Home Blog Page 378

കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി; സംഭവം പരവൂരിൽ, തെരച്ചിൽ ഊർജിതം

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.

പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയത്. അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ചാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലിൽ ഇറങ്ങിയത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേരെ കാണാതാകുകയായിരുന്നു. ചുഴിയിൽ പെട്ടതാകാമെന്നാണ് പൊലീസ് നി​ഗമനം.

250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള (ഹോസ്പ്പിറ്റല്‍) നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് ഒരു വര്‍ഷത്തേയും ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് മൂന്നു വർഷത്തെയും പ്രവൃത്തി പരിചയം നിർബന്ധമാണ്.

അപേക്ഷകർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയര്‍ ഗ്യാപ്പ് ഒരു വര്‍ഷത്തിലധികം ആകരുത്. ഉയർന്ന പ്രായപരിധി 2026 മെയ് 31ന് 36 വയസ്സ് അധികരിക്കരുത്. ഉദ്യോഗാര്‍ത്ഥികൾക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2026 ഫെബ്രുവരി 23 നകം അപേക്ഷ നല്‍കാവുന്നതാണ്.

ജീരിയാട്രിക്‌സ് സ്പെഷ്യാലിറ്റിയിലും വിദേശ രാജ്യങ്ങളില്‍ ക്ലിനിക്കൽ പ്രവൃത്തി പരിചയമുള്ളവര്‍ക്കും, 200-ൽ അധികം ബെഡ്ഡുകളുള്ള ആശുപത്രികളിലോ മെഡിക്കൽ കോളേജുകളിലോ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. വയോജന പരിചരണത്തില്‍ ജീരിയാട്രിക്‌സ് അല്ലെങ്കിൽ ദീർഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുളള ഹോം കെയർ/നഴ്‌സിംഗ് ഹോം, പ്രത്യേകിച്ച് ഇൻ-പേഷ്യന്റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഐ.സി.യു (ICU), ഇൻറർമീഡിയറ്റ് കെയർ യൂണിറ്റ് (IMC), ജനറൽ വാർഡ്, സർജിക്കൽ–മെഡിക്കൽ വാർഡുകൾ, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും; എന്നാൽ എമർജൻസി വിഭാഗം, എൻ.ഐ.സി.യു (NICU), പീഡിയാട്രിക്സ്, പി.ഐ.സി.യു (PICU), സ്കൂൾ നഴ്‌സിംഗ്, വാക്സിനേഷൻ നഴ്‌സിംഗ്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നിവയിൽ മാത്രം പരിമിതമായ പ്രവൃത്തി പരിചയം പരിഗണിക്കപ്പെടുകയില്ല.

പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജർമൻ ഭാഷയിൽ ബി 1 ലെവൽ പരിശീലനം നേടേണ്ടതാണ്. A2 ലെവലിൽ 70% നേടുന്ന ഉദ്യോഗാർത്ഥികളെ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നതും കോഴ്സ് ഫീ തിരികെ നൽകുന്നതുമാണ്. 70% മാർക്കോടെ B1 ലെവൽ പൂർത്തിയാകുന്ന മുറയ്ക്ക് കോഴ്‌സ് ഫീയുടെ ബാക്കി തുക തിരികെ നൽകുന്നതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 2770536, 2770540, 2770548 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ഫെബ്രുവരി 13 ‘ആലിൻ ഡേ’ ആയി ആചരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രവാസി ജോയ് ജോൺ തുരുത്തിക്കര

കൊല്ലം ( തുരുത്തിക്ക ര) : മലയാളികൾക്ക് നോവിലും അഭിമാനമായ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ സ്മരണാർത്ഥം ഫെബ്രുവരി 13 ‘ആലിൻ ദിനം’ ആയി സംസ്ഥാനതലത്തിൽ ആചരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രവാസിയും ജെ ആൻഡ് എ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോയ് ജോൺ തുരുത്തിക്കര .
അതീവ ദുഃഖകരമായ സാഹചര്യത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങൾ ദാനം ചെയ്ത് നിരവധി ജീവിതങ്ങൾക്ക് പുതുജീവൻ നൽകിയ മാതാപിതാക്കളുടെ മഹത്തായ തീരുമാനം കേരള സമൂഹത്തിന് അഭിമാനകരമായ മാതൃകയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ത്യാഗം സമൂഹത്തിൽ അവയവദാന ബോധവൽക്കരണം ശക്തിപ്പെടുത്താനും കൂടുതൽ ആളുകളെ അവയവദാന പ്രതിജ്ഞയിലേക്ക് പ്രേരിപ്പിക്കാനും സഹായകരമാകുമെന്നു ജോയ് ജോൺ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 13 ‘ആലിൻ ദിനം’ ആയി പ്രഖ്യാപിച്ച് സംസ്ഥാനതലത്തിൽ അവയവദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ മനുഷ്യസ്നേഹത്തിന്റെയും ജീവൻ രക്ഷിക്കാനുള്ള സാമൂഹിക പ്രതിബദ്ധതയുടെയും ശക്തമായ സന്ദേശം നൽകാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്താംകോട്ട തുരുത്തിക്കര സ്വദേശിയായ ജോയ് ജോൺ, നിർമ്മാണം, ട്രേഡിംഗ്, കൺസൾട്ടൻസി മേഖലകളിൽ ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന ജെ ആൻഡ് എ ബിസിനസ് ഗ്രൂപ്പിന്റെ അമരക്കാരനാണ്. നിലവിൽ കുവൈറ്റിലാണ് താമസം.

വലിയത്ത് സ്കൂളിൽ വാർഷിക സമ്മാനമായി പുത്തൻ ബസ്

ഓച്ചിറ: വലിയത്ത് ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികത്തോടനുബന്ധിച്ച് മുൻ എംപി എം ആരിഫ് പ്രത്യേക ആസ്തി വികസന ഫണ്ട് വഴി ലഭിച്ച ബസ് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തിയാക്കിയ നവീകരിച്ച സ്കൂൾ കെട്ടിടവും യാത്രാ ബസ്സും സ്കൂളിൻറെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണത്തിൽ അറിയിച്ചു.
എസ് എം സി ചെയർമാൻ ജിതിൻ ഷാ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻറ് മുബീന നാസിം, അയ്യാനിക്കൽ മജീദ്, രാജുമോൻ, ലീന പ്രവീൺ, മെഹർഖാൻ ചേന്നല്ലൂർ, ശ്രീജ എസ്, ലത്തീഫ ബീവി, സുൽഫിയ ഷെറിൻ, ഹാരിസ് എന്നിവർ സംസാരിച്ചു.

ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടം . തച്ചംപൊയിൽ സ്വദേശി ഉദയകുമാർ ( 70) ആണ് മരിച്ചത്. ഉദയകുമാർ സഞ്ചരിച്ച ബുള്ളറ്റിൽ ലോറി തട്ടി റോഡിൽ തെറിച്ച് വീണപ്പോൾ ദേഹത്ത് ലോറി കയറുകയായിരുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും…. വൈകാരിക കുറിപ്പ് പങ്കുവച്ച് മോഹന്‍ലാല്‍

നാലു പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യാത്രയായിരിക്കുകയാണ് പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളായ അരുണും ഷെറിനും സമ്മതം അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിന്‍ ഷെറിനെ അനുസ്മരിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആലിന്‍ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും നടന്‍ കുറിച്ചു.
നാല് പേര്‍ക്ക് ജീവിതത്തിലേക്കുള്ള പുതുനാമ്പുകള്‍ നല്‍കിയാണ് ആലിന്‍ യാത്രയായത്. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30 നായിരുന്നു ആലിനും മാതാവും മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ക്കും കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്ത് വയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ.
ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ഹൃദയം നുറുങ്ങുന്ന വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനം ഒരു വലിയ മാതൃകയാവുകയാണ്.

മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പ്….
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിന്‍ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്.
ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്‌നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും.

നിർമ്മാണത്തിലിരുന്ന മെട്രോ തൂണ് തകർന്നു വീണ് വൻ അപകടം

മുംബൈ: മുംബൈ മുലുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണ് തകർന്നു വീണ് വൻ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് എൽബിഎസ് റോഡിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്.


ഓട്ടോയിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെട്രോ തൂണിന്റെ മുകൾഭാഗം ഇളകി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് സിമന്റ് പാളികൾ വീണത്.


ഓട്ടോ പൂർണ്ണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതീവ തിരക്കുള്ള എൽബിഎസ് റോഡിലുണ്ടായ അപകടം വലിയ ഗതാഗത തടസ്സത്തിനും പരിഭ്രാന്തിക്കും കാരണമായി. ഫയർഫോഴ്സും പൊലീസും മെട്രോ അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.


നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ മെട്രോ അധികൃതർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

വൈഭവ് സൂര്യവംശിക്ക് ഇനി പരീക്ഷാക്കാലം

ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് ഇനി പരീക്ഷാക്കാലം. സിംബാബ്‌വെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ച സെഞ്ചുറിക്കു പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതാരം.

ബിഹാർ സമസ്തിപുരിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളിലാണ് വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതുക. വൈഭവ് അഡ്മിഷൻ കാർഡ് വാങ്ങിയതായി സ്‌കൂൾ പ്രിൻസിപ്പൽ നീൽ കിഷോർ പറഞ്ഞു. വൈഭവിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നും എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കുമെന്നും നീൽ കിഷോർ വ്യക്തമാക്കി.

പരീക്ഷാത്തിരക്കായതോടെ ടി20 ലോകകപ്പ് കാണാൻ പോലും വൈഭവിന് സമയം ലഭിച്ചേക്കില്ല. മാർച്ച് 11 വരെയാണ് പരീക്ഷ. അതിനു പിന്നാലെ താരം ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങും. ഐപിഎൽ സീസൺ തുടങ്ങുന്നതോടെ രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിലേക്കാകും വൈഭവ് പരീക്ഷയ്ക്ക് ശേഷം പോകുക.

എന്‍ജിഒ യൂണിയന്‍ കുന്നത്തൂര്‍ താലൂക്ക് സമ്മേളനം തുടങ്ങി

ശാസ്താംകോട്ട. എന്‍ജിഒ യൂണിയന്‍ കുന്നത്തൂര്‍ താലൂക്ക് സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം പി ബി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി മിഥുന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി റോബിന്‍സാമുവേല്‍ പ്രമേയം അവതരിപ്പിച്ചു.

ഉണങ്ങാത്ത ആ മുറിവ്,പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴു വയസ്

ന്യൂഡൽഹി: രാജ്യം നടുക്കത്തോടെയാണ് ആ ഭീകരാക്രമണ വാർത്ത സ്വീകരിച്ചത്. നാടിനെ കാക്കുന്ന 40 കാവൽ ഭടന്മാരുടെ ജീവനറ്റ ശരീരങ്ങൾ പോലും തിരിച്ചറിയാനാവാതെയായിരുന്ന ആക്രമണത്തിനായിരുന്നു ഇന്ത്യ അന്നേ ദിവസം സാക്ഷ്യം വഹിച്ചത്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ ഭീകരാക്രമണങ്ങളിൽ ഒന്നായ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴു വയസ് പൂർത്തിയാകുകയാണ്.

ജമ്മു ശ്രീനഗർ ദേശീയ പാതയിൽ പുൽവാമയിലെ അവന്തിപ്പുരയ്ക്കു സമീപം ലെത്‌ബോറ എന്ന സ്ഥലത്ത് 2019 ഫെബ്രുവരി 14 പകൽ മൂന്നേകാലിനായിരുന്നു ഭീകരാക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനിരുന്ന സിആർപിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ 200 കിലോയോളം മാരക സ്ഫോടക വസ്‌തുക്കൾ നിറച്ച കാറുമായി പാഞ്ഞടുക്കുകയായിരുന്നു.

76 -ാം സിആർപിഎഫ് ബറ്റാലിയനിലെ നാല്‌പത് സൈനികർ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ആക്രമണം. മലയാളിയായ വി വി വസന്തകുമാർ ഉൾപ്പെടെ 16 വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികരാണ് ഭീകരാക്രമണത്തിൽ രക്തസാക്ഷികളായത്. ഉഗ്ര സ്ഫോടനത്തിൽ ചാവേർ ഓടിച്ചിരുന്ന കാറും സൈനികർ സഞ്ചരിച്ചിരുന്ന കാറും തിരിച്ചറിയാനാവാത്ത വിധം തകർന്നിരുന്നു.

പുൽവാമ സ്വദേശിയും ജെയ്‌ഷേ മുഹമ്മദ് ഭീകരവാദിയുമായ 22 കാരൻ ആദിൽ അഹമ്മദ് ഥാർ എന്നയാളായിരുന്നു ചാവേർ എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇന്ത്യയുടെ തിരിച്ചടിയായി ഓപ്പറേഷൻ ബന്ദർ

ഭീകരാക്രമണത്തിൻ്റെ പന്ത്രണ്ടാം ദിനമായ ഫെബ്രുവരി 26 നാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാനിലെ ഖൈബർ, പഖ്‌തുൺ പ്രവിശ്യകളൾക്കു നേരെയായിരുന്നു ഇന്ത്യൻ വ്യോമ സേനയുടെ നേതൃത്വത്തിലുള്ള ആക്രമണം. ജെയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ 300 ഓളം വരുന്ന ഭീകരരെ ആക്രമണത്തിൽ ഇന്ത്യൻ സേന വധിച്ചു എന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഇസ്മൈൽ ആൽവി ഉൾപ്പെടെയുള്ള നിരവധി ഭീകരരെ വധിച്ചതായും വിവിധ റിപ്പോർട്ടുകൾ.

വ്യോമ സേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടം. മിഗ് 21 ബൈസൺ യുദ്ധ വിമാനമായിരുന്നു അഭിനന്ദൻ വർധമാൻ പറത്തിയത്. എന്നാൽ ഇന്ത്യ പാക് വ്യോമ സംഘർഷത്തിൽ അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ സൈന്യത്തിൻ്റെ പിടിയിലായി. പാകിസ്ഥാനുമേലുള്ള നിരന്തരമായ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് അഭിനന്ദൻ വർധമാന് വിടുതൽ നൽകിയത്.

ശത്രു എവിടെപ്പോയി ഒളിച്ചാലും അവരുടെ താവളവും ഭീകരതയുടെ പ്രഭവകേന്ദ്രവുമടക്കം തകര്‍ക്കും എന്ന ശക്തമായ താക്കീതാണ് ഇന്ത്യന്‍ സേന നടത്തിയതെന്ന് അന്നത്തെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ പറഞ്ഞു. ഇതുവരെ നമ്മള്‍ നടത്തിയ എല്ലാത്തരം തിരിച്ചടികള്‍ക്കുനിന്നും തികച്ചും വ്യത്യസ്‌ത വും അപ്രതീക്ഷിതവുമായിരുന്നു ബലാകോട്ടില്‍ നടന്നത്. പാകിസ്ഥാനെ ഏറെ അമ്പരിപ്പിക്കുകയും അതിനേക്കാളുപരി ലോകരാഷ്‌ട്രങ്ങള്‍ പോലും ഇന്ത്യയുടെ ആക്രമണം അതിശയിപ്പിക്കുകയും ചെയ്‌ത ഒന്നായി ബലാകോട്ട് മാറി. പാകിസ്ഥാന്‍ സൈന്യം നേരിട്ട് ഇന്ത്യക്കെതിരെ ഭീകരന്മാരെ പരിശീലിപ്പിക്കുന്നു എന്ന സത്യം സ്ഥാപിക്കാനും ബലാകോട്ട് അക്രമണത്തിലൂടെ സാധിച്ചതാണ് ഏറ്റവും വലിയ നയന്ത്രനേട്ടമായിമാറിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ആക്രണമായിട്ടുപോലും അതിനെ തുടര്‍ന്ന് ഒരു തിരഞ്ഞെടുപ്പ് സ്ഥലത്തോ അതിര്‍ത്തിയിലോ ഭീകരാക്രമണം നടത്താന്‍ പോയിട്ട് നുഴഞ്ഞുകയറാന്‍ പോലും പറ്റാത്ത വിധം പാകിസ്‌ഥാന്‍ ഭയപ്പെട്ടുവെന്ന് മുന്‍ സൈനിക മേധാവികളടക്കം സൂചിപ്പിക്കുന്നു.

1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു രാജ്യാന്തര അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് ചാവേറാക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയത്. ഇത്ര പെട്ടന്ന് ഇന്ത്യയുടെ ആസൂത്രണവും പ്രത്യാക്രമണവും അതിര്‍ത്തി കടന്നുണ്ടാകുമെന്ന് മനസ്സിലാക്കാന്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിനും കഴിഞ്ഞില്ല.

ഇന്ത്യയുടെ സംയുക്തസേനാവിഭാഗത്തിന്‍റെ കൃത്യമായ ആസൂത്രണവും ധീരതയും വെളിവാക്കുന്ന ആക്രമണത്തെ ലോകരാഷ്‌ട്രങ്ങളടക്കം അംഗീകരിക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. ഓപ്പറേഷന്‍ ബന്ദര്‍ എന്ന പേരിട്ട ആക്രമണത്തില്‍ മിറാഷ് വിമാനങ്ങളാണ് നേതൃത്വം കൊടുത്തത്.

വിവിധ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന 12 വിമാനങ്ങളെല്ലാം സ്‌പൈസ് 2000 വിഭാഗത്തില്‍പെട്ട മിസൈലുകളാണ് സജ്ജമാക്കിയിരുന്നത്. വ്യോമസേനയുടെ 7,9 സ്‌ക്വാഡ്രന്‍ വിഭാഗത്തിനായിരുന്നു ചുമതല. ലക്ഷ്യം ഖൈബര്‍-പഖ്‌തൂണ്‍ മേഖലയായിരുന്നു. ജനവാസകേന്ദ്രങ്ങള്‍ ഒരു കാരണവശാലും ആക്രമിക്കില്ലെന്നും തീരുമാനിച്ചിരുന്നു. കൃത്യതക്ക് ഏറെ പേരുകേട്ട ഏറ്റവും മികച്ച വൈമാനികര്‍ മിറാഷ് കോക്‌പിറ്റില്‍ കയറി നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ സൈനിക വ്യൂഹം ആജ്ഞക്കായി കാതോര്‍ത്തു. വെളുപ്പിന് 3.30ന് ആക്രമണത്തിനുള്ള ആജ്ഞ ലഭിച്ചതോടെ പാകിസ്ഥാനിലെ ബലാകോട്ടിലെ മലയോര മേഖലയിലെ ബിസിയാന്‍ പട്ടണം ലക്ഷ്യമാക്കി വ്യോമസേനാ വിമാനങ്ങള്‍ പറന്നുയര്‍ന്നു. മിറാഷിന് സംരക്ഷണമേകി സുഖോയി -30 വിഭാഗത്തിലെ വിമാനങ്ങള്‍ പാക് പ്രത്യാക്രമണമുണ്ടായാല്‍ നേരിടാന്‍ പാകത്തിന് ആകാശത്ത് നിലയുറുപ്പിച്ചിരുന്നു.

പാക് ഭീകരന്മാരുടെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് തകര്‍ത്തെറിഞ്ഞത്. കൊണ്ടുപോയ 80 ശതമാനം മിസൈലുകളും വര്‍ഷിച്ചശേഷമാണ് മിറാഷ് വിമാനങ്ങള്‍ മടങ്ങിയത്. ജയ് ഷെ മുഹമ്മദിന്‍റെ നേതാവ് മസൂദ് അസറിന്റെ സഹോദരീ പുത്രന്‍ മൗലാനാ യൂസഫ് അസറടക്കമുള്ള ഭീകരന്മാരെ നിമിഷങ്ങള്‍ക്കുള്ളില്‍ അതിശക്തമായ ബോംബാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി.

തിരിച്ചടിക്കാനായി പാകിസ്ഥാന്‍ നടത്തിയ പരിശ്രമമാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരത വെളിവാക്കുന്ന അഭിനന്ദന്‍ വര്‍ധമാനെന്ന വൈമാനികനെ പ്രശസ്‌തനാക്കിയത്. പാക് എഫ്-16 വിമാനത്തിനെതിരെ മിഗ്-21മായി നടത്തിയ പോരാട്ടം മനോധൈര്യത്തിന്‍റെ മകുടോദാഹരണമായി. തകര്‍ന്നുവീണിട്ടും പിടിക്കപ്പെട്ടിട്ടും അസാമാന്യ ധീരതയോടെ ഇന്ത്യക്കായി ശത്രുരാജ്യത്ത് തലയുയര്‍ത്തിപിടിച്ചു നിന്ന അഭിനന്ദന്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാതൃകയായി. 61 മണിക്കൂര്‍ ശത്രുവിന്‍റെ പീഡനമേറ്റിട്ടും ഉറച്ചുനിന്ന അഭിനന്ദനെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകാതെ പാകിസ്ഥാന്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നാണംകെട്ടതും ബലാകോട്ട സംഭവത്തിന്‍റെ ബാക്കിപത്രമായി.

ജെയ്ഷേ മുഹമ്മദ്ദ് തലവൻ ബസൂദ് അസർ അടക്കമുള്ള ഭീകരരെ പ്രതി ചേർത്താണ് ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് തയാറാക്കിയത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ദേശീയ സുരക്ഷയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയരുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു ഇരുണ്ട ദിനമായാണ് ഫെബ്രുവരി 14 അറിയപ്പെടുന്നത്.

അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ അനുസ്‌മരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ സമർപ്പണവും ദൃഢനിശ്ചയവും രാഷ്ട്രസേവനവും രാജ്യത്തിൻ്റെ ഓർമ്മയിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നെന്ന് മോദി എക്‌സിൽ കുറിച്ചു.