കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ഇന്ന്. വൈകുന്നേരം 3.30ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാല ആവശ്യത്തിന് പരിഹാരമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പാർക്കിംഗ് സമുച്ചയം ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ വർധിച്ചുവരുന്ന വാഹന സാന്ദ്രതയും റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ക്ഷാമവും കണക്കിലെടുത്താണ് ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പാക്കിയത്. ഒരേസമയം നിരവധി കാറുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് മൾട്ടി ലെവൽ പാർക്കിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ സ്റ്റേഷൻ പരിസരത്തെ ഗതാഗതക്കുരുക്ക് കുറയുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പാർക്കിംഗ് ലഭിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷ. ഉദ്ഘാടന ചടങ്ങിൽ റെയിൽവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ഇന്ന്
പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്ര പരാതി മുഖവിലയ്ക്ക് എടുക്കാതെ 14 ദിവസം വൈകിപ്പിച്ചു,കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നി , വിഡി സതീശന്‍
കോഴിക്കോട്. സിപിഎം മുന്‍ എംഎല്‍എ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ അതിജീവിതയുടെ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീ സുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന ഒരു സ്ഥലത്താണ് ഇതൊക്കെ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ട് വരെ എഫ്‌ഐആര്‍ ഇട്ടില്ലെന്നത് സ്വന്തക്കാര്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ എടുക്കാന്‍ തയാറായില്ല. കെപിസിസി അധ്യക്ഷന് പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ കൈമാറുകയും അന്നു തന്നെ എഫ്‌ഐആര്‍ ഇടുകയും ചെയ്തു.
ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലയ്ക്ക് എടുക്കാതെ 14 ദിവസം വൈകിപ്പിച്ചു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും വിഡി സതീശന്‍ പറഞ്ഞു. അതിജീവിത കാട്ടിയ ധൈര്യം പലര്‍ക്കും കാണിക്കാനാകില്ല. തുറന്നു പറയാനുള്ള ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിക്കുന്നു.
എന്തുകൊണ്ട് എഫ്‌ഐആര്‍ എടുക്കുന്നത് വൈകിപ്പിച്ചു എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചരണവും ഈ നടപടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ. സ്വന്തക്കാര്‍ വന്നപ്പോള്‍ സ്നേഹം കൂടിയോ? മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഇതാണ് സ്ഥിതിയെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്തായിരിക്കും സ്ഥതി എന്നും സതീശന്‍ ചോദിച്ചു.
പോകുന്ന പോക്കില്‍ എല്ലാം അടിച്ചുമാറ്റുന്നു അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പായിരുന്നു ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രിയുടെ പടം വച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയത്. ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തിയ സംഗമത്തില്‍ പോലും കോടികളുടെ കൊള്ളയാണ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാത്ത ആളുകളുടെ പേരില്‍ പോലും പണം തട്ടിയെടുത്തു. കൊല്ലം കോര്‍പറേഷനില്‍ സിപിഎം ഭരിച്ചിരുന്ന കാലത്ത് മാരുതി കാറില്‍ കുതിരയെ കൊണ്ടു വന്നെന്ന് എഴുതിവച്ച് പണം തട്ടിയെടുത്തതിന് സമാനമായ കള്ളക്കണക്കാണ് ആഗോള അയ്യപ്പ സംഗമത്തിലും എഴുതി വച്ചിരിക്കുന്നത്. പരിപാടി അവതരിപ്പിക്കാത്ത ഭജന സംഘത്തിന്റെ പേരിലും പണം എഴുതിയെടുത്തു. 4000 പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കണക്ക്. കൊട്ടിഘോഷിച്ച് നടത്തിയിട്ടും 600 പേര്‍ മാത്രമാണ് പരിപാടിക്കെത്തിയത്. പന്തലില്‍ ഉള്‍പ്പെടെ അഴിമതിയാണ്.
വിശദമായി അന്വേഷിക്കണം. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മുന്‍കൈ എടുത്ത് നടത്തിയ പരിപാടിയിലും കൊള്ള നടത്താന്‍ മടികാട്ടത്തവരാണ് ഒപ്പമുള്ളത്. ദേവസ്വം വകുപ്പിന്റെ മറവില്‍ നടത്തിയ കൊള്ളയെ കുറിച്ച് ഹൈക്കോടതി അന്വേഷിക്കണം. ശബരിമലയില്‍ ഇത്രയും വലിയ വിവാദത്തിനിടയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും കൊള്ള നടത്താന്‍ ഇവര്‍ ധൈര്യം കാട്ടിയത്. പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത് എന്നും സതീശന്‍ ആരോപിച്ചു.
വാലന്റൈന്‍സ് ഡേ… മധുരമൂറുന്ന ഓഫറുമായി സപ്ലൈകോ
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് മധുരമൂറുന്ന ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.
നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസാര വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്.
വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മർദ്ദനം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ
കരുനാഗപ്പള്ളി. വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മധ്യവയസ്കന് മർദ്ദനം ഒളിവിൽ ആയിരുന്നപ്രതികൾ പിടിയിൽ. കോഴിക്കോട് എസ് വി എം ചാലിന്റെ തെക്കതിൽ അൻസർ 35, ആദിനാട് കാട്ടിൽ കടവ് കൊച്ചയ്യത്ത് കിഴക്കതിൽ ഫൈസൽ 23 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പണിക്കര് കടവിന് തെക്കുവശം റോഡിൽ കാർ കൊണ്ടിട്ട് മാർഗതടസം നടത്തിയ പ്രതികളോട് കാറെടുത്ത് മാറ്റാൻ പറഞ്ഞതിന്റെ വിരോധത്താൽ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉദയകുമാർ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു . ഉദയകുമാറിന്റെ മൊഴിയിൽ കേസെടുത്ത പോലീസ് പന്മന ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
കരുനാഗപ്പള്ളി എ സി പി ജോണിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ്, വിഷ്ണു സജീവ്
എസ് സി പി ഓ ഹാഷിം,ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്… അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10ന് നന്ദഗോവിന്ദം ഭജൻസ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് 3ന് ആണ് പൊങ്കാല. രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23-ന് വൈകിട്ട് 5.30-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.
പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.
വില്‍പ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയില്‍
കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശിയും ഇപ്പോള്‍ ചങ്ങന്‍കുളങ്ങര മാലിയില്‍ വീട്ടില്‍ താമസിക്കുന്ന അനൂബ് (26) ആണ് പിടിയിലായത്. ഓച്ചിറ പോലീസും കരുനാഗപ്പള്ളി എ.സി.പി ജോണിന്റെനേതൃത്വത്തിലുള്ള സബ്ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 9.30 മണിയോടെ അനുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്‌ക്കെത്തിച്ച് സൂക്ഷിച്ചിരുന്ന 17.05 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ലഹരി മരുന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയിലായിരുന്നു. എസ്.ഐ മാരായ കണ്ണന്‍, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള ഓച്ചിറ പോലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കാല്‍നട യാത്രികന്‍ ജീപ്പിടിച്ചുമരിച്ചു
കൊട്ടാരക്കര: കാല്‍നട യാത്രികന്‍ ജീപ്പിടിച്ചുമരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ കരിമ്പിന്‍ ഭാഗം മകയിരത്തില്‍ ജി. രാജന്‍ (52)നെയാണ് ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ജീപ്പിടിച്ച് വീഴ്ത്തിയത്. ഭാര്യ രേഖയ്‌ക്കൊപ്പം കൊട്ടാരക്കര പുലമണില്‍ പോയി മടങ്ങി വരവേ പിറകില്‍ നിന്നും വന്ന ജീപ്പ് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ രാജനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ വാഹനം നിര്‍ത്താതെ പോയി. കൊട്ടാരക്കര പോലീസ് കേസെടുത്തു. വിദേശത്ത് ആയിരുന്ന രാജന്‍ രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ. രേഖ, മകന്‍. അനന്ദു.
സഞ്ജുവിന് പകരം പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്
ജയ്പൂര്‍: മലയാളി താരം സഞ്ജു.വി.സാംസണ്‍ ടീം വിട്ടതിനെ തുടര്‍ന്ന് പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. 24-കാരനായ റിയാന്‍ പരാഗ് ആണ് റോയല്‍സിന്റെ പുതിയ നായകന്‍. ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള ട്രേഡിംഗ് വിന്‍ഡോയില്‍ സഞ്ജു രാജസ്ഥാന്‍ വിടുകയും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചുവട് മാറുകയും ചെയ്തിരുന്നു. 2019ല്‍ ഐപിഎല്ലില്‍ അരങ്ങേറിയത് മുതല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന താരമാണ് പരാഗ്. 17-ാം വയസ്സിലാണ് പരാഗിന്റെ റോയല്‍സിലെ അരങ്ങേറ്റം നടന്നത്.
കഴിഞ്ഞ സീസണില്‍ നായകന്‍ സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടര്‍ന്ന് എട്ട് മത്സരങ്ങളില്‍ റിയാന്‍ പരാഗ് രാജസ്ഥാനെ നയിച്ചിരുന്നു. നായകനായി മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ബാറ്റിംഗില്‍ തിളങ്ങാന്‍ പരാഗിന് കഴിഞ്ഞിരുന്നു. മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍.
കല്യാണ സദ്യക്ക് പപ്പടം വിളമ്പാത്തതിനെ ചൊല്ലി പൊരിഞ്ഞ അടി
കല്യാണ സദ്യക്ക് പപ്പടം വിളമ്പാത്തതിനെ ചൊല്ലി പൊരിഞ്ഞ അടി. സംഭവം തിരുവനന്തപുരത്താണ്. വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലി വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ തല്ലുകയായിരുന്നു. ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് ഈ പൊരിഞ്ഞ അടി നടന്നത്.
നേരിയ വാക്കേറ്റം പിന്നീട് തര്‍ക്കത്തിലേക്കും ഒടുവില്‍ ഇരുപക്ഷത്തെയും ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തതോടെ പൊരിഞ്ഞ തല്ലിലാണ് കലാശിച്ചത്. മാറനല്ലൂര്‍-നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹസല്‍ക്കാരം. വിവരമറിഞ്ഞ് മാറാനല്ലൂരില്‍ നിന്നും നരുവാമൂട്ടില്‍ നിന്നും പൊലീസ് എത്തി. എന്നാല്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് നിവര്‍ത്തിയില്ലാതെ മടങ്ങി.
പരാതിയില്ലെന്ന് പെണ്ണിന്റെയും ചെറുക്കന്റെയും കൂട്ടര്‍ പറഞ്ഞുവെങ്കിലും അടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങി.
യുവാവിന്‍റെ രണ്ടു കാമുകിമാര്‍ തമ്മില്‍ തര്‍ക്കം,പട്ടാപ്പകല്‍ 19 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി
മുംബൈ. ശിവാജി നഗറില്‍ പട്ടാപ്പകല്‍ 19 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന പേരുള്ള യുവതിയെയാണ് മുഖത്ത് വെടിവെച്ച് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളില്‍ 25 കാരിയേയും അവരുടെ 23 കാരനായ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയും വ്യക്തിപരമായ തര്‍ക്കങ്ങളുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ പിടിയിലായ യുവതിയുമായും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശിവജി നഗറിലെ ഫുര്‍ഖാനിയ മസ്ജിദ് പ്രദേശത്ത് യുവാവിന്റെ രണ്ട് കാമുകിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഷിഫയുടെ കവിളിലൂടെ തുളച്ചു കയറി തലയോട്ടിയില്‍ തറച്ചു.
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഷിഫയുടെ മരണം സംഭവിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് 12 മണിക്കൂറിനുള്ളില്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു എന്നും ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നിലവില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും സോണല്‍ ഡിസിപി സമീര്‍ ഷെയ്ഖ് വ്യക്തമാക്കി.





































