കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കളമശേരിയിലേക്ക്

കൊച്ചി; കളമശ്ശേരിയിൽ സ്ഫോടനമുണ്ടായ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കു പുറപ്പെട്ടു. പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ, സർജറി, ബേൺസ് യൂണിറ്റ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘമാണു രക്ഷാപ്രവർത്തനത്തിനു പുറപ്പെടുന്നത്.

നിലവിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം മാത്രമാണ് എറണാകുളം മെഡിക്കൽ കോളജ് ആവശ്യപ്പെട്ടിട്ടുള്ളത്. നഴ്സുമാർ അനുബന്ധ ജീവനക്കാർ അടക്കമുള്ളവരുടെ സംഘം തയാറായെങ്കിലും ഡോക്ടർമാർ മാത്രം എത്തിയാൽ മതി എന്നാണു കോട്ടയം മെഡിക്കൽ കോളജിനു ലഭിച്ചിരിക്കുന്ന വിവരം.

ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ബേൺസ് യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവയിൽ കൂടുതൽ ആളുകൾക്കു വിദഗ്ധ ചികിത്സ ഒരുക്കുവാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ പരുക്കേറ്റവരെ നിലവിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കുമോ എന്നു വിവരം ലഭിച്ചിട്ടില്ല. ആരോഗ്യ മന്ത്രി വീണാ ജോർജും കളമശേരി മെഡിക്കൽ കോളജിലെത്തും.

Advertisement