കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം: കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയില്‍ കുടുംബം

കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം: കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയില്‍ കുടുംബം
തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇനിയും ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആയിട്ടില്ല.

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ട രാമന്‍ ഓടിച്ച കാറിടിച്ചാണ് ബഷീര്‍ മരിച്ചത്. ഇയാളെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇയാളെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. പൊതുസമൂഹത്തില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായതോടെ നിയമനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ആദ്യഘട്ടത്തില്‍ ശ്രീറാമിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് ഐഎഎസ് അസോസിയേഷന്റെ അടക്കം സമ്മര്‍ദ്ദം മൂലം ഇയാളെ തിരിച്ചെടുത്തു.

അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനോ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും എന്തെങ്കിലും നടപടി കൈക്കൊള്ളാനോ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നത് കടുത്ത വിമര്‍ശനമാണ് ക്ഷണിച്ച് വരുത്തുന്നത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ബഷീറിന്റെ കുടുംബം മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കുന്ന കാര്യവും ആലോചിക്കുന്നുവെന്ന് സൂചനയുണ്ട്.

Advertisement