കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ ഷട്ടർ പോളിച്ച് അകത്ത് കടന്ന് 23 ലക്ഷത്തിലധികം രൂപ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ ഇളവ് വയൽ വീട്ടിൽ സജിൽ എസ് (30), ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ തോട്ടുവ തെക്കതിൽ അനന്തുരവി (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
26.04.2026 പുലർച്ചെ 12.45 ന് ശേഷം കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ടട്രേഡിംഗ് കമ്പനിയുടെ പുറക് വശത്തെ ഷട്ടർ പൊളിച്ച് അകത്ത് കയറി ലോക്കർ കുത്തി തുറന്ന് 20 ലക്ഷം രൂപയും ബില്ലിംഗ് ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ഉൾപ്പടെ 23 ലക്ഷം രൂപ മോഷണം ചെയ്യ്ത കേസിലെ പ്രതികളാണ് പിടിയിലായത്. കടയുടെ ഷട്ടറും ബില്ലിംഗ് ട്രേയും സി.സി.ടി.വി യും നശിപ്പിച്ചതിൽ 25000 രൂപയുടെ നഷ്ടവും സംഭവിച്ചിരുന്നു.
മോഷണം നടന്ന ഉടൻ തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള തീവ്ര ശ്രമം പോലീസ് ആരംഭിച്ചു. ആയതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി രാജേഷ് റ്റി.ആർ ന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇൻസ്‌പെക്ടർ സജീവ് ആർ, എസ്.ഐ മാരായ സന്ദീപ് എസ്, ജഗ്‌മോഹൻ ദത്തൻ, അതുൽകൃഷണ, ഷൈജു, സി.പി.ഓ മാരായ അനീഷ്, അജയകുമാർ, ദേവജിത്ത്, മുരുകേഷ്, അനീഷ് ആർ, ബിനു, ശ്യാം, അൻഷാദ്, സുജിത്ത്, ഹരികൃഷ്ണൻ എന്നിവരും ഡാൻസാഫ് സംഘവും ചേർത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും സംസ്ഥാനം വിട്ട് കടന്ന് കളഞ്ഞതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.
ഇവർ പിന്നീട് തമിഴ്‌നാട്ടിൽ എത്തിയതായ് മനസ്സിലാക്കിയതിനെ തുടർന്ന് അന്വേഷണ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പ്രതികൾ തമിഴ്‌നാട് കൂടംകുളത്ത് ഉള്ളതായി വിവരം ലഭിച്ചു. പോലീസ് സംഘം കൂടംകുളത്ത് എത്തിയെങ്കിലും ഇവർ അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ 25 ഓളം പേരടങ്ങിയ അന്വേഷണ സംഘം കൂടംകുളം കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്തി. ഇതേ സമയം പ്രതികൾ നിയമസഹായം നേടാനായി കൊല്ലത്തേക്ക് തിരിച്ചുവരാൻ സാധ്യതയുള്ളതായി മനസ്സിലാക്കിയ പോലീസ് സംഘം കൊല്ലം കളക്‌ട്രേറ്റ് ഭാഗത്തും നിരീക്ഷണം ശക്തമാക്കി. തുടർന്ന് ശനിയാഴ്ച പ്രതികളെ കൊല്ലം കളക്‌ട്രേറ്റ് ഭാഗത്ത് നിന്നും കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന ഒന്നാം പ്രതിയായ സജിൽ സ്ഥിരമായി കച്ചവട ആവശ്യത്തിനായി ഈ വ്യാപാര സ്ഥാപനത്തിൽ വരാറുണ്ടായിരുന്നു. സ്ഥാപനത്തിലെ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴായി നിരീക്ഷിച്ച് മനസ്സിലാക്കിയ ഇയാൾ രണ്ടാം പ്രതിയായ അനന്തു രവിയോടൊപ്പം ചേർന്ന് മോഷണം നടത്തുകയായിരുന്നു. മോഷണ മുതൽ ഉപയോഗിച്ച് കാറ്, വിലകൂടിയ മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിച്ചുവരികയുമായിരുന്നു പ്രതികൾ.
ഇവർ ഇരുവരും നേരത്തെ കൊല്ലം ഈസ്റ്റ്, കടയ്ക്കൽ, അഞ്ചാലുംമൂട്, നെയ്യാറ്റിൻകര എന്നീ പോലീസ് സ്റ്റേഷനുകളിലെ ആറോളം കേസുകളിൽ പ്രതികളാണ്. പ്രതികളെ കൊല്ലം ഈസ്റ്റ് എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.





























