‘രോഗിയായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മിനി ആംബുലൻസെങ്കിലും പോകുന്ന വഴി വേണം’: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സെറിബ്രൽ പാൾസി രോഗിയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴി വീതി കൂട്ടണമെന്ന ആവശ്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പരിസരവാസികളുമായി അനുരഞ്ജന ചർച്ച നടത്താൻ മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

പരാതിക്കാരിയുടെ അവസ്ഥ പരിഗണിക്കുമ്പോൾ വാഹന സൗകര്യമുള്ള വഴി അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായി നടപടിയെടുക്കാൻ നഗരസഭാ സെക്രട്ടറിക്ക് കഴിയാത്ത സാഹചര്യത്തിലാണ് ചർച്ച നടത്താൻ കമ്മീഷൻ നിർദ്ദേശിച്ചത്.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനി എ എസ് സിനു സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. മകളെ എടുത്തുകൊണ്ട് നടന്ന് വാഹനത്തിൽ കയറ്റാൻ കഴിയുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ കുടുംബത്തിന് സഞ്ചാരത്തിന് ബുദ്ധിമുട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഓട്ടോറിക്ഷ പോലും പോകാൻ കഴിയാത്ത തരത്തിലാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി.

കുടുംബത്തിൻറെ അവസ്ഥ കണക്കിലെടുക്കുമ്പോൾ മിനി ആംബുലൻസെങ്കിലും കടന്നുപോകാൻ സാഹചര്യം ഒരുക്കേണ്ടതാണ്. വിഷയത്തിൽ നഗരസഭയുടെ മുപ്പതാം വാർഡ് കൗൺസിലർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ സ്ഥലം ഉടമകളിൽ നിന്നും സ്ഥലം ലഭ്യമാക്കി നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നഗരസഭയ്ക്ക് വഴി ഗതാഗത യോഗ്യമാക്കാൻ കഴിയുകയുള്ളൂവെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisement