ന്യൂയോർക്ക്/ബൈക്കനൂർ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിലേക്ക് യുഎസ് സ്‌പേസ് ഫോഴ്‌സ് കേണൽ ഡോ. അനിൽ മേനോൻ യാത്ര തിരിച്ചു. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.17ന് റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹവും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.
റഷ്യയുടെ സോയൂസ്-2.1എ റോക്കറ്റാണ് സോയൂസ് എംഎസ്-29 പേടകത്തെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് ഡോ. അനിൽ മേനോനൊപ്പം ദൗത്യത്തിലുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക ഗവേഷണങ്ങൾ, ജീവശാസ്ത്ര-വൈദ്യശാസ്ത്ര പഠനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഗവേഷണ പ്രവർത്തനങ്ങളാണ് സംഘം നടത്തുക. വിവിധ രാജ്യങ്ങളുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ദൗത്യത്തിന് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രാധാന്യമാണുള്ളത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ വംശജയായ എലിസബത്തിന്റെയും മകനാണ് ഡോ. അനിൽ മേനോൻ. അമേരിക്കയിൽ ജനിച്ച അദ്ദേഹം വൈദ്യശാസ്ത്രരംഗത്തും വ്യോമസേനയിലും ഒരുപോലെ മികവ് തെളിയിച്ച ശേഷമാണ് ബഹിരാകാശ ഗവേഷണരംഗത്തേക്ക് എത്തിയത്.
യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ‘ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം’ ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചു. ഹിമാലയൻ റെസ്‌ക്യൂ അസോസിയേഷനോടൊപ്പം ചേർന്ന് എവറസ്റ്റ് കീഴടക്കുന്ന പർവതാരോഹികൾക്ക് വൈദ്യസഹായം നൽകുന്ന സംഘത്തിലും അംഗമായിരുന്നു. റോട്ടറി അംബാസഡോറിയൽ സ്‌കോളറായിരിക്കെ ഒരു വർഷം ഇന്ത്യയിൽ ചെലവഴിച്ച അദ്ദേഹം പോളിയോ പ്രതിരോധ കുത്തിവയ്പ് പദ്ധതികളിലും സജീവമായി പങ്കെടുത്തു.
2014-ലാണ് ഫ്ലൈറ്റ് സർജനായി നാസയിൽ ചേർന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് മെഡിക്കൽ പിന്തുണ നൽകുന്ന സംഘത്തിലെ പ്രധാന അംഗമായിരുന്നു. 2018-ൽ സ്‌പേസ് എക്‌സിൽ ചേർന്ന അദ്ദേഹം കമ്പനിയുടെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായി പ്രവർത്തിച്ചു.
2021 ഡിസംബറിൽ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അനിൽ മേനോൻ രണ്ട് വർഷത്തെ കഠിന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിലൂടെ കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനനിമിഷമാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്.



























