ദുരിതാശ്വാസനിധി തട്ടിപ്പു കേസ്; ഒടുവിൽ മുഖ്യമന്ത്രിക്കെതിരായ ഹർജി പരിഗണിക്കാൻ ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജിയിൽ വിധി പറയുന്നത് വൈകുന്നതിൽ വിമർശനം ശക്തമാകുന്നതിനിടെ, കേസ് വെള്ളിയാഴ്ച പരിഗണിക്കാനൊരുങ്ങി ലോകായുക്ത. കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കുന്നത്.

വെള്ളിയാഴ്ച ഹർജിയിൽ വിധിയുണ്ടാകുമെന്നാണ് വിവരം. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഈ ബെഞ്ച് തന്നെയാണ് കെ.ടി. ജലീലിനെതിരായ വിധി പ്രഖ്യാപിച്ചതും. 2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ 2022 മാർച്ച്‌ 18നാണ് വാദം പൂർത്തിയായത്. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ഹർജിക്കാരൻ.

വിധി എതിരായാൽ മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാകുമെന്നതിനാൽ, വെള്ളിയാഴ്ച ലോകായുക്ത കൈക്കൊള്ളുന്ന നിലപാട് നിർണായകമാകും. മുഖ്യമന്ത്രിയും ഒന്നാം എൽഡിഎഫ് സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രന്റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബങ്ങൾക്കും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്ന് പണം നൽകിയതാണ് പരാതിക്ക് ആധാരം.

വാദത്തിനിടെ ലോകായുക്ത സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം ലോകായുക്തയിൽ നൽകിയ ഹർജിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്.

Advertisement