വീട്ടിൽനിന്നു യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കെത്തണം; ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽനിന്നു യൂണിഫോം അണിഞ്ഞു ഡ്യൂട്ടിക്കു വരണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദമായി. പുട്ട വിമലാദിത്യയുടെ സർക്കുലർ എറണാകുളം റൂറൽ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്കാണു ലഭിച്ചത്.

ഷൂസും തൊപ്പിയും പഴയ സാധനങ്ങളും കൂട്ടിയിടാനുള്ള സ്ഥലമായി സ്റ്റേഷനിലെ വിശ്രമമുറികൾ മാറിയെന്നും അടിവസ്ത്രങ്ങൾ വരെ ഇവിടെ അലക്കിയിടുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടി. ചില സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 30ന് മുൻപ് വിശ്രമമുറികൾ വൃത്തിയാക്കി ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വീട്ടിൽനിന്നു യൂണിഫോം ധരിച്ചെത്തുന്നതും മടങ്ങുന്നതു വരെ യൂണിഫോമിൽ തുടരുന്നതും പ്രായോഗികമായി പ്രശ്നമുണ്ടാക്കുമെന്നതിനാൽ സർക്കുലറിനെതിരെ പൊലീസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വ്യാപക പ്രതിഷേധമുയർന്നു.

മഫ്തിയിൽ ചെയ്യേണ്ട ഡ്യൂട്ടികൾ ഏറെയുള്ളതിനാൽ സ്റ്റേഷനിൽ തന്നെ വസ്ത്രം മാറേണ്ട സാഹചര്യം മിക്കപ്പോഴും ഉണ്ടാകാറുണ്ടെന്നു പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു. ആൾക്ഷാമം മൂലം മണിക്കൂറുകളോളം വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ പൊലീസുകാർ ഇടയ്ക്കു വിശ്രമിക്കുന്നത് റെസ്റ്റ് റൂമുകളിലാണ്. യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങൾ ധരിച്ചാവും ഇത്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾ ഇന്നലെ ഡിഐജിയെ കണ്ട് ആശങ്ക അറിയിച്ചു.

Advertisement