Home News International നമ്മുടെ ഹീറോ അവിടെ വില്ലന്‍,മുരിങ്ങയെ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും

നമ്മുടെ ഹീറോ അവിടെ വില്ലന്‍,മുരിങ്ങയെ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും

സിഡ്‌നി : മലയാളികളുടെ അടുക്കളയിലെ പ്രമുഖനായ മുരിങ്ങയെ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും. മുരിങ്ങയോ മുരിങ്ങയില്‍നിന്നുള്ള ഉത്പന്നങ്ങളോ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.

ഭക്ഷ്യവസ്തുവായോ സപ്ലീമെന്റായോ മുരിങ്ങ ഉത്പന്നങ്ങള്‍ ഇനി രാജ്യത്ത് വില്‍ക്കാനാകില്ല. ഓസ്‌ട്രേലിയയില്‍ ഇനി മുരിങ്ങ കിട്ടില്ലെന്ന വാര്‍ത്ത പ്രവാസി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെക്കാലമായി ഭക്ഷ്യയോഗ്യമായ മുരിങ്ങയെ ഭക്ഷ്യഘടകമായി അംഗീകരിക്കണമെന്ന അപേക്ഷ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തള്ളിക്കളഞ്ഞതോടെയാണ് വിലക്ക്. ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും ഭക്ഷ്യനിയന്ത്രണ ഏജന്‍സിയായ ഫുഡ് സ്റ്റാന്റേര്‍ഡ്‌സ് ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് (FSANZ) നടത്തിയ ശാസ്ത്രീയ വിലയിരുത്തലിലാണ് തീരുമാനം.

മുരിങ്ങയുടെ ഇല, കായകള്‍, വിത്തില്‍ നിന്നുള്ള എണ്ണ എന്നിവയെ ‘നോവല്‍ ഫുഡ്’ അഥവാ പരമ്പരാഗതമായി ഉപയോഗിക്കപ്പെടാത്ത പുതിയ ഭക്ഷ്യഘടകങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിപണിയില്‍ അനുവദിക്കണമെന്ന അപേക്ഷയായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ലഭ്യമായ ശാസ്ത്രീയ തെളിവുകള്‍ മനുഷ്യ ഉപഭോഗത്തിന് ഇവ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് അതോറിറ്റി കണ്ടെത്തി.

അതോറിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, മുരിങ്ങയില്‍ ഉണ്ടായേക്കാവുന്ന ചില രാസഘടകങ്ങളുടെ സ്വഭാവവും അളവും സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പറയുന്നത്. കൂടാതെ, ദീര്‍ഘകാല ഉപയോഗം മനുഷ്യശരീരത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പരിമിതമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മൃഗങ്ങളില്‍ നടത്തിയ ചില പരീക്ഷണങ്ങളില്‍ ഗര്‍ഭച്ഛിദ്ര സാധ്യതയുമായി ബന്ധപ്പെട്ട സൂചനകള്‍ കണ്ടെത്തിയതും അധികൃതരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍ ഗര്‍ഭനിരോധനത്തിനും ഗര്‍ഭച്ഛിദ്രത്തിനുമായി മുരിങ്ങ ഉപയോഗിച്ചിരുന്നുവെന്ന അനൗപചാരിക റിപ്പോര്‍ട്ടുകളും വിലയിരുത്തലില്‍ ഉള്‍പ്പെടുത്തിയതായി രേഖകള്‍ പറയുന്നു.

മുരിങ്ങയുടെ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവിലെ തീരുമാനം മുരിങ്ങയുടെ ആരോഗ്യഗുണങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതല്ലെന്നും, മറിച്ച് ആവശ്യമായ സുരക്ഷാ തെളിവുകളുടെ അഭാവമാണ് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വന്തം വീട്ടുപറമ്പില്‍ മുരിങ്ങ നട്ടുവളര്‍ത്തുന്നതില്‍ തടസമുണ്ടാകില്ല. മുരിങ്ങയിലയോ കായയോ സ്വകാര്യമായി പാചകംചെയ്തു കഴിക്കുന്നതിനും നിയമതടസമില്ല. ഓസ്‌ട്രേലിയയില്‍ മുന്‍പ് പ്രചാരത്തില്‍ ഇല്ലാതിരുന്ന സസ്യമാണ് മുരിങ്ങ എന്നതാണ് നടപടികളുടെ കാരണം.

ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്‍ഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി ഭക്ഷണത്തിന്റെ ഭാഗമാണ് മുരിങ്ങ. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ സാന്നിധ്യം കാരണം ‘സൂപ്പര്‍ഫുഡ്’ എന്ന വിശേഷണവും മുരിങ്ങയ്ക്കുണ്ട്. എന്നിരുന്നാലും, ഒരു ഭക്ഷ്യവസ്തു ഒരു രാജ്യത്ത് പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്നു എന്നത് മാത്രം മറ്റൊരു രാജ്യത്ത് നിയമപരമായ അംഗീകാരം നേടാന്‍ പര്യാപ്തമാകില്ലെന്നാണ് എഫ്എസ്എഎന്‍സി വ്യക്തമാക്കിയത്. പുതിയ ഭക്ഷ്യവസ്തുക്കള്‍ക്ക് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നിര്‍ബന്ധമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.