Home Blog Page 321

കൂവരുതെന്ന് ആംഗ്യം കാണിച്ചു,ടി സിദ്ദിഖ് എംഎൽഎയെ കൂവിയതുമായി ബന്ധപ്പെട്ട് മറുപടിയുമായി മന്ത്രി കെ രാജന്‍

തിരുവനന്തപുരം.മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വീടുകൾ നൽകുന്ന ടി സിദ്ദിഖ് എംഎൽഎയെ കൂവിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ടി സിദ്ദിഖ് എന്തിനാണ് തന്നെ ആക്ഷേപിക്കുന്നത് എന്നറിയില്ലെന്ന് രാജൻ വ്യക്തമാക്കി. ആരെയും കൂവിവിളിച്ച് ഓടിക്കാൻ ഒരു ആസൂത്രണവും ഉണ്ടായിട്ടില്ല. ടൗൺഷിപ്പ് ഉയരില്ല എന്ന വ്യാപക പ്രചരണത്തിന്റെ ഓർമ്മകളിലാണ് തറക്കല്ലിട്ടാൽ അത് വീടാകുമെന്ന് താൻ പറഞ്ഞത്. മറ്റാരെയും ഉദ്ദേശിച്ചിട്ടില്ല എന്നും സിദ്ദിഖിന് തെറ്റിദ്ധാരണ വേണ്ടെന്നും രാജൻ വ്യക്തമാക്കി

‘കൂവൽ’ വിവാദത്തിൽ റവന്യൂ മന്ത്രി. കൂവുന്നവരോട് അധ്യക്ഷൻ എന്ന നിലയിൽ അരുതെന്ന് ആംഗ്യം കാണിച്ചു.വേദിക്ക് താഴെയുണ്ടായിരുന്ന നേതാക്കളോട് ഇടപെടാൻ ആവശ്യപ്പെട്ടു.മുൻ എംഎൽഎ സി കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ അതിനുവേണ്ടി ശ്രമിക്കുന്നത് കണ്ടു.ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്

സിദ്ദിഖ് തന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനും ആണ്. തെറ്റിദ്ധാരണയാണ് സിദ്ദിഖിനുണ്ടായിട്ടുള്ളത്. ‘തറക്കല്ലിടൽ ‘ പരാമർശം നടത്തിയത് സർക്കാർ നിലപാടിന്റെ ഭാഗമായി. ടൗൺഷിപ്പിന് തറക്കല്ലിട്ടപ്പോൾ വീട് ഉയരില്ല എന്ന് വ്യാപക പ്രചരണം നടന്നു. ആ ഓർമ്മകളിൽ നിന്നാണ് താൻ പ്രസംഗിച്ചത്. കല്ലിട്ടാൽ അത് വീടാകും എന്ന് പറഞ്ഞത് ഈ പ്രചാരണങ്ങളെ മുൻനിർത്തിയാണ്. മറ്റാരെയും ഉദ്ദേശിച്ചിട്ടില്ല എന്നും കെ രാജൻ

വർക്കല ട്രെയിൻ ആക്രമണത്തിനിരയായ ശ്രീക്കുട്ടി ഇന്ന് ആശുപത്രി വിടും

കൊച്ചി.വർക്കല ട്രെയിൻ ആക്രമണം,ആക്രമണത്തിനിരയായ ശ്രീക്കുട്ടി ഇന്ന് ആശുപത്രി വിടും.കൊച്ചി അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഡിസംബർ 25 നാണ് അമൃതയിൽ ചികിത്സക്കായി എത്തിയത്.അമൃതയിൽ എത്തിയിട്ട് 65 ദിവസം. നവംബർ 2 നാണ് ശ്രീക്കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്

കേരള എക്‌സ്പ്രസിലായിരുന്നു സംഭവം. ആക്രമണം ഉണ്ടായിട്ട് ഇന്ന് നാല് മാസം. ട്രെയിനില്‍ അടുത്തുവന്ന് യാത്രക്കാരന്‍ പുകവലിച്ചതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. ശരീരത്തിൽ 20 ഓളം മുറിവുകൾ ഉണ്ടായിരുന്നു.തലയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു

ശ്രീക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അർച്ചനയെയും പ്രതി സുരേഷ് അക്രമിക്കാൻ ശ്രമിച്ചിരുന്നു. ദുരന്തമായ സൗമ്യ ആക്രമണത്തിനു ശേഷം പൊരുതിനേടിയ ജീവിതമാണ് ശ്രീക്കുട്ടിയുടേത്. ഇതിനുശേഷവും ട്രയിനുകളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹാരമില്ലാതെ തുടരുന്നു.

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയില്‍

മലപ്പുറം: യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയില്‍. മണ്ണാര്‍ക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡിആര്‍ഐ പിടിയിലായത്. സൂര്യകാന്തി വിത്തുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എംഡിഎംഎയുമായാണ് ഇയാള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്.

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഒമാനില്‍ നിന്ന് സലാം എയറില്‍ കുടുംബസമേതമാണ് ഷബീര്‍ എത്തിയത്. ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. അതിനിടെയാണ് ഷബീര്‍ പിടിയിലായത്.

സിപിഐയിൽ 6 സിറ്റിംഗ് MLA മാർക്ക് സീറ്റില്ല

തിരുവനന്തപുരം.സിപിഐയിൽ 6 സിറ്റിംഗ് MLA മാർക്ക് സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറുപേരെ ഒഴിവാക്കി. ഇ ചന്ദ്രശേഖരൻ, ഇകെ വിജയൻ, ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, പി എസ് സുപാൽ, വി ശശി എന്നിവരെ ഒഴിവാക്കി

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം

അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ല,’ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ ലാരിജാനി

ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ‘ഞങ്ങള്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ല’. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന യുഎസ് മാധ്യമവാര്‍ത്തകളെ തള്ളി ലാരിജാനി വ്യക്തമാക്കി.

‘അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ ലാരിജാനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആദ്യം ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ ആദ്യം എന്ന അജണ്ട അമേരിക്കയാണ് നടപ്പാക്കിയത്. ഭ്രാന്തമായ പ്രവൃത്തികള്‍ നടത്തുന്ന ട്രംപ് തന്റെ അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം ഇസ്രയേല്‍ ആദ്യം എന്നാക്കി മാറ്റുകയായിരുന്നുവെന്ന് ലാരിജാനി കുറ്റപ്പെടുത്തി.

ഇസ്രയേലിന്റെ അധികാരമോഹത്തിനായി അമേരിക്ക തങ്ങളുടെ സൈനികരെ ബലികഴിക്കുകയാണ്. പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇറാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇറാന്‍ സായുധസേന ആക്രമണം ആരംഭിച്ചിട്ടില്ലെന്നും അലി ലാരിജാനി പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന അന്താരാഷ്ട്ര മാധ്യമവാര്‍ത്തകള്‍ക്കിടെയാണ് ലാരിജാനി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.

വര്‍ക്കലയില്‍ ട്രെയിനിലെ ആക്രമണം; ചികിത്സയിലായിരുന്ന ശ്രീക്കുട്ടി പുതുജീവിതത്തിലേക്ക് ചുവടുവെക്കുന്നു

കൊച്ചി: കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലോട് സ്വദേശിനി ശ്രീക്കുട്ടി പുതുജീവിതത്തിലേക്ക് ചുവടുവെക്കുന്നു. മാസങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാര്‍ജ് ആയി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ നിന്ന് അസാമാന്യമായ അതിജീവനകരുത്തോടെയാണ് പെണ്‍കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്.

കഴിഞ്ഞ നവംബറില്‍ കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ യാത്രികന്‍ ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഡിസംബര്‍ 25-ന് ശ്രീക്കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും മാതാ അമൃതാനന്ദമയി മഠമാണ് ഏറ്റെടുത്തത്. അതിനൂതനമായ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മഠം സൗജന്യമായാണ് ലഭ്യമാക്കിയത്. അമൃത ആശുപത്രിയിലെ വിവിധ വിഭാഗം ഡോക്ടര്‍മാരുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തത്.

ലഹരിക്കടിമയായ സഹയാത്രികന്റെ ക്രൂരതയ്ക്ക് ഇരയായി മരണത്തിന്റെ വക്കിലെത്തിയ ശ്രീക്കുട്ടി, അസാമാന്യമായ മനക്കരുത്തിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. തനിയെ ഭക്ഷണം കഴിക്കാനും നടക്കാനുമുള്ള ശേഷി വീണ്ടെടുത്ത ശ്രീക്കുട്ടി അമ്മ പ്രിയയ്‌ക്കൊപ്പം തിങ്കളാഴ്ച പാലോട്ടെ വീട്ടിലേക്ക് മടങ്ങി.

സൈനിക നടപടി രണ്ട് ദിവസം പിന്നിടുമ്പോള്‍ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

ടെഹ്‌റാന്‍: ഇറാനെതിരെ യുഎസും ഇസ്രയേലും ചേര്‍ന്നു നടത്തുന്ന ആക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. സൈനിക നടപടി രണ്ട് ദിവസം പിന്നിടുമ്പോള്‍ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉള്‍പ്പെടെ യുഎസ് – ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ വിവിധ നഗരങ്ങളില്‍ അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇറാന്‍ പ്രത്യാക്രമണവും ശക്തമാക്കി.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരയുദ്ധം ഉള്‍പ്പെടെ ലബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍ എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ നാല് പേരും മരണമടഞ്ഞിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ മരിച്ചതായി അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

മസ്‌കത്ത്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാന്‍ തീരത്ത് ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മസ്‌കത്തില്‍ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ മരിച്ചത്.

ആളില്ലാ ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ എണ്ണ ടാങ്കറിന് തീപിടിക്കുകയായിരുന്നു. എണ്ണ ടാങ്കറില്‍ 16 ഇന്ത്യക്കാരും നാലു ബംഗ്ലാദേശികളും ഒരു യുക്രൈന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്നവരെ ടാങ്കറില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാന് നേരെ നടത്തുന്ന സൈനിക നീക്കത്തിനിടെയാണ് സംഭവം.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖാബൂസിന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ വടക്കുപടിഞ്ഞാറായാണ് ആക്രമണം നടന്നത്. റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന MKD VYOM എന്ന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടാങ്കറില്‍ ഏകദേശം 59,463 മെട്രിക് ടണ്‍ എണ്ണയാണ് ഉണ്ടായിരുന്നത്. ആളില്ലാ ബോട്ട് ടാങ്കറില്‍ ഇടിക്കുകയും പ്രധാന എന്‍ജിന്‍ മുറിയില്‍ തീപിടിത്തവും സ്‌ഫോടനവും ഉണ്ടാകുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനെ സമീപിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനുശേഷം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഇത് മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയിരിക്കുകയാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ആഗോള എണ്ണവിപണി ചൂടുപിടിക്കുന്നു

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ആഗോള എണ്ണവിപണി ചൂടുപിടിക്കുന്നു. ഇറാനെതിരായ യുഎസും ഇസ്രയേല്‍ ആക്രമണവും ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് ആസ്തികള്‍ക്കെതിരായ തിരിച്ചടിയും ആഗോള എണ്ണ വിതരണ ശൃംഖലയെ വലിയ തോതില്‍ ബാധിച്ചു കഴിഞ്ഞു. ഇതോടെ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു.
ലോകത്തെ പ്രമുഖ എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഇറാന്‍, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള എണ്ണ വിതരണം നിലവിലെ സാഹചര്യത്തില്‍ നിലയ്ക്കുകയോ മന്ദഗതിയിലാവുകയോ ചെയ്തതാണ് വിപണിയെ സ്വാധീനിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ നേരെയുണ്ടായ ആക്രമണം അരങ്ങേരിയ സാഹചര്യം ഉള്‍പ്പെടെ എണ്ണ കയറ്റുമതിയെയും അസംസ്‌കൃത എണ്ണയ്ക്കും ഗ്യാസോലിനും വില ഉയരുന്നതിനും കാരണമാകുന്നെന്ന് വിദഗ്ധര്‍ പറയുന്നു.
അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ലൈറ്റ്, സ്വീറ്റ് ക്രൂഡ് ഓയില്‍ ആയ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റിന് ബാരലിന് ഏകദേശം 72 യുഎസ് ഡോളറാണ് ഇന്നത്തെ തിങ്കളാഴ്ചയിലെ വില. വെള്ളിയാഴ്ച ഏകദേശം 67 യുഎസ് ഡോളറായിരുന്ന വിലയാണ് ഏകദേശം 7.3 ശതമാനം ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 78 യുഎസ് ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ ഒരു ബാരലിന് 78.55 യുഎസ് ഡോളറിലാണ് തിങ്കളാഴ്ച വ്യാപരം ആരംഭിച്ചത്. വെള്ളിയാഴ്ച 72.87 യുഎസ് ഡോളറില്‍ നിന്ന് 7.8 ശതമാനമാണ് വര്‍ധിച്ചത്. ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനം വരുന്ന പ്രതിദിനം ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കൈകാര്യം ചെയ്യുന്ന മേഖലയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനുമായി വടക്ക് അതിര്‍ത്തി പങ്കിടുന്ന പ്രദേശം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും ആഗോള വിപണിയില്‍ എത്തിക്കുന്നു. ഫെബ്രുവരി പകുതിയോടെ ഇറാന്‍ കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഇതോടെ എണ്ണവില ഏകദേശം 6 ശതമാനം ഉയര്‍ന്നു.
നടപടിക്ക് പിന്നാലെ ഒപെക് + കൂട്ടായ്മയുടെ ഭാഗമായ എട്ട് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നിവ ഉള്‍പ്പെട്ട കൂട്ടായ്മ ഏപ്രിലില്‍ പ്രതിദിനം 206,000 ബാരല്‍ എന്ന തോതില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം ഏകദേശം 1.6 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. ചൈനയാണ് പ്രധാന മാര്‍ക്കറ്റ്. ഇറാന്റെ കയറ്റുമതി തടസ്സപ്പെട്ടാല്‍ മറ്റൊരു രാജ്യവുമായി ചൈനയ്ക്ക് സഹകരിക്കേണ്ടിവരും. ഇതും എണ്ണ വിലയെ സ്വാധീനിച്ചേക്കാം.

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഗള്‍ഫിലും കേരളത്തിലും പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന ആശങ്കയില്‍ ചില വിദ്യാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.. പൊതു വിദ്യാഭ്യാസവകുപ്പ് അവര്‍ക്കൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.