”ഫെനി ബാലകൃഷ്ണനെ പരിചയമില്ല, കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ല”; ആരോപണങ്ങൾ തള്ളി ഇപി ജയരാജൻ

ന്യൂ ഡെൽഹി :
സോളാർ കേസിലെ പരാതിക്കാരിയായ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ ആരോപണങ്ങളെ തള്ളി എൽ ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും ഇപി വ്യക്തമാക്കി. പിന്നാലെ പാർട്ടി സമ്മേളനത്തിന്‍റെയും പിണറായി നയിച്ച ജാഥയുടെയും സമയത്താണ് ആകെ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇ.പി. ജയരാജൻ തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിൽ കൊണ്ടു പോയെന്നും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും ആരോപിച്ച ഫെനി തനിക്ക് വേണ്ടതെന്താണെന്നു വച്ചാൽ ചെയ്യാമെന്നു ജയരാജൻ പറഞ്ഞതായും വ്യക്തമാക്കിയിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ചു നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്‍റെ ആവശ്യമെന്നും ഫെനി ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ഉമ്മൻ ചാണ്ടി നമ്മുടെ കൂടെ ഇപ്പോഴില്ല. കോൺഗ്രസിനകത്തു ശക്തമായ രണ്ടുചേരിയുണ്ട്. ആ ഗ്രൂപ്പ് മത്സരത്തിന്‍റെ ഭാഗമായി മൺമറഞ്ഞുപോയ നേതാവിനെ നിയമസഭയിൽ ചർച്ചചെയ്തു കീറിമുറിക്കുന്നത് തെറ്റാണ്. ആ പ്രവണതകളിൽനിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

Advertisement