പുതിയ കോവിഡ് വകഭേദത്തിന് വ്യാപകശേഷി കൂടുതൽ; പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി


തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകൾക്കും നിർദേശം നൽകി. ഇതുവരെയുള്ള വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യാപനശേഷിയുള്ളതാണ് പുതിയത്. അതിനാൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തും.

രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും ശ്രദ്ധ അനിവാര്യമാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. വിമാനത്താവളത്തിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. ‌കേസുകൾ നിലവിൽ ആയിരത്തിൽ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്ഥിരമായി സാംപിളുകൾ അയയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതൽ സാംപിളുകൾ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷൻ, കിടക്കകൾ, ഐസിയു ഉപയോഗം എന്നിവ നിരീക്ഷിക്കാൻ മന്ത്രി നിർദേശിച്ചു.

ഇൻഫ്ലുവൻസ കേസുകളും കോവിഡും റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫ്ലുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ അവർ കൂടുതൽ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവർത്തകരും അനുബന്ധ രോഗമുള്ളവരും നിർബന്ധമായും കരുതൽ ഡോസ് എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Advertisement