Home Blog Page 380

ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ’; രാജീവ് ചന്ദ്രശേഖറിനോട് ഹൈക്കോടതി

കൊച്ചി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുറ്റക്കാരെ കണ്ടെത്തുന്നതിന് യാതൊരു രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവാത്ത തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നുമാണ് ഹര്‍ജിയിലെ വാദം.

ഹര്‍ജി പരിഗണിക്കുന്നതിനിടെ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. സമീപകാലത്തായി സിബിഐ തെളിയിച്ച കേസുകളുടെ പേരും നമ്പറും പറയൂവെന്ന് കോടതി ആവശ്യപ്പെട്ടു. നിയമങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്ന് കോടതി ഹര്‍ജിക്കാരെ ഓര്‍മിപ്പിച്ചു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു.

തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന നിയമം എന്നൊരു നിയമമുണ്ട്. നിയമത്തില്‍ കുറച്ച് വ്യവസ്ഥകളും ഉണ്ടെന്നും ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിച്ചത്

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ പ്രതിയാക്കിയതിനെതിരെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദ്വാരപാലക സ്വര്‍ണപ്പാളി കേസില്‍ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസില്‍ പന്ത്രണ്ടാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി. നേരത്തേ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എ ബദറുദീന്‍ ഇന്നു വിധി പറയുകയായിരുന്നു.

അവയവദാനത്തില്‍ പുതുചരിത്രം കുറിച്ച് കേരളം… വഴിയൊരുക്കി നാട്

കൊച്ചി : അവയവദാനത്തില്‍ പുതുചരിത്രം കുറിച്ച് കേരളം. പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലന്‍സ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് 7.12ന് യാത്ര തിരിച്ച ആംബുലന്‍സ് 7.25ന് വൈറ്റില കടന്നു. KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലന്‍സിലാണ് യാത്ര. എറണാകുളം അമൃത ആശുപത്രിയില്‍നിന്ന് കുന്നുപുറം- ഇടപ്പള്ളി- വൈറ്റില- തൃപ്പൂണിത്തുറ- ഏറ്റുമാനൂര്‍- കോട്ടയം- അടൂര്‍- കൊട്ടാരക്കര- കിളിമാനൂര്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് എത്തുക. ?ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയുള്ള യാത്രയില്‍ പൊലീസ് ഗതാഗതം ക്രമീകരിക്കുന്നുണ്ട്.

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍ ആംബുലന്‍സിലുണ്ട്. തൃശൂര്‍ മാള സ്വദേശി ജനീഷ് ആണ് ആംബുലന്‍സ് ഡ്രൈവര്‍. തിരുവനന്തപുരം സ്വദേശി ശരത് ആണ് കോ ഡ്രൈവര്‍.

പത്തനംതിട്ട സ്വദേശികളായ അരുണ്‍ എബ്രഹാം- ഷെറിനും ആന്‍ ജോണിന്റെയും മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍. ഫെബ്രുവരി അഞ്ചിനുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആലിന് ഇന്നാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടക്കുന്നത്.

അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ല,കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വം,എം വി ഗോവിന്ദന്‍

മലപ്പുറം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍. കണക്കുകള്‍ ശരിയാക്കണമെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും പിഴവുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി,പി എസ് പ്രശാന്ത്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഒരു കോടി രൂപ കൂടി സ്‌പോണ്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. ‘മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ ‘എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ സംഘാടനത്തിന് വേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 – 10 -25 ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചെലവഴിച്ചിട്ടില്ല.

ആകെ ചെലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പ്രശാന്ത് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സംസ്ഥാനത്ത് വേനല്‍ രൂക്ഷം, തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു

തിരുവനന്തപുരം. സംസ്ഥാനത്ത് വേനല്‍ രൂക്ഷമായി, തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയാണ് ക്രമീകരണം.

1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു.

പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ഈ ഉത്തരവു പ്രകാരമുള്ള കാലയളവില്‍ മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് സംബന്ധമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ / ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേനയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ യുവതി കയറിക്കൂടിയത്. ഇവർ പെരുന്ന സ്വദേശിയാണെന്നാണ് പ്രാഥമികവിവരം. പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സ്‌റ്റെതസ്കോപ്പ് ഉൾപ്പടെ ധരിച്ചാണ് യുവതി ആശുപത്രിയിലെത്തിയത്. സീനിയർ ന്യൂറോ സർജനെന്ന് പറഞ്ഞെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാന്റീൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇവർ കറങ്ങിനടന്നിരുന്നതായി വ്യക്തമായി. ഇതിനിടെ സ്ഥലത്ത് നിന്നും മുങ്ങിയ ഇവരെ കണ്ടെത്താനായില്ല.

പിന്നീട് വേഷം മാറി മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്ന് ഓട്ടോറിക്ഷയിൽ കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് വനിതാ സെക്യൂരിറ്റി ജീവനക്കാർ യുവതിയെ പിടികൂടിയത്.സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. യുവതിയുടെ യഥാർത്ഥ പേര് വ്യക്തമല്ല. ഇവർ പല പേരുകൾ മാറ്റി പറയുന്നുണ്ട്. ഭർത്താവ് ശ്രീചിത്രയിൽ ജോലിചെയ്യുന്നുവെന്ന് പറഞ്ഞെങ്കിലും അങ്ങനൊരാളെ കണ്ടെത്താനായിട്ടില്ല. വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നാടിന് ആഘോഷമായി പനപ്പെട്ടി ഗവ എല്‍പിഎസില്‍ വര്‍ണ്ണക്കൂടാരം തുറന്നു

ശാസ്താംകോട്ട. പനപ്പെട്ടി ഗവ.എല്‍പിഎസില്‍ എസ്എസ്‌കെ പദ്ധതിയില്‍ അനുവദിച്ച അന്താരാഷ്ട്ര പ്രീ സ്‌കൂള്‍ വര്‍ണ്ണക്കൂടാരം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്പ്രസിഡന്റ് ഇസെഡ് ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബിപിസി റോഷിന്‍ എം നായര്‍ പദ്ധതി വിശദീകരണം നടത്തി. പുറം കളിയിടം ഉദ്ഘാടനം എഇഒ കെ വി മനോജ് കുമാര്‍ നിര്‍വഹിച്ചു.

വര്‍ണ്ണക്കൂടാരം ശില്‍പി സതീശ്കുമാറിനെ ബിആര്‍സി ട്രയിനര്‍ ജി. പ്രദീപ്കുമാര്‍ ആദരിച്ചു. എല്‍എസ്എസ് വിജയികള്‍ക്ക് സമ്മാനദാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണനും കലോല്‍സവ വിജയികള്‍ക്ക് സമ്മാനദാനം ബ്ളോക്ക് അംഗം എം അരവിന്ദും നിര്‍വഹിച്ചു പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ പി ശരത്,പഞ്ചായത്ത് അംഗം റിയാസ് പറമ്പില്‍,ഹെഡ്മിസ്ട്രസ് ബി.ഐ വിദ്യാറാണി, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍മാരായ ബുഷ്‌റ കെ, ആശാസഹദേവന്‍, മുന്‍ എസ്എംസി ചെയര്‍പേഴ്‌സണ്‍ അന്‍സീനാ നിസാം,എസ്എംസി ചെയര്‍പേഴ്‌സണ്‍ ജ്യോതിലക്ഷ്മി, അധ്യാപകരായ ലീനാപാപ്പച്ചന്‍ , ദീപ്തി ഗംഗാധരന്‍, എസ് പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


കേന്ദ്ര എസ് എസ് കെ ഫണ്ടില്‍ അനുവദിച്ച പത്തുലക്ഷം രൂപയുടെ വര്‍ണ്ണകൂടാരം പദ്ധതിയില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ അങ്കണത്തില്‍ കളികോപ്പുകള്‍ ഉല്ലാസ ഉപകരണങ്ങള്‍ വര്‍ണ്ണാഭമായ പൂന്തോട്ടം, കൊല്ലത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പുനലൂര്‍ തൂക്കുപാലം മോഡല്‍ ശില്‍പം, ജലധാര, മാനസികോല്ലാസം നല്‍കുന്ന ചിത്രങ്ങള്‍, സ്‌കൂളിനുള്ളില്‍ വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന കളിയിടങ്ങളും പഠന കേന്ദ്രങ്ങളും എന്നു വേണ്ട ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിനോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്ന പഠന മാനസിക വികസന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്

പുനലൂര്‍: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. പുനലൂര്‍, പ്ലാച്ചേരി കൊച്ചയത്തില്‍ വീട്ടില്‍ ബാബു (55), ഭാര്യ സജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകള്‍ക്കും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11-ഓടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയില്‍ നിന്നും ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുറുനരിയില്‍ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഏറെ നാളുകളായി പ്രദേശത്ത് കുറുനരിയുടെ സാന്നിധ്യം വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കരുത്തിന്റെ മുന്നേറ്റത്തിന് വേറിട്ട പിന്തുണയുമായി വനിതാ പ്രവർത്തകർ എത്തി; അനോമി കണ്ടു


കരുനാഗപ്പള്ളി. നിയമങ്ങളുടെ പരിധിക്കുമപ്പുറം പ്രതിഷേധ ജ്വാലയായി അവൾ മാറുമ്പോൾ കരുത്തിന്റെ മുന്നേറ്റമായി ചേർന്ന് മഹിളാ പ്രവർത്തകരെത്തി അനോമി കണ്ടു മടങ്ങി. ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടി ഭാവന നായികയായി തീയേറ്ററിലെത്തിയ അനോമി എന്ന ചിത്രം കാണാൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.

കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാളിലെ മൈസിനിമാസിലെ ഒരു തിയേറ്റർ ഷോ മുഴുവനായി ബുക്ക് ചെയ്തു കൊണ്ടാണ് മഹിളാ പ്രവർത്തകർ പൊരുതുന്ന പെൺകരുത്തിന്റെ പ്രതീകമായ നടിക്ക് വേറിട്ട രീതിയിൽ ഐക്യദാർഢ്യം ഒരുക്കിയത്. ബുധനാഴ്ച വൈകിട്ട് ആറുമണിയുടെ ഒരു ഷോയ്ക്ക് ഉള്ള മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്തു കൊണ്ട് മഹിളാ പ്രവർത്തകർ വേറിട്ട ഐക്യദാർഢ്യം സംഘടിപ്പിച്ചപ്പോൾ അവർക്ക് ആശംസയുമായി സ്ക്രീനിൽ നടി ഭാവനയും എത്തി.

ഏരിയയിലെ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും സാമൂഹ്യപ്രവർത്തകരായ വനിതാ നേതാക്കളും ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി. ഇതോടനുബന്ധിച്ച് ചേർന്ന കൂട്ടായ്മ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ നേതാക്കളായ വസന്താ രമേശ്, ആർ കെ ദീപ, ബെൻസി രഘുനാഥ്, ബി പത്മകുമാരി എന്നിവർ നേതൃത്വം നൽകി.

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പേരന്റ്സ് ഡേ

ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പേരന്റ്സ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ദീപ ചന്ദ്രൻ നിർവഹിച്ചു. മുന്നൂറിലധികം മുത്തശ്ശി മുത്തശ്ശന്മാർ തങ്ങളുടെ പേരക്കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

പേരക്കുട്ടികളെ വാർത്തെടുക്കുന്നതിൽ മുത്തശ്ശി മുത്തശ്ശന്മാർക്കുള്ള പങ്ക് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും ഇന്ന് അതിന്റെ അഭാവത്തിൽ കുഞ്ഞുങ്ങൾക്ക് എന്തൊക്കെ നഷ്ടപ്പെടുന്നുണ്ടെന്നും സ്കൂളിലെ ഗ്രാൻഡ് പേരെന്റും റിട്ടയേഡ് ഗവൺമെന്റ് മെഡിക്കൽ ഓഫീസറുമായ ഡോക്ടർ ബൈജു തന്റെ ആശംസ പ്രസംഗത്തിൽ വിശദമായി പ്രതിപാദിച്ചു.

അവരുടെ സർഗാത്മകമായ കഴിവുകൾ തങ്ങളുടെ കുഞ്ഞുമക്കളുടെ മുൻപിൽ അവ തരിപ്പിക്കാനുള്ള വേദിയും സ്കൂളിൽ ഒരുക്കിയിരുന്നു. അവർക്ക് വേണ്ടി മത്സരയിനങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.

പിടിഎ പ്രസിഡന്റ്‌ ശ്രീ. കുറ്റിയിൽ നിസാം ചടങ്ങിന് അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥി പ്രതിനിധികൾ ആയ മാസ്റ്റർ റയാൻ, കുമാരി പൂർണിമ എന്നിവർ ചടങ്ങിന് സ്വാഗതവും നന്ദിയും അർപ്പിച്ചു. സ്കൂൾ ചെയർമാനും വാർഡ് മെമ്പറുമായശ്രീ. എ. എ. റഷീദ്, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി എസ് എന്നിവർ ചടങ്ങിൽ ആശംസ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ ജെ യാസർ ഖാൻ, അക്കാഡമിക് കോഡിനേറ്റർമാരായ ശ്രീമതി. അഞ്ജനി തിലകം, ശ്രീമതി ഷിംനാ മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, പിടിഎ സെക്രട്ടറി പ്രിയമോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം കോഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബീ സാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.