മണിപ്പൂർ കലാപം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂര്‍.മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയെന്ന് മാർ പാംപ്ലാനി കുറ്റപ്പെടുത്തി. കലാപം തടയുന്നതിൽ കേന്ദ്ര-മണിപ്പൂർ സർക്കാരുകൾ പരാജയപ്പെട്ടു. ഭരണകൂടം സ്പോൺസർ ചെയ്യുന്ന കലാപമാണ് മണിപ്പൂരിൽ നടക്കുന്നതെന്നും വിമർശനം.

മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവ വേട്ടയാണ്. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് കലാപം പടർന്നത്.

പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു. ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോയെന്നും ചോദ്യം.

മണിപ്പൂർ വിഷയം റബർ വിലയിലെ പ്രതികരണവുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഏകീകൃത സിവിൽ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കരുതെന്നും ബിഷപ്പ് പാംപ്ലാനി ആവശ്യപ്പെട്ടു. സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ച് ബിഷപ്പിന് അഭിപ്രായം തിരുത്തേണ്ടിവന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു.

Advertisement