‘എട്ടാം ക്ലാസ് മുതൽ ജോലിക്ക് പോയി പഠിച്ചു, മൂന്ന് ശത്രുക്കൾ എന്നെ ഐഎഎസുകാരനാക്കി’; ജീവിതം പറഞ്ഞ് കലക്ടർ മാമൻ

താൻ എങ്ങനെ കലക്ടറായി എന്ന് വിശദീകരിച്ച് തൃശൂർ കലക്ടർ കൃഷ്ണ തേജ. ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചത്. പ്രസം​ഗത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ആന്ധ്രപ്രദേശിലെ ​ഗുണ്ടൂരിലെ ​ഗ്രാമമാണ് തന്റെ സ്വദേശമെന്നും ഏഴാം ക്ലാസ് വരെ ശരാശരി വിദ്യാർഥി മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു.

ക്ലാസിൽ 25 കുട്ടികളെയെടുത്താൽ 24മാനോ 25ാമനോ മാത്രമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായി. ഈ സമയം പഠനം അവസാനിപ്പിച്ച് ഏതെങ്കിലും കടയിൽ ജോലിക്ക് പോകാൻ ബന്ധുക്കൾ പറഞ്ഞു. എന്നാൽ മാതാപിതാക്കൾക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നില്ല. ഈ സമയമാണ് അയൽവാസി സഹായം വാ​ഗ്ദാനം ചെയ്തത്. എന്നാൽ സൗജന്യം വാങ്ങാൻ അമ്മ മടിച്ചു. അങ്ങനെ അയാളുടെ മരുന്ന് കടയിൽ സ്കൂൾ കഴിഞ്ഞ് ജോലിക്ക് പോയിതുടങ്ങി. അവിടെ നിന്നാണ് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലായത്. അങ്ങനെയാണ് നന്നായി പഠിക്കണമെന്ന് തീരുമാനിച്ചത്. അങ്ങനെ 10ാം ക്ലാസും പ്ലസ് ടുവും എൻജിനീയറിങ്ങും ടോപ്പറായി വിജയിച്ചു.

എൻജിനീയറങ്ങിൽ ടോപ്പറായതിന് ശേഷം മൾട്ടിനാഷണൽ കമ്പനിയിൽ ലക്ഷക്കണക്കിന് ശമ്പളത്തിൽ നല്ലൊരു ജോലി ദില്ലിയിൽ കിട്ടി. ദില്ലയിൽ താമസിക്കുമ്പോഴാണ് ദൈവം എനിക്കൊരു റൂമിേറ്റിനെ നൽകിയത്. അദ്ദേഹം തനിക്ക് ഐഎഎസ് ആകാൻ താൽപര്യമുണ്ടെന്ന് പറ‍ഞ്ഞു. എന്താണ് ഐഎഎസ് എന്ന് ചോദിച്ചപ്പോൾ ഐഎഎസ് പാസായാൽ ജില്ലാ കലക്ടറാകാമെന്ന് പറഞ്ഞു. എന്താണ് ജില്ലാ കലക്ടർ എന്ന് ഞാൻ ചോദിച്ചു, തികച്ചും ​ഗ്രാമീണനായ താൻ അതുവരെ കേട്ടതിൽ വെച്ചേറ്റവും വലിയ ഉദ്യോ​ഗസ്ഥൻ തഹസിൽദാറായിരുന്നു. ഏതെങ്കിലും കാരണത്തിൽ തഹസിൽദാർ എന്റെ ​ഗ്രാമത്തിൽ വന്നാൽ ഒരാഴ്ച മുന്നേ ​ഗ്രാമത്തിലെ റോഡും ഓടയുമെല്ലാം വൃത്തിയാകും. തെരുവ് വിളക്കുകളെല്ലാം കത്തും. ഈ തഹസിൽദാറുമാരുടെയെല്ലാം തലവൻ കലക്ടറാണെന്നും കലക്ടറായാൽ നാടിന് ​ഗുണമുള്ള പലതും ചെയ്യാനാകുമെന്നും റൂം മേറ്റാണ് ആദ്യമായി പറഞ്ഞുതന്നത്.

അദ്ദേഹമാണ് നിർബന്ധപൂർവം തന്നെ ഐഎഎസ് പരിശീലനത്തിന് കൊണ്ടുപോകുന്നത്. എല്ലാ ദിവസവും കോച്ചിങ്ങിന് പോകും. പതിയെ പതിയെ എനിക്ക് മനസ്സിലായി ഐഎഎസ് ജോലിയല്ല, സേവനമാണെന്ന്. ഐഎഎസ് കിട്ടിയാൽ 35 വർഷത്തോളം പൊതുജനത്തെ സേവിക്കാമെന്നും മനസ്സിലായി. അങ്ങനെയാണ് ​ഗൗരവത്തോടെ പരിശീലനത്തിന് പോയിതുടങ്ങിയത്. ഒന്നാം തവണ പരീക്ഷ എഴുതി തോറ്റു. ജോലിയോടൊപ്പം പഠിച്ചതിനാലാണ് തോറ്റതെന്ന് കരുതി ജോലി രാജിവെച്ച് പഠിച്ച് രണ്ടാം തവണയും പരീക്ഷയെഴുതി തോറ്റു. 10, പ്ലസ് ടു, എൻജിനീയറിങ് ടോപ്പറായ താനെങ്ങനെ തോൽക്കുന്നുവെന്ന് മനസ്സിലായില്ല. നിർഭാ​ഗ്യമാണെന്ന് കരുതി. മൂന്നാം തവണ മുഴുവൻ സമയവും പഠിച്ചിട്ടും തോറ്റു. മൂന്ന് വലിയ ജയത്തിന് ശേഷം മൂന്ന് തവണ തോറ്റുവെന്നത് സ്വയം ചോദിച്ചു. അതോടെ ആത്മവിശ്വാസം പോയി, ഏകദേശം ഒരുമാസം എന്തുകൊണ്ട് തോറ്റ് എന്ന് സ്വയം അന്വേഷിച്ചു. പിന്നീട് സുഹൃത്തുക്കളോടന്വേഷിച്ചു എന്തുകൊണ്ട് തോറ്റുവെന്ന്. അവർക്കും മനസ്സിലായില്ല. തുടർന്ന് ഐഎഎസ് പാസാകില്ലെന്ന് തീരുമാനിച്ച് ഐടി ജോലിക്ക് അപേക്ഷിച്ചു. ഐടി ജോലി പെട്ടെന്ന് കിട്ടി. ഐടി ജോലി കിട്ടിയത് എല്ലാവരോടും പറഞ്ഞു. ഈ വിവരം എന്റെ ശത്രുക്കളും അറിഞ്ഞു.

എന്റെ ശത്രുക്കളായ മൂന്ന് പേരും എന്നെ കാണാൻ വന്നു. അവരെ മൂന്ന് പേരെയും ക്ഷണിച്ച് അകത്തിരുത്തി. മൂവരും എന്നോട് പറഞ്ഞു നിങ്ങൾക്ക് നല്ല ഐടി ജോലിയാണെന്നും ഐഎഎസ് ശരിയാകില്ലെന്നും പറഞ്ഞു. തനിക്ക് ഐടി ജോലിയാണ് നല്ലതെന്ന് അവരോട് പറയുകയും എന്തുകൊണ്ടാണ് തനിക്ക് ഐഎഎസ് കിട്ടാതത്തതെന്ന് അവരോട് ചോദിച്ചു.

ആദ്യത്തെ ശത്രു എന്നോട് പറഞ്ഞു, സിവിൽ സർവീസ് പരീക്ഷയിൽ 2000 മാർക്ക് എഴുത്തു പരീക്ഷയാണല്ലോ പക്ഷേ നിങ്ങളുടെ കൈയക്ഷരം വളരെ മോശമാണ്. സത്യം പറഞ്ഞാൽ ആ സമയം എന്റെ കൈയക്ഷരം ശരിക്കും മോശമായിരുന്നു. പക്ഷേ കൈയക്ഷരത്തിന്റെ കാര്യത്തിൽ മോശം മാർക്ക് കിട്ടുമെന്ന് കരുതിയില്ല. രണ്ടാമത്തെ ശത്രു എന്നോട് പറ‍ഞ്ഞു, നിങ്ങൾ ഉത്തരങ്ങൾ പോയിന്റിട്ടാണ് എഴുതുന്നത്. പക്ഷേ ഉത്തരങ്ങൾ നല്ല ഒഴുക്കോടെ മനോഹരമായ ഭാഷയിൽ കഥ പറയും പോലെ എഴുതിയാൽ മാർക്ക് കിട്ടുമെന്ന്. അദ്ദേഹം പറ‍ഞ്ഞത് നൂറ് ശതമാനം ശരിയായിരുന്നു. കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ തനിക്ക് ആർട്സ് വിദ്യാർഥികളെപ്പോലെ ഉത്തരങ്ങൾ കഥപോലെ എഴുതാനറിയില്ലായിരുന്നു. അതിന്റെ പേരിലും മാർക്ക് കുറയുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. മൂന്നാം ശത്രു എന്നോട് പറഞ്ഞു, നിങ്ങൾ വളരെ കാര്യങ്ങൾ ചുരുക്കി സംസാരിക്കുന്നയാളാണ്. അഭിമുഖത്തിൽ വളരെ ഒഴുക്കോടെ കൺവിൻസിങ്ങായി സംസാരിക്കണമെന്ന്. അങ്ങനെ സംസാരിച്ചാൽ നിങ്ങൾക്ക് അഭിമുഖത്തിൽ മാർക്ക് കിട്ടുമെന്ന്. ഇതും പറഞ്ഞ് മൂവരും തിരിച്ചു പോയി. അതോടെ എനിക്കൊരു കാര്യം മനസ്സിലായി. നമ്മുടെ പോസിറ്റിവ് അന്വേഷിക്കേണ്ടത് സുഹൃത്തുക്കളോടും നെ​ഗറ്റീവ് അന്വേഷിക്കേണ്ടത് ശത്രുക്കളോടുമാണ്. കാരണം ശത്രുക്കൾ നമ്മളേക്കാൾ നമ്മുടെ നെ​ഗറ്റീവുകൾ കണ്ടെത്തും. നമ്മുടെ നെ​ഗറ്റീവ് നമ്മളേക്കാൾ കൂടുതൽ ശത്രുക്കൾക്കറിയാം.

പ്രശ്നങ്ങൾ മനസ്സിലായതോടെ ഐടി ജോലി ഉപേക്ഷിച്ച് ഒരു വർഷം കൂടെ ഐഎഎസിന് ശ്രമിക്കാമെന്ന് തീരുമാനിച്ചു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. 10 മിനിറ്റിനുള്ളിൽ അമ്മ വിളിച്ചു ചെയ്യുന്നത് വിഡ്ഢിത്തമാണെന്നും മൂന്ന് വർഷം ഐഎഎസിന്റെ പേരിൽ സമയം കളഞ്ഞെന്നും പറഞ്ഞു. ചേച്ചിക്ക് വിളിച്ചു. ചേച്ചിയോട് വിളിച്ച് ഒരു വർഷം കൂടി എനിക്ക് തരണമെന്ന് പറഞ്ഞു. ചേച്ചിയാണ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങിത്തന്നത്. ഒരു വർഷത്തിനുള്ളിൽ മൂന്ന് കാരണങ്ങളെ അതിജീവിക്കണം. അങ്ങനെ ഒരു ദിവസം യാത്ര ചെയ്യുമ്പോൾ ഇവിടെ ഹാൻഡ് റൈറ്റിങ് പഠിപ്പിക്കുമെന്ന ബോർഡ് കണ്ടു. അവിടെയിറങ്ങി. ടീച്ചറെ കണ്ടു. എന്റെ കുട്ടിയുടെ കാര്യമാണെന്നാണ് ടീച്ചർ ആദ്യം കരുതിയത്. തനിക്ക് തന്നെയാണ് ഹാൻഡ് റൈറ്റിങ് പഠിക്കേണ്ടതെന്ന് പറ‍ഞ്ഞപ്പോൾ സമ്മതിച്ചു. ടീച്ചർ എന്നെ ഹാൻഡ് റൈറ്റിങ് പഠിച്ചു. ദിവസേന ഒന്നരമുതൽ രണ്ട് മണിക്കൂർ വരെ ഒരു വർഷം പഠിച്ചു. ഇന്നും ഞാനെന്തെങ്കിലും എഴുതുമ്പോൾ എന്റെ ജീവനക്കാരെന്നോട് ചോദിക്കും ഇത് പ്രിന്റൗട്ട് ആണോ ഹാൻഡ് റൈറ്റിങ്ങാണോ എന്ന്. അത്ര നന്നായിട്ടാണ് കൈയക്ഷരത്തിൽ മാറ്റം വരുത്തിയത്.

രണ്ടാമത്തെ പ്രശ്നം പരിഹരിക്കാൻ നേരത്തെ ഐഎഎസ് കിട്ടിയ പാലലത എന്ന മാഡത്തിനരികെ പോയി ആവശ്യം പറഞ്ഞു. അടുത്ത ദിവസം വരാനാണ് പറഞ്ഞത്. അടുത്ത ദിവസം ചെന്നപ്പോൾ പിറ്റേദിവസം ചെല്ലാൻ പറഞ്ഞു. ഞാൻ പറഞ്ഞ സമയക്ക് കൃത്യമായി പോകും. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ അവർക്ക് ഞാൻ ​ഗൗരവത്തോടെയാണ് പരീക്ഷയെ സമീപിക്കുന്നതെന്ന് ബോധ്യപ്പെട്ടു. അവർ ദിവസവും എനിക്ക് പരീക്ഷ തന്നു. 365 ദിവസവും പരീക്ഷയിടുമെന്നും ഏതെങ്കിലും ഒരു ദിവസം മുടങ്ങിയാൽ അത് അവസാന പരീക്ഷയായിരിക്കുമെന്നും മാഡം പറ‍ഞ്ഞു. പുലർച്ചെ നാല് മുതൽ ഏഴ് വരെയായിരുന്നു പരീക്ഷ. എല്ലാ പരീക്ഷയും എഴുതി. അതിന് ശേഷമാണ് ഒരുത്തരം എങ്ങനെ മനോഹരമാ‌യി എഴുതണമെന്ന് പഠിച്ചു. മൂന്നാമത്തെ പ്രസ്നം പരിഹരിക്കാൻ ഞാൻ ഐഎഎസ് പഠിപ്പിക്കുന്ന അധ്യാപകനായി. അപ്പോഴാണ് എതിരെ നിൽക്കുന്ന ഒരാളെ ഇംപ്രസ് ചെയ്യിക്കുന്ന രീതിയിൽ എങ്ങനെ സംസാരിക്കണമെന്ന് പഠിച്ചത്.

അങ്ങനെ നാലാം തവണ പരീക്ഷയെത്തി. പ്രിലിമും മെയിനും അഭിമുഖവും വിജയിച്ചു. ആൾ ഇന്ത്യാ തലത്തിൽ 66ാം റാങ്കും കിട്ടി. ഇന്ന് എല്ലാവരുമെന്ന ജില്ലാ കലക്ടർ എന്ന് വിളിക്കുന്നു. ഒന്നാം തവണ വിജയിച്ച കലക്ടർ, രണ്ടാം തവണ വിജയിച്ച കലക്ടർ എന്നല്ല ആരുമെന്നെ വിളിക്കുന്നത്. അതിനർഥം എത്ര തവണ പരാജയപ്പെട്ടു എന്നല്ല, നമ്മുടെ ജീവിത ലക്ഷ്യം നേടി‌യോ എന്നതാണ്. എനിക്ക് മനസ്സിലായ രണ്ട് സത്യങ്ങൾ ജീവിതത്തിൽ തോൽവി വരും. തോൽവികൾക്ക് വലിയ കാരണമെന്ന് നമ്മൾ കരുതും. എന്നാൽ ചെറിയ തെറ്റുകളായിരിക്കും തോൽവിക്ക് കാരണം. അത് കണ്ടെത്തിയാൽ വലിയ വിജയമായിരിക്കും നമ്മളെ കാത്തിരിക്കുക.- വലിയ കരഘോഷത്തോടെയാണ് കലക്ടറുടെ വാക്കുകളെ വേദി വരവേറ്റത്.

https://www.facebook.com/watch/?v=762505395672784

Advertisement