‘എന്നെ വർഗീയവാദി എന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികതയാണുള്ളത്’: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങൾ ഉയർത്തുമ്പോൾ വർഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നത്.

ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ല. തൻറെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർവ്വകക്ഷിയോ​ഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തിയത്.

ദുരന്തപൂർണമായ സംഭവമാണ് കളമശ്ശേരി സ്ഫോടനം. വർഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് പരാമർശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷവും കോൺഗ്രസും ഇതിന് കൂട്ടുനിന്നു. ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങിൽ പങ്കെടുപ്പിച്ച വിഷയമാണ് താൻ ഉയർത്തിയത്. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂർ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വർഗീയവാദി എന്ന് വിളിക്കും.

തനിക്ക് എല്ലാ മതവിഭാഗങ്ങളുമായും നല്ല ബന്ധമാണ്. ഒരു വിഭാഗത്തിന് മേൽ കുറ്റം ചുമത്താനുള്ള മത്സരത്തിനില്ല. മുൻവിധിയോട് കൂടി ഞങ്ങൾ സമീപിച്ചിട്ടില്ല. ഹമാസ് നടത്തുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ എന്ന് പറയുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Advertisement