Home Blog Page 322

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി.ശങ്കരദാസിന് ജാമ്യമില്ല…. രണ്ട് ജാമ്യഹര്‍ജികളും വിജിലന്‍സ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസ് സമര്‍പ്പിച്ച രണ്ട് ജാമ്യഹര്‍ജികളും വിജിലന്‍സ് കോടതി തള്ളി. കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍ പ്രതിയാണ് ശങ്കരദാസ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശങ്കരദാസ് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.

ഇറാന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കൊല്ലം തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടു

യുദ്ധ പശ്ചാത്തലത്തില്‍ കൊല്ലം തുറമുഖത്ത് ഓഫ് ഷോര്‍ സപ്ലെ വെസല്‍ അടുപ്പിച്ചു. ഹോങ്കോങ്ങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോയ വെസല്‍ ആണ് കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടത്. സൗദി അറേബ്യന്‍ തീരത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പല്‍ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. യാത്രാ പ്രതിസന്ധി ഉണ്ടായതോടെ ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പല്‍ അല്ലെന്നും അധികൃതര്‍ അറിയിച്ചു. 12 ജീവനക്കാരാണ് ഓഫ് ഷോര്‍ സപ്ലെ വെസലില്‍ ഉള്ളത്.

ഉടുമ്പന്‍ചോലയില്‍ എം.എം മണിക്ക് പകരം കെ.കെ ജയചന്ദ്രന്‍

തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ എം.എം മണിയെയും എ.സി മൊയ്തീനെയും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എം.എം മണിക്ക് പകരം കെ.കെ ജയചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി വിവരം. സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് ഔദ്യോഗികമായി അംഗീകരിക്കും.

എം.എം മണിയുടെ പേരടക്കം ഉള്‍പ്പെടുത്തി ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അത് തിരുത്തിയാണ് കെ.കെ ജയചന്ദ്രനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് മണിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.

ഉടുമ്പന്‍ചോല വിജയസാധ്യതയുള്ള മണ്ഡലമാണെന്നും ഇവിടെ പുതുമുഖ സ്ഥാനാര്‍ഥിയെ ഇറക്കുന്നതാണ് ഉചിതമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം, കുന്നംകുളം മണ്ഡലത്തില്‍ എ.സി മൊയ്തീന് പകരം ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം. സ്വരാജ് മത്സരിക്കില്ലെന്ന് സിപിഎം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനമെന്നാണ് വിവരങ്ങൾ.

കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷൈനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും.

എറണാകുളത്തും തൃക്കാക്കരയിലും സിപിഎം പൊതു സ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ലെന്ന് സിപിഎം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനമെന്നാണ് വിവരങ്ങൾ.

കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷൈനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും.

എറണാകുളത്തും തൃക്കാക്കരയിലും സിപിഎം പൊതു സ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്.

രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തില്‍ വിജയത്തുടര്‍ച്ചയ്ക്കായി രമേഷ് പിഷാരടിയുടെ പേര് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലക്കാട് മത്സരിക്കാമെന്ന് പിഷാരടി സന്നദ്ധത അറിയിച്ചതോടെ അത്തരം ചര്‍ച്ചകളും അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ധര്‍മജന്‍ തന്നെ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഭാര്യയെ വഴക്കിനിടെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി

കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വഴക്കിനിടെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലുകയായിരുന്നു.

കീഴില്ലം സ്വദേശിനി ബിജിമോള്‍ ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ലൈജു ഒളിവിലാണ്

ഇയാള്‍ക്കായി കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. ഭാര്യയുടെ കഴുത്തില്‍ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലില്‍ വച്ച്‌ ഇവരെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അതിനുശേഷം ഇയാള്‍ ഇവിടെ നിന്ന് പോവുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് പറയുന്നത്.

നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെൽഹി :ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചും പ്രധാനമന്ത്രി പിന്തുണ അറിയിച്ചിരുന്നു. യുഎഇയിലേക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. യുഎഇയിലുള്ള ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു.

അതേസമയം ഇറാന്റെ ആക്രമണം ചെറുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് നടക്കുക. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടു നിന്നേക്കാമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടു നിന്നേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ”ഇത് നാലാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്. നാലാഴ്ച എടുക്കുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതില്‍ കുറവോ സമയമെടുക്കും” ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു.

തന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നിന്ന് ഒരു ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ യുദ്ധത്തിനിടെ മൂന്ന് യുഎസ് ഭടന്മാര്‍ കൊല്ലപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍ അവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. അവര്‍ മികച്ച ആളുകളാണ്. നിര്‍ഭാഗ്യവശാല്‍ അതു സംഭവിച്ചു എന്നും ട്രംപ് അഭിപ്രായപ്പെട്ടു. പിന്നീട് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ഇറാനിലെ ഓപ്പറേഷന്‍ ‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളില്‍ ഒന്ന്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC ) ആസ്ഥാനം തകര്‍ത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടു. പാമ്പിന്റെ തല വെട്ടിമാറ്റിയെന്നാണ് നടപടിയെ സൈന്യം വിശേഷിപ്പിച്ചത്. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഉത്തരവാദിയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണ്. ഇപ്പോള്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് ഒരു ആസ്ഥാനം ഇല്ലെന്നും യുഎസ് സൈന്യം കൂട്ടിച്ചേര്‍ത്തു.

ബഹ്റൈൻ പ്രദേശത്ത് ഇറാൻ നടത്തിയ ആക്രമണത്തെ ട്രംപ് അപലപിച്ചു. ബഹറൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ ട്രംപ് ഫോൺ ചെയ്തു. ബഹറൈന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികളിലും രാജ്യത്തിന് അമേരിക്ക പിന്തുണ നൽകുമെന്ന് അറിയിച്ചു. പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന്റെ പിന്തുണയ്ക്കും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിനും ബഹറൈൻ രാജാവ് നന്ദി പറഞ്ഞു.

കാട്ടുപന്നി ഓട്ടോറിക്ഷ ഇടിച്ച് താഴ്ചയിലേക്ക് തള്ളി

മലപ്പുറം. ഓട്ടോറിക്ഷക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു അപകടം.ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം

കുണ്ടുതോട് സ്വദേശി വലിയപീടിയക്കൽ അൽമാഷ് ഖാനാണ് പരിക്കേറ്റത്. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.പരിക്കേറ്റ ഓട്ടോ ഡ്രൈവറെ എടവണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം