പോക്‌സോ കേസിലെ പ്രതിയായ യുവാവിന് കേസില്‍ നിന്നും രക്ഷിക്കാനെന്ന പേരില്‍ ലൈംഗിക പീഡനം, പിന്നെ കൈക്കൂലിയും, സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

തിരുവനന്തപുരം.കേരളാ പൊലീസ് ചരിത്രത്തിലെ മറ്റൊരു നാണം കെട്ട ഏട്, കീറിമാറ്റാന്‍ ആഭ്യന്തരവകുപ്പ്. പോക്‌സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച് സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്.

അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ചത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജയസനില്‍.

17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് സിഐ ജയസനിലിനെതിരെ പരാതി നല്‍കിയത്. സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങള്‍ പരിഗണിക്കാനും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും ജയസനില്‍ വാക്കുപറഞ്ഞു. പിന്നീട് പ്രതിയെ സിഐ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാന്‍ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.

പിന്നീട് ജയസനില്‍ വാക്കുമാറുകയും പോക്‌സോ കേസ് ചുമത്തി യുവാവിനെ ജയിലില്‍ അടക്കുകയുമായിരുന്നു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്‌സോ കേസ് പ്രതി പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ സിഐക്കെതിരെ പീഡനത്തിന് പരാതിയും നല്‍കുകയായിരുന്നു. റിസോര്‍ട്ട് ഉടമയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്.

Advertisement