ദേശീയപാതയ്ക്ക് സ്ഥലം നൽകിയവർക്കു വഴിയില്ല; വീടുകളിലേക്കു വഴി ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ നൽകണം

വടകര; ദേശീയപാത ആറു വരിയായി വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയവർക്ക് തിരിച്ചടി. പുതിയ പാതയിൽ നിന്ന് വീടുകളിലേക്കോ കച്ചവട സ്ഥാപനങ്ങളിലേക്കോ വഴി ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം.

ദേശീയപാതയിൽ നിന്ന് വഴി വേണമെങ്കിൽ നിലവിലുള്ള വീട്ടുകാർ 2.80 ലക്ഷം രൂപ അതോറിറ്റിക്ക് നൽകണം. പുതിയ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും വഴി ലഭിക്കണമെങ്കിൽ ഇതിന്റെ മൂന്ന് മടങ്ങ് തുക അടയ്ക്കണം എന്നാണ് നിർദേശം. പുതിയ വീടിന്റെ സ്ക്വയർ ഫീറ്റ് കണക്കാക്കി ദേശീയപാത അതോറിറ്റി നിർദേശിക്കുന്ന തുക വേണം നൽകാൻ. ഇല്ലെങ്കിൽ വഴി ലഭിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.

ദേശീയപാത വികസനത്തിനായി സ്ഥലം വീട്ടു നൽകിയവർ ആയിരക്കണക്കിന് വരും. ഇവരിൽ നൂറു കണക്കിന് ആളുകൾക്ക് വീടുകളിലേക്കുള്ള വഴിയാണ് ഇല്ലാതാവുന്നത്.

ദേശീയപാത അതോറിറ്റിയുടെ സൈറ്റിലാണ് ഇതുസംബന്ധിച്ച് ഉത്തരവു വന്നത്. ഇക്കാര്യം അധികം ആരും അറിഞ്ഞിട്ടില്ല. എന്നാൽ പുതിയ കെട്ടിടം നിർമിക്കുന്നവർക്ക് റോഡിലേക്കു വഴി നൽകുന്നതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളെ അതോറിറ്റി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Advertisement