ദോശക്ക് ചമ്മന്തി ഇല്ല, യുവാവ് വയലൻറായി, തട്ടുകട ജീവനക്കാരൻറെ മൂക്ക് കടിച്ച് പറിച്ചു; സംഭവം കട്ടപ്പനയിൽ

കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ നിന്ന് ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിലാണ് സംഭവം. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പുളിയന്മലയിൽ തമിഴ്നാട് സ്വദേശി കവിയരശന്റെ തട്ടുകയിലെ ജീവനക്കാരനായ ശിവചന്ദ്രനെ പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്.

തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്. പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. പരിചയത്തിൻറെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാൾക്ക് നൽകി. എന്നാൽ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തർക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ശിവയെ മർദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിൻറെ കടിയേറ്റ് ശിവചന്ദ്രൻറെ മൂക്കിന് മുറിവേൽക്കുകായയിരുന്നു.

മർദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ ശിവയെ വിദ​ഗ്ദ്ദ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ ഹോട്ടൽ ജീവനക്കാരുടെയുൾപ്പെടെ മർദ്ദനത്തിൽ പരിക്കേറ്റ സുജീഷും കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മിൽ വാട്ടർ കണക്ഷനെ ചൊല്ലി തർക്കം നിലനിന്നിരുന്നതാണ്. ശിവയുടെ പരാതിയിൽ വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement