ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ഭാര്യ

പത്തനംതിട്ട. പരുത്തി പാറയിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് മൊഴി നൽകി ഭാര്യ. കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെ പരുത്തി പാറയിലെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ അഫ്സാനയാണ് പൊലീസിനോട് സമ്മതിച്ചത് . മൃതദേഹം പരുത്തിപ്പാറയിലെ വാടക വീട്ടിൽ തന്നെ കുഴിച്ചിട്ടിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില

ഒന്നരവർഷം മുൻപാണ് കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെ അടൂർ പരുത്തി പാറയിലെ വാടക വീട്ടിൽ വെച്ച് കാണാതാകുന്നത്. നൗഷാദ് താനുമായി വഴക്കിട്ട് വീട്ടിൽ നിന്ന് പോയെന്നായിരുന്നു അന്ന് ഭാര്യ അഫ്സാന പറഞ്ഞിരുന്നത് . എന്നാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും നൗഷാദിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവിലാണ് അഫ്സാനയിലേക്ക് അന്വേഷണ സംഘം എത്തുന്നത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ താൻ ഭർത്താവ് നൗഷാദിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം വീട്ടിൽ കുഴിയിട്ടെന്നും സമ്മതിക്കുകയായിരുന്നു.

എന്നാൽ വീടിനുള്ളിലും , പറമ്പിലുമെല്ലാം പരി ശോധിച്ചിട്ടും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല. ഇതോടെ അഫ്സാന വീണ്ടും മൊഴി മാറ്റി. മൃതദേഹം വീട്ടിൽ നിന്നും മാറ്റിയെന്നും ഇത് ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നുവെന്നുമാണ് പുതിയ മൊഴി . ഇതും പക്ഷെ പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അതിനിടെ അഫ്സാനയുമായി അടുപ്പമുള്ള പരുത്തിപ്പാറ സ്വദേശിയായ യുവതിയേയും വിവര ശേഖരണത്തിനായി പൊലീസ് കൊണ്ടുപോയിട്ടുണ്ട്

മൂന്ന് മാസം മാത്രമാണ് നൗഷാദും അഫ്സാ നയും ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചത്. സ്ഥിരം വഴക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അഫ്സാനയുടെ അറസ്റ്റ് എന്തായാലും പൊലീസ് രേഖപ്പെടുത്തി

Advertisement