കണ്ടത് ഒരു കോടി പേർ! അടിച്ച് പൂസായി വിമാനത്തിൽ കയറാനെത്തിയ ദമ്പതികളെ വാതിൽക്കൽ തടയുന്ന എയർ ഹോസ്റ്റസ്!

മദ്യപിച്ച് ബഹളം വയ്ക്കുന്ന വിമാന യാത്രക്കാരുടെ വാർത്തകൾ കുറച്ച് നാളുകളായി കൂടുതലാണ്. സമാനമായ സംഭവത്തിൻറെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഏറെ പേരുടെ ശ്രദ്ധ ആകർഷിച്ചു. സൗത്ത് വെസ്റ്റ് എയർലൈൻസിൻറെ വിമാനത്തിലായിരുന്നു സംഭവം. അടിച്ച് പൂസായി വിമാനത്തിലേക്ക് കയറാനെത്തിയ ദമ്പതികളെ വാതിൽക്കൽ തടയുന്ന എയർ ഹോസ്റ്റസിൻറെ വീഡിയോ ഇതിനകം കണ്ടത് ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേർ. വിമാനത്തിൽ കയറുന്നതിന് മുമ്പ് മദ്യപിച്ച് ആടിക്കുഴഞ്ഞെത്തിയ സ്ത്രീയെ ഫ്ലൈറ്റ് അറ്റൻഡൻറ് നിരീക്ഷിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദമ്പതികൾ വിമാനത്തിൽ കയറാനെത്തുമ്പോൾ ഒരു ഫ്ലൈറ്റ് അറ്റൻഡൻറും ഒരു എയർലൈൻ സ്റ്റാഫും ചേർന്ന് ഇരുവരെയും തടയുന്നതാണ് വീഡിയോയിൽ ഉള്ളത്.

ദമ്പതികളെ വാതിൽക്കൽ തടയുമ്പോൾ മറ്റ് യാത്രക്കാർ വിമാനത്തിലേക്ക് കയറുന്നതും കാണാം. പേര് വെളിപ്പെടുത്താത്ത ഫ്ലൈറ്റ് അറ്റൻഡൻറ്, വിമാനത്തിൻറെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അതിനാൽ ദമ്പതികൾ തിരിച്ച് പോകണമെന്നും ആവശ്യപ്പെടുന്നു. ‘നിങ്ങൾ തിരിച്ച് പോകണമെന്നും നിങ്ങൾക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും’ ഫ്ലൈറ്റ് അറ്റൻഡൻറ് പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ റെക്കോർഡ് ചെയ്യുന്നത് നിങ്ങളെ സഹായിക്കില്ലെന്ന് ഇതിനിടെ മറ്റൊരു സുരക്ഷാ ജീവനക്കാരനും പറയുന്നു. ‘നിങ്ങൾ വലിയ തോതിൽ ഇടപഴകുന്നെന്നും ഉച്ചത്തിൽ സംസാരിക്കുന്നു,എല്ലാവരിൽ നിന്നും ശ്രദ്ധ തേടാൻ ശ്രമിക്കുന്നു. നിങ്ങളുടെ പ്രവർത്തികൾ ഫ്ലൈറ്റ് ജീവനക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും നിങ്ങൾക്ക് വിമാനത്തിൽ കയറാൻ കഴിയില്ലെന്നും ഫ്ലൈറ്റ് അറ്റൻറൻറ് ആവർത്തിക്കുന്നു. താൻ വിമാനത്തിൻറെ യാത്ര നിർദ്ദേശങ്ങൾ അനുസരിക്കുകയാണെന്നും എന്നാൽ നിങ്ങൾ അത് ചെയ്യാൻ തയ്യാറല്ലെന്നും ഫൈറ്റ് അസിസ്റ്റൻറ് ആവർത്തിക്കുന്നു.

തുടർന്ന് ഇവരോട് വീണ്ടും വിമാന യാത്ര ചെയ്യാൻ കഴയില്ലെന്ന് അറ്റൻഡൻറ് ആവർത്തിക്കുന്നു. സ്ത്രീ യാത്രക്കാരി തൻറെ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനെ ഫ്ലൈറ്റ് അറ്റൻഡൻറ് എതിർക്കുന്നു. ഇത് ഫെഡറൽ ഏവിയേഷൻ റെഗുലേഷൻ പ്രകാരം നിയമവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് മൂന്ന് മിനിറ്റോളമുള്ള വീഡിയോയാണ് Insane Reality Leaks എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവച്ചത്. യാത്രക്കാരായ ദമ്പതികൾ ആരാണെന്ന് വ്യക്തമല്ല. ദമ്പതികൾ യാത്ര തുടരാതെ തിരിച്ച് പോയിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിൻറെ വീഡിയോ കഴിഞ്ഞ ദിവസമാണ് പങ്കുവയ്ക്കപ്പെട്ടത്.

Advertisement