ജൂഡ് ബെലിങ്ങാമിന്റെ ഇരട്ടഗോൾ മികവിൽ നോർവയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മൽസരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് (2-1). ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും എക്സ്ട്രാ ടൈമിലുമാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ. 36–ാം മിനിറ്റിൽ ആൻന്ദ്രെ ഷെൽഡറപ് നോർവേയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് ഗോൾ വലകുലുക്കാൻ നോർവെയ്ക്ക് സാധിച്ചില്ല. 2018 ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിയിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് ടീമിൻറെ നാലാം സെമി ഫൈനലാണിത്.
22 മിനുട്ടിൽ നോണി മഡ്യൂകെയുടെ പാസിൽ നിന്നും മികച്ച അവസരം ഇംഗ്ലണ്ടിന് ലഭിച്ചു. മഡ്യൂകെ പോസ്റ്റണുള്ളിൽ നിന്നും നൽകിയ പന്ത് നിയന്ത്രിക്കാൻ നിക്കോ ഓറെയ്‌ലിയ്ക്ക് സാധിച്ചില്ല .36-ാം മിനിറ്റിലാണ് നോർവെയുടെ ആദ്യ ഗോൾ വരുന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെ അസിസ്റ്റിൽ ലഭിച്ച പന്ത് ആൻന്ദ്രെ ഷെൽഡറപ് വലയിലെത്തിച്ചു. എന്നാൽ ആദ്യ പകുതിക്ക് മുൻപ് തന്നെ ഇംഗ്ലണ്ട് സ്കോർ നില തുല്യമാക്കി. അധിക സമയത്ത് ജൂഡ് ബെല്ലിങ്ങാമിന്റെ ഷോട്ടിൽ ഇംഗ്ലണ്ടിന് ആശ്വാസം. തുടരെ ആക്രമണത്തിൽ തൊട്ടടുത്ത നിമിഷം ക്യാപ്റ്റൻ ഹാരി കെയ്‌നും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
52 മിനുട്ടിൽ ഇംഗ്ലീഷ് പോസ്റ്റിൽ നോർവെയ്ക്ക് തുടരെ കോർണർ ലഭിച്ചു. മൂന്നാമത്തെ കോർണറിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും ഹലാൻഡ് ഇംഗ്ലീഷ് താരത്തെ ഫൗൾ ചെയ്തതിനാൽ റഫറി ഗോൾ നിഷേധിച്ചു. അവസാന സമയത്ത് ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡ് തടുത്ത പന്ത് ക്രിസ്റ്റഫർ അയർ ഹെഡ് ചെയ്തെങ്കിലും ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. എക്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് നോർവേ ഗോൾ കീപ്പർ ഓർജാൻ നൈലാൻഡ് തടുത്തെങ്കിലും റീബൗണ്ടിൽ ജൂഡ് ബെല്ലിങ്‌ഹാം അനായാസം ഗോൾ നേടുകയായിരുന്നു.



























