‘ആണും പെണ്ണും ഒന്നിച്ചിരിക്കേണ്ട എന്ന നിലപാടാണ് എസ്എൻഡിപിക്കെന്ന് വെള്ളാപ്പള്ളി നടേശൻ, ഇത് സംസ്കാരത്തെ നശിപ്പിക്കുമെന്നും ആക്ഷേപം

കൊച്ചി: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്എൻഡിപിക്ക് ഉള്ളതെന്ന് എസ്എൻഡിപി യോഗം അദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിന് എതിരാണ്.

കുട്ടികളെ ഒന്നിച്ചിരുത്തുന്നത് സംസ്‌കാരം നശിക്കാൻ കാരണമാവും. എന്നാൽ സർക്കാർ മതാധിപത്യത്തിന് അടിമപ്പെടുന്നത് കൊണ്ടാണ് ജെൻഡർ നൂട്രൽ തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്എൻഡിപിക്ക് ഉള്ളത്. നമ്മുടേത് ഭാരത സംസ്‌കാരമാണ്. നമ്മൾ അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല ജീവിക്കുന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്ന് കെട്ടിപ്പിടിക്കുന്ന സംസ്‌കാരമല്ല ഭാരതത്തിന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യൻ കോളേജുകളിലും മുസ്‌ലിം കോളേജുകളിലും ചെന്നാൽ ആണും പെണ്ണും കെട്ടിപ്പിടിച്ച് ഒന്നിച്ച് ബെഞ്ചിലും ഡെസ്‌കിലും പുറത്ത് ഇരിക്കുന്നത് കാണാൻ പറ്റില്ല. പക്ഷെ എൻഎസ്എസ്-എസ്എൻഡിപി കോളേജുകളിൽ അരാജകത്വമാണ്. പെൺകുട്ടികൾ ആൺകുട്ടികളുടെ മേൽ കാൽ വച്ച് കാട്ടിൽ കിടക്കുന്നു. അവർ കെട്ടിപ്പിടിച്ച് ഗ്രൗണ്ടിൽ നടക്കുന്നു. ഇത് രക്ഷാകർത്താക്കളെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുക്കളുടെ കോളേജുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇതിനെല്ലാം ഇരയാവുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് ശരിയല്ല. അത് ഭാരതസംസ്‌കാരത്തിന് എതിരാണ്. ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിൽ കുട്ടികളെ ഒന്നായി ഇരുത്തുന്നത് ശരിയല്ല. സംസ്‌കാരവും കുടുംബവും അച്ഛനും അമ്മമാരും തമ്മിലുള്ള ബന്ധവുമെല്ലാം ഇതിലൂടെ നശിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Advertisement