ഹമാസിനെ പിന്തുണച്ച് പോസ്റ്റ്: അറബ്-ഇസ്രയേൽ നടിയെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ പൊലീസ്

ജറുസലം: ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അറബ്-ഇസ്രയേൽ നടി മൈസ അബ്ദൽ ഹാദിയെ അറസ്റ്റ് ചെയ്തു. ഭീകരവാദം കുറ്റം ചുമത്തിയാണ് ഹാദിയെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വരെ നടിയെ കസ്റ്റഡിയിൽ വയ്ക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസ മുനമ്പിനും ഇസ്രയേലിനും ഇടയിലുള്ള വേലി ഒരു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർക്കുന്നതിന്റെ ചിത്രമാണ് ഹാദി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

‘‘നമുക്ക് ബെർലിൻ ശൈലിയിൽ പോകാം’’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. 1989 വരെ ജർമനിയെ വിഭജിച്ച ബെർലിൻ മതിലിന്റെ തകർച്ചയെ പരാമർശിച്ചായിരുന്നു നടിയുടെ പ്രയോഗം. ഭീകരവാദത്തെ പിന്തുണച്ചെന്നാണ് ആരോപിച്ചാണ് ഹാദിയെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. 37 വയസ്സുകാരിയായ മൈസ അബ്ദുൽ ഹാദിയ നിരവധി സീരിയലുകളിലും സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അറബ്– ഇസ്രയേൽ ഗായിക ദലാൽ അബു അംനെയും അവരുടെ സമൂഹമാധ്യമ പോസ്റ്റുകളിലൊന്നിന്റെ പേരിൽ ഈ ആഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഗാസ നിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഇസ്രയേലിലെ അറബ് വംശജരെയും കിഴക്കൻ ജറുസലേമിലെ പലസ്തീനികളെയും കോളജുകളിൽനിന്നും പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി മനുഷ്യവകാശ പ്രവർത്തകർ പറയുന്നു. ഇസ്രായേലിന്റെ ജനസംഖ്യയുടെ അഞ്ചിലൊന്ന് അറബികളാണ്.

Advertisement