ബ്രിട്ടനിൽ സഹപാഠികളുടെ മുന്നിൽ പെൺ‌കുട്ടിയെ കഴുത്തറുത്തു കൊന്നു; പതിനേഴുകാരൻ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിൽ സൗത്ത് ലണ്ടനിലെ ക്രോയിഡോണിൽ സ്കൂൾ വിദ്യാർഥിനിയായ പതിനഞ്ചുകാരിയുടെ കഴുത്തറത്തു കൊന്ന 17 വയസുകാരൻ പിടിയിൽ. കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് ക്രോയിഡോണിലെ ഓൾഡ് പാലസ് ഓഫ് ജോൺ വിറ്റ്ഗിഫ്റ്റി സ്‌കൂളിലെ വിദ്യാർഥിനി കൊലചെയ്യപ്പെട്ടത്.

ദൃ‌സാക്ഷികളായി നിരവധി സ്കൂൾ വിദ്യാർഥികൾ ഉള്ളപ്പോഴാണ് കൊലപാതകം. പെൺകുട്ടി ഉൾപ്പടെയുള്ളവർ കൂട്ടമായി സംസാരിച്ചു വരവേ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കൊല ചെയ്യപ്പെട്ട പെൺകുട്ടി ഉൾപ്പടെയുള്ള വിദ്യാർഥികൾ വിറ്റ്ഗിഫ്റ്റി സെന്ററിന്റെ പുറത്ത് നമ്പർ 60 ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആണ് കൊലപാതകം നടന്നത്. സംഭവം നടന്ന ഉടനെ ബസ് ജീവനക്കാരും പരിസരത്തുള്ളവരും പെൺകുട്ടിയെ സഹായിക്കാൻ ഓടിയെത്തിയവങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്നു 17 വയസുകാരനെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആൺകുട്ടിയെ രണ്ട് വർഷമായി പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്ക് അറിയാവുന്ന ആളാണ്. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

ബസിൽ നിന്ന് ഇറങ്ങിയ ശേഷം പെൺകുട്ടിയോട്‌ ഒരുമിച്ചു നടന്നു പോകാമെന്ന ആവശ്യം ഉന്നയിച്ചുവെന്നും ആൺകുട്ടി നൽകിയ പുഷ്പങ്ങൾ പെൺകുട്ടി നിരാകരിച്ചുവെന്നും ആണ് പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനാൽ ഇരുവരുടെയും പേര് ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

സംഭവസ്ഥലത്തിന് സമീപം പൂക്കളും കാർഡുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരുപക്ഷെ പെൺകുട്ടി നിരാകരിച്ചതിനാലാണ് കൊലപാതകം നടന്നത് എന്ന് കരുതാമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതോടൊപ്പം കാർഡുകളിലൊന്നിൽ ‘ക്ഷമിക്കണം ഞങ്ങൾ ഈ ഭ്രാന്തൻ ലോകത്താണ് ജീവിക്കുന്നത്. ഇനിയതിൽ അർത്ഥമില്ല’ എന്ന് കുറിച്ചിട്ടുണ്ട്‌. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.

Advertisement