടിയെ ഇവിടെ വിട്ടു. വാഗ്വാദവും തർക്കവും കരച്ചിലുമെല്ലാമായതോടെ അയൽക്കാരും വിവരമറിഞ്ഞു. പിന്നാലെ വിവരം പൊലീസിന്റെ ശ്രദ്ധയിലുമെത്തി.

വിവരം അന്വേഷിച്ച പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Advertisement