Home Blog Page 407

10 വര്‍ഷം ഒളിവിൽ; കർഷകരുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടിയ മുൻ അഗ്രികൾച്ചറൽ ഓഫീസർ പിടിയിൽ

പാലക്കാട്: അഴിമതിക്കേസിലെ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറെ വിജിലന്‍സ് ബംഗളൂരുവില്‍ നിന്നും പിടികൂടി. അഗളി മുന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വെങ്കിടേശ്വര ബാബുവിനെയാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.

2006 കാലഘട്ടത്തില്‍ പാലക്കാട് അഗളി കൃഷി ഭവനില്‍ കൃഷി ഓഫീസറായിരുന്ന വെങ്കിടേശ്വര ബാബു കര്‍ഷകര്‍ക്ക് പ്രകൃതി ദുരന്തം കാരണം ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരമായി അനുവദിക്കേണ്ട തുക കര്‍ഷകരുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ ബാബുവിനെ പ്രതിയാക്കി വിജിലന്‍സ് പാലക്കാട് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വെങ്കിടേശ്വര ബാബു കുറ്റകാരനെന്ന് കണ്ടെത്തി 2016ല്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി അപ്പീല്‍ നിരസിച്ച് ശിക്ഷ അനുഭവിക്കുന്നതിനായി വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു വെങ്കിടേശ്വര ബാബുവിനെ ബംഗളൂരുവില്‍ നിന്നുമാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഐക്യത്തില്‍ രാഷ്ട്രീയക്കളിയുണ്ട്, അതിനാല്‍ ഞങ്ങള്‍ ഐക്യത്തിനില്ല’ സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം നടക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐക്യം നടക്കില്ല. ഇത് ബോധ്യമായ സാഹചര്യത്തില്‍ താന്‍ തന്നെയാണ് ഐക്യം വേണ്ടതില്ലെന്ന് സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പറഞ്ഞതെന്നും ജി സുകുമാരന്‍. 26 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒരേ മനസോടെ ഈ അഭിപ്രായത്തോട് യോജിക്കുകയും അത് അംഗീകരിക്കുയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദുഐക്യത്തില്‍ ഞങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. എല്ലാ സമുദായങ്ങളോടും സൗഹാര്‍ദ്ദം തുടരും. അത് എന്‍എസ്എസിന്റെ നയമാണ്. ഐക്യത്തില്‍ രാഷ്ട്രീയക്കളിയുണ്ട്. അതിനാല്‍ ഞങ്ങള്‍ ഐക്യത്തിനില്ല’. സുകുമാരന്‍ നായര്‍ പറഞ്ഞു.

‘എന്‍എസ്എസ്സിന്റെ രണ്ടു നയങ്ങളാണുള്ളത്. ഒന്ന്: എല്ലാ സമുദായവുമായും മതങ്ങളുമായും സൗഹാര്‍ദ്ദം തുടരും. രണ്ട്: രാഷ്ട്രീയമായി ഞങ്ങള്‍ സമദൂരക്കാരാണ്, അതിനാല്‍ രാഷ്ട്രീയ പക്ഷമുള്ളവരുമായി സഖ്യവും ഐക്യവും സാധിക്കില്ല. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് ഞാന്‍ അങ്ങോട്ടുവരാം എന്നാണ്, രാഷ്ട്രീയമായി ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമില്ല. എന്‍എസ്എസ് ഒരു പാര്‍ട്ടിക്കും എതിരുമല്ല. ഐക്യത്തിന്റെ മുന്നോട്ടുള്ള പോക്ക് കണ്ടപ്പോള്‍ എന്‍എസ്എസിന് നയങ്ങള്‍ നടക്കില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ഐക്യ നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു,വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം നേതൃത്വത്തെ അണികള്‍ തിരുത്തണം’ പ്രകാശനം ചെയ്തു

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രകാശനം ചെയ്തത്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യുവാണ് എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍ കുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തത്.

സിപിഎമ്മിന്റെ എതിര്‍പ്പിനെ മറികടന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേര്‍ വേദിയിലെത്തി വി കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സദസിലിരിക്കുന്നവര്‍ ഇന്‍ക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.

പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചുവെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ”എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പിലൂടെ വന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ് ”, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.

മയ്യത്തുംകര ഉറൂസിന് തുടക്കമായി

ശാസ്താംകോട്ട. ചരിത്ര പ്രസിദ്ധമായ പോരുവഴി മയ്യത്തുംകര ഉറൂസ് ആരംഭിച്ചു.ഉറൂസിൽ പങ്കെടുക്കുന്നതിനായി നാടിന്റെ നാടിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.ആട്,കോഴി, പട്ട്,തിരി,കൊടി തുടങ്ങിയ നേർച്ചകൾ ദർഗ്ഗശരീഫിൽ സമർപ്പിച്ച് ആത്മസംതൃപ്തിയോടെയാണ് വിശ്വാസികൾ മടങ്ങുന്നത്.

ഉറൂസീനോടാനുബന്ധിച്ചു നടക്കുന്ന വ്യാപാരവിപണന മേളയിലും വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.കിണറുംമൂട്ടിൽ കയറും പാളയും നേർച്ച സമർപ്പിക്കുവാൻ നൂറുകണക്കിന് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.പോരുവഴി ഷാഫി,ഹനഫി ജമാഅത്തുകൾ സംയുക്തആദിത്യമരുളുന്ന ഉറൂസിന് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്. സർവമതസൗഹർദത്തിന്റെയും, മതേതരത്വത്തിന്റെയും പ്രതീകം കൂടിയാണ് മയ്യത്തുങ്കര ഉറൂസ്.ഉറൂസിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറൂസ്കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്.നാളെയും പ്രധാന ചടങ്ങുകൾ ഉണ്ടാകും.

സൈനികൻ രതീഷ് കുമാറിന് ‘ഗൃഹമന്ത്രി ദക്ഷതാപതക്ക് -2025’ നൽകി രാജ്യം ആദരിച്ചു

കുന്നത്തൂർ. ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഛത്തീസ്ഗഡിനെ നക്സൽ മുക്തമാക്കാൻ പ്രയത്നിച്ച കുന്നത്തൂർ സ്വദേശിയായ സൈനികൻ ആർ.രതീഷ് കുമാറിനെ ‘ഗൃഹമന്ത്രി ദക്ഷതാപതക്ക് -2025’ നൽകി രാജ്യം ആദരിച്ചു.

ജാർഖണ്ഡ് 209കോബ്ര കമാൻഡോ Cobra Commando ബറ്റാലിയനിലും,ആന്ധ്രാപ്രദേശിലെ ഗ്രേഹണ്ട്സ് നക്സൽ ഓപ്പറേഷൻ ടീമിനൊപ്പവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐവർകാല മഠത്തിലഴികത്ത് പടിഞ്ഞാറെപ്പുരയിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെയും രാധാമണി അമ്മയുടെയും മകനാണ്.പട്ടാഴി ഗവ.യുപി സ്കൂൾ ടീച്ചർ ആര്യ ഭാര്യയും,ആരാധ്യ എ.ആർ,ആയുഷ്.ആർ എന്നിവർ മക്കളുമാണ്.

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റിനോട് മോശമായി പെരുമാറിയെന്ന് പരാതി

കുണ്ടറ. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റിനോട് മോശമായി പെരുമാറി പോസ്റ്റ് മാസ്റ്റർ.
പുതിയ അക്കൗണ്ടുകൾ ചേർത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണമടച്ചതിൻ്റെ ലിസ്റ്റ് വലിച്ചെറിയുകയും, മോശമായി സംസാരിക്കുകയും ചെയ്തത്. വെള്ളിമൺ സ്വദേശിയായ ജൂലിയറ്റ് പോലീസിൽ പരാതി നൽകി. കുണ്ടറ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ അൻജിത്തിനെതിരെയാണ് പരാതി നൽകിയത്.

പരാതി നൽകിയതിന് പിന്നാലെ ഏജന്റിനെതിരെ പോസ്റ്റ് മാസ്റ്റർ നോട്ടീസ് ഇറക്കി.
തന്റെ ജോലി തടസ്സപ്പെടുത്തിയെന്നും, ഏജൻ്റിന്റെ പെരുമാറ്റം മോശമായിരുന്നു എന്നുമാണ് പോസ്റ്റ് മാസ്റ്ററുടെ പ്രതികരണം

കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ ആക്രമണം

കൊല്ലം .കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ ആക്രമണം.അപകടത്തിൽ പരിക്കേറ്റ യുവാവിന് ഒപ്പം എത്തിയ ബന്ധുക്കളാണ് ആക്രമണം നടത്തിയത്.ആശുപത്രിയിലെ ഡോക്ടർ സുരക്ഷാ ജീവനക്കാരൻ എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി.നെടുമ്പന ബീവി മൻസിൽ ഉബൈദ്

കണ്ണനല്ലൂർ മുട്ടക്കാവ് തെക്കേ ചരുവിള വീട്ടിൽ ഹാഷിം എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം

കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി…..സ്‌കൂള്‍ ഗേറ്റ് പൂട്ടിയിട്ടു…. ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ച് പ്രധാന അധ്യാപിക

കൊല്ലം: കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധു.എസ്. നായരാണ് പരാതി നല്‍കിയത്. സ്‌കൂളിന്റെ സെക്യൂരിറ്റിയാണ് അധ്യാപികയെ തടഞ്ഞത്. സ്‌കൂള്‍ മാനേജര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് അധ്യാപികയെ തടഞ്ഞത്. സ്‌കൂളിനുള്ളില്‍ കടക്കാതിരിക്കാന്‍ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. അധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്‌കൂളിനുള്ളില്‍ പ്രവേശിക്കാനായത്. മുമ്പും ചുരിദാര്‍ ധരിച്ചു വരുമ്പോള്‍ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്ന് പ്രധാന അധ്യാപിക പറയുന്നു.
സമാനമായ അവസ്ഥ സ്‌കൂളിലെ മറ്റു അധ്യാപികമാര്‍ക്കും നേരിട്ടുണ്ടെന്നാണ് ആരോപണം. അധ്യാപികയോട് വിദ്യാഭ്യാസ വകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സ്‌കൂളില്‍ സാരിക്കു പുറമേ ചുരിദാര്‍ ധരിച്ചെത്താന്‍ അധ്യാപികമാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് വര്‍ഷങ്ങള്‍ക്കു മുമ്പേ കേരള സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്. സ്‌കൂളിലെ പ്രധാന അധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരില്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും. കൃത്യസമയത്തു സ്‌കൂളില്‍ എത്തണമെന്ന കാര്യത്തില്‍ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നുമാണ് സ്‌കൂള്‍ മാനേജറുടെ വിശദീകരണം.

പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍ എംപി…അഖിലേഷ് യാദവും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു

പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് ശശി തരൂര്‍ തെന്നിവീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. ശശി തരൂരിനെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്നാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്.
തരൂരിന് കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശശി തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം അദ്ദേഹം പിന്നീട് നടന്നുപോയി. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ശശി തരൂര്‍ പാര്‍ലമെന്റിലെത്തിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണമുള്ളത്.
തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ പൊട്ടിനില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതിനാല്‍ ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയ്ക്കാണ് നിയന്ത്രണം.