ഹമാസ് ഭീകരർ, ആക്രമണത്തെ മന:സാക്ഷിയുള്ളവർ അപലപിക്കും: തുറന്നടിച്ച് കെ.കെ.ശൈലജ

കണ്ണൂർ: ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ സിപിഎം പലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ, ഹമാസിനെ ‘ഭീകരർ’ എന്നു വിശേഷിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ.കെ. ശൈലജ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ്, മുൻ മന്ത്രി കൂടിയായ ശൈലജ നിലപാട് വ്യക്തമാക്കിയത്.

മനഃസാക്ഷിയുള്ളവരെല്ലാം ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുമെന്ന് ശൈലജ അഭിപ്രായപ്പെട്ടു. പലസ്തീൻ ജനത 1948 മുതൽ അനുഭവിക്കുന്നത് ഇതേ ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലാണെന്നും ഇതേ കുറിപ്പിൽ ശൈലജ അഭിപ്രായപ്പെട്ടു.

‘അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും.’

‘അതോടൊപ്പം, 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്കു പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർഥ്യം മറച്ചുവയ്ക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം.’ – ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു.

നേരത്തേ, പലസ്തീനു പിന്തുണ പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുതിർന്ന നേതാവ് എം.എ. ബേബിയും രംഗത്തെത്തിയിരുന്നു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന ആവശ്യം ഇരുവരും ഉയർത്തിയിരുന്നു. ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടിയെന്ന മാധ്യമ ചർച്ചകൾ ശരിയല്ലെന്നും, ഇസ്രയേൽ നടത്തിയ പ്രകോപനങ്ങളോട് ഹമാസാണ് തിരിച്ചടിച്ചതെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടിരുന്നു.

Advertisement