Home Blog Page 942

തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവിന്‍റെ ആത്മഹത്യ; പ്രതികരിച്ച് ബിജെപി നേതാക്കള്‍, കാരണം കണ്ടെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. പുറത്തുവന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ട് എന്ന് വിശ്വസിക്കാനാകുമോ എന്നായിരുന്നു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടുള്ള വി മുരളീധരന്‍റെ ചോദ്യം. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് വി വി രാജേഷും പ്രതികരിച്ചു.

അതേസമയം, ആനന്ദിൻ്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച സാധാരണ പ്രവർത്തകരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നില്ല. ഉദ്യോഗസ്ഥരെയും മാഫിയബന്ധമുള്ളവരെയുമാണ് സ്ഥാനാർത്ഥിയാക്കിയത്. അനിലിന് പിന്നാലെയാണ് ആനന്ദിൻ്റെ ആത്മഹത്യ. ആനന്ദ് സ്ഥാനാർത്ഥിയാകാനുള്ള ചർച്ചയിൽ ഇടംപിടിച്ചിരുന്നു. അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാവില്ലായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയി മാധ്യമങ്ങളോട് പറഞ്ഞു. പിന്മാറാനുള്ള വലിയ സമ്മർദ്ദത്തെ തുടർന്നാകണം ആത്മഹത്യയെന്നും വി ജോയി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യാസന്ദേശം

തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ, ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിന്‍റെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്‍റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്‍റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.

അമ്മയും മകനും വീടിനകത്ത് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂർ: തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ. വില്ലനശേരി വീട്ടിൽ മോഹനന്‍റെ ഭാര്യ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്.

വിജേഷിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തില്‍ വൃശ്ചികമഹോത്സവത്തിന് പ്രത്യേക ക്രമീകരണങ്ങള്‍

കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തില്‍ നവംബര്‍ 17 മുതല്‍ 28 വരെ നടക്കുന്ന വൃശ്ചികമഹോത്സവത്തിന് പ്രത്യേക സുരക്ഷാ-ഗതാഗതക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് എ ഡി എം ജി. നിര്‍മല്‍ കുമാര്‍. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ക്ഷേത്രത്തിലേക്ക് എത്താന്‍ ഫെറി ബോട്ടുകള്‍, ജങ്കാറുകള്‍ എന്നിവ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. തീരദേശ- ദേശീയപാതകളിലൂടെ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഉത്സവദിവസം മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിതകര്‍മ്മ സേനയുടെ പ്രത്യേകസംഘം ശുചിത്വമിഷനുമായിചേര്‍ന്ന് ഭക്ഷ്യമാലിന്യം നീക്കംചെയ്യാന്‍ സംവിധാനവും ഉറപ്പാക്കും. സുഗമമായ അന്നദാനത്തിനും വാഹന പാര്‍ക്കിങ്ങിനും കൂടുതല്‍ സ്ഥലം ഒരുക്കും. നാല് ആംബുലന്‍സ് സര്‍വീസുകള്‍ ക്ഷേത്രഭരണകമ്മിറ്റി ഏര്‍പ്പാടാക്കി. പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകളും, കരുനാഗപ്പള്ളി, ചവറ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കി.
അടിയന്തര ചികിത്സസൗകര്യങ്ങള്‍ ഒരുക്കേണ്ടത് ചവറ സാമൂഹിക ആരോഗ്യ കേന്ദ്രമാണ്. ക്ഷേത്രപരിസരത്തെ ഭക്ഷ്യവിപണനകേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഹരിത പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ജില്ലാ ശുചിത്വ മിഷന് നിര്‍ദ്ദേശം നല്‍കി. ഉത്സവദിവസങ്ങളില്‍ കരുനാഗപ്പള്ളി-ഓച്ചിറ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആര്‍ ടി ഒ, പോലീസ്, കെ എസ് ആര്‍ ടി സി, ദേശീയപാത അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല; തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടി നേതാക്കള്‍ അത്തരമൊരു സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേര് ഇല്ലാതെ വന്നതോടെ പാര്‍ട്ടി തഴഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്ക് മുന്‍പ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു. അതില്‍ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം

കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. പാറാവ് ജോലിക്ക് ശേഷം വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ സീനിയര്‍ സിപിഒ നവാസിന്റെ അതിക്രമം നടത്തുകയായിരുന്നു.
പൊലീസുകാരി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ ചവറ സ്വദേശിയായ സിപിഒ നവാസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. ഡെപ്യൂട്ടേഷനില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു നവാസ്. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോകുന്ന സമയത്ത് ഇയാള്‍ മോശമായി പെരുമാറുകയും കടന്ന് പിടിക്കുകയും ചെയ്തു എന്നാണ് പരാതി.

പാലത്തായി പീഡന കേസ്; ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് ജീവപര്യന്തം

കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് ജീവപര്യന്തം. പത്മരാജന്‍ കുറ്റക്കാരനെന്ന് തലശ്ശേരി പോക്‌സോ കോടതി ഇന്നലെയാണ് വിധിച്ചത്. ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരിയിലാണ് 10 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി ഉയര്‍ന്നത്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായ കേസ് ആയിരുന്നു പാലത്തായി പീഡനം. അവസാനം കേസ് അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ രത്‌നകുമാര്‍ അന്വേഷണം അട്ടിമറിച്ചു എന്നും വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് പ്രതിഭാഗം പറയുന്നത്. ശിക്ഷാവിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനം

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് കേസെടുത്തു. പൊയിലൂര്‍ വിളക്കോട്ടൂരില്‍ നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിക്ക് ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഘട്ടത്തിലാണ് നര്‍കോട്ടിക് സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.

‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി

സഞ്ജു സാംസണ്‍ ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പടിയിറങ്ങി. ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും വിഡിയോയുമാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റനും ‘ചേട്ട’നുമായ സഞ്ജുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി എന്നായിരുന്നു പോസ്റ്റ്. പൊടിമീശക്കാരനായ സഞ്ജു ക്രിക്കറ്റ് ബാഗിന് മുകളിലിരിക്കുന്നതും മുതിര്‍ന്ന സഞ്ജു കസേരയിലിരുന്ന് പഴയ പൊടിമീശക്കാരനെ നോക്കുന്നതുമായ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് നന്ദിയെന്ന് പോസ്റ്റിന് ചുവടെ ആരാധകരും കുറിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് പറയുമ്പോള്‍ സഞ്ജുവിനെ കുറിച്ച് എങ്ങനെ പറയാതിരിക്കുമെന്നും, ഏറ്റവും മികച്ച ക്യാപ്റ്റനെന്നും, പിന്തുണച്ചതിന് നന്ദിയെന്നും സഹതാരങ്ങള്‍ പറയുന്ന വിഡിയോയും കാണാം. മാധ്യമങ്ങളെന്തും പറഞ്ഞോട്ടെ പക്ഷേ സഞ്ജുവിന്റെ ഏറ്റവും വലിയ ആരാധകന്‍ താനാണെന്ന് റിയാന്‍ പരാഗും പറയുന്നു. നായകനായും കൂട്ടുകാരനായും സഞ്ജുവിനെ മിസ് ചെയ്യുമെന്ന് താരങ്ങള്‍ പറയുന്നു. 18 കോടിയുടെ കരാറിനാണ് സഞ്ജുവിനെ രാജസ്ഥാന്‍ കൈമാറ്റം ചെയ്തത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറനും റോയല്‍സിലേക്കെത്തും.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും സിംഹങ്ങളുടെ മടയിലേക്ക് സ്വാഗതമെന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. തല ധോണിയെ ആരാധനയോടെ നോക്കി നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് വിസില്‍ പോട് എന്ന ഹാഷ്ടാഗോടെ സിഎസ്‌കെ പോസ്റ്റ് ചെയ്തത്.

മുഖ രോമങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണോ….? പരിഹാരമുണ്ട്

മുഖ രോമങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. എങ്കില്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ടെങ്കിലോ. വീട്ടില്‍ തന്നെയുള്ള സാധാരണ ചേരുവകളും ഉപകരണങ്ങളും ഉപയോഗിച്ച് സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ മുഖത്തെ രോമങ്ങള്‍ കളയാവുന്നതാണ്.

പഞ്ചസാര നാരങ്ങാ സ്‌ക്രബ്ബ്
ഒറ്റയടിക്ക് തന്നെ മുടി വളര്‍ച്ച കുറയ്ക്കില്ലെങ്കിലും കാലക്രമേണ മുടി വളര്‍ച്ചയെ കുറയ്ക്കുന്നതിനും ദുര്‍ബലപ്പെടുത്താനും സഹായിക്കുന്ന പ്രകൃതിദത്ത എക്‌സ്‌ഫോളിയന്റ് ആണിത്.

കടലമാവ് മാസ്‌ക്
പതിവായി ഉപയോഗിക്കുമ്പോള്‍ മുഖത്തെ നേര്‍ത്ത രോമം നീക്കം ചെയ്യുന്നതിനുള്ള പരമ്പരാഗത രീതി വളരെ ഫലപ്രദമാണ്.

ഷേവിംഗ്
കൂടുതല്‍ രോമങ്ങളുടെ പ്രകോപനം ഒഴിവാക്കാന്‍ ഫേഷ്യല്‍ റൈസര്‍ ഉപയോഗിച്ച ശേഷം മോയ്‌സ്ചറൈസര്‍ പുരട്ടാവുന്നതാണ്.

പപ്പായയും മഞ്ഞളും
പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ മുടി വേരുകളെ ദുര്‍ബലപ്പെടുത്തുന്നു മഞ്ഞള്‍ ആന്റി ബാക്ടീരിയ ഗുണങ്ങളും നല്‍കുന്നു.

ഓട്‌സും വാഴപ്പഴവും സ്‌ക്രബ്ബ് ചെയ്യാം
സൗമ്യമായ രോമങ്ങള്‍ നീക്കം ചെയ്യാനും മൃതചര്‍മം പുറന്തള്ളാനും ഓട്‌സും വാഴപ്പഴവും ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. കൂടാതെ ബ്ലീച്ച് ഒഴിവാക്കുന്നതും ഷേവ് ചെയ്തതിനു ശേഷം മഞ്ഞള്‍ പുരട്ടുന്നതും രോമത്തെ തടയാന്‍ സഹായിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് തിരുവനന്തപുരത്ത് മത്സരിക്കാനാവില്ല

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ മേല്‍വിലാസം തെറ്റെന്ന് ചൂണ്ടിക്കാട്ടി വൈഷ്ണ സുരേഷിന്റെ പേര് പട്ടികയില്‍ നിന്ന് നീക്കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് വൈഷ്ണ സുരേഷ്. സിപിഎമ്മിന് പരാജയഭീതിയാണെന്നും തനിക്ക് ആശങ്കയില്ലെന്നുമാണ് വൈഷ്ണ നേരത്തേ പ്രതികരിച്ചത്.

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂര്‍ക്കട ലോ കോളജിലെ നിയമ വിദ്യാര്‍ഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ സമരങ്ങളിലും സജീവ സാന്നിധ്യമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ. ജയകുമാർ ചുമതലയേറ്റു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്‌, മുൻ മന്ത്രിയും പുതിയ ബോര്‍ഡ് അംഗവുമായ കെ രാജു എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.


മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ നിലവിൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്.


മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്തിന്റെയും അംഗമായിരുന്ന എ അജികുമാറിന്റെയും കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും ശബരിമല വികസനത്തിന്‌ സർക്കാർ വലിയ നീക്കങ്ങളാണ്‌ നടത്തിയിട്ടുള്ളതെന്നും പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു.