തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ സമരം ചെയ്തതിന് പൊലീസ് നടത്തിയ നരനായാട്ടിനെതിരെ അലയടിച്ച് വിദ്യാർഥി പ്രതിഷേധം. എസ്എഫ്ഐ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. ആദ്യ ഘട്ടത്തിൽ സംയമനം പാലിച്ച പോലീസ് പിന്നീട് നാല് തവണ എസ് എഫ് ഐക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ പ്രവർത്തകർക്ക് നേര ലാത്തിച്ചാർജും നടത്തി. പോലീസ് യാതൊരു വിധത്തിലുള്ള പ്രോട്ടോക്കാളും പാലിച്ചില്ലെന്ന് എസ് എഫ് ഐ ആരോപിച്ചു. ഏകദേശം ഒരു മണിക്കുറിലധികം തലസ്ഥാനത്ത് തെരുവ് യുദ്ധം തന്നെയായിരുന്നു. സെക്രട്ടറിയറ്റിലെ സമരത്തിന് ശേഷം യൂണിവേഴ്സിറ്റി കോളജിന് മുന്നിലൂടെ എത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നതിനാൽ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വീണ്ടും പോലീ സ് നടപടി ഉണ്ടായേക്കാം.
ദേശീയ കായികദിനാചരണത്തിൽ കേരള സർവകലാശാലയിൽ ആർഎസ്എസ് അജൻഡയനുസരിച്ച് വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ചിനുനേരെ പ്രകോപനമൊന്നുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു പൊലീസ്. മാർച്ചിൽ പങ്കെടുത്ത പെൺകുട്ടികളെയടക്കം പുരുഷ പൊലീസുകാർ അതിക്രൂരമായി മർദിച്ചു. ലാത്തിച്ചാർജിൽ തലയ്‌ക്ക് അടിയേറ്റ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം ആര്യ പ്രസാദിന് ബോധം നഷ്‌ടമായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്‌ണവി ഷാജിയുടെ കണ്ണിനുതാഴെ ഗുരുതര പരിക്കേറ്റു. മുഖത്തടിയേറ്റ ജില്ലാ കമ്മിറ്റിഅംഗം വൈഷ്‌ണയുടെ പല്ലിളകി. ജില്ലാ കമ്മിറ്റിഅംഗം എസ് ആർ നിരഞ്ജനും തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. മറ്റു നിരവധി വിദ്യാർഥികൾക്കും പരിക്കുണ്ട്.
കായികദിനാചരണ പരിപാടിയിൽ മന്ത്രിമാരായ റോജി എം ജോണിന്റെയും ഒ ജെ ജനീഷിന്റെയും സാന്നിധ്യത്തിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്.
Home News Breaking News വിദ്യാർഥി വേട്ടയ്ക്കെതിരെ എസ്എഫ്ഐ മാർച്ച്; പലതവണ ലാത്തിചാർജ്, സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കുഴഞ്ഞ്...



























