യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനാണ് ചിദംബരം.
2022 ല്‍ നടന്ന സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എളംകുളത്തെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
ഇറാൻ ആക്രമണം,ഖത്തറില്‍ മലയാളി യുവാവിന് പരുക്ക്
ദോഹ.ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി ഖത്തറില്‍ മലയാളി യുവാവിന് പരുക്ക്
ഖത്തറിൽ ജോലി ചെയ്യുന്ന വെങ്കിടങ്ങ് സ്വദേശി ഹിഷാമിന് പരുക്കേറ്റത്
ഖത്തറിന് നേരെ വന്ന മിസൈല്‍ ആകാശത്ത് വെച്ചുതന്നെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കപ്പെടുകയും അതിന്റെ ഏതാനും ഭാഗങ്ങള്‍ ഹിഷാമിന് അടുത്ത് വച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു
ഒരു കൈക്കും കാലിനും സാരമായി പരുക്കേറ്റു
കൈയ്ക്ക് ശസ്ത്രക്രിയ നടത്തി
കാലിന്റെ പരുക്ക് സാരമുള്ളത്
ഖത്തറില്‍ ഒരു ഓഫീസിലാണ് ഹിഷാം ജോലി ചെയ്യുന്നത്
മൂത്ത സഹോദരന്‍ ഷറഫുദ്ദീനാണ് ആശുപത്രിയില്‍ ഹിഷാമിനൊപ്പമുള്ളത്.
അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഹിഷാമിന് ബോധം തെളിഞ്ഞിട്ടില്ല. അപകടസാഹചര്യം തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍
സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയാറാണെന്ന് ഒമാന്‍; ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി
ഒമാൻ: മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന് ഒമാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥതരായിരുന്നു.. ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. തുര്‍ക്കിഷ് മാധ്യമമായ ടുഡേ തുര്‍ക്കിയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. അല്‍ജസീറ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു.
അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചു. അതിനാല്‍ ഞാന്‍ അവരോട് സംസാരിക്കും – ട്രംപ് വ്യക്തമാക്കി. ഇറാന്‍ ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നുവെന്നും ട്രംപ് പറയുന്നു. അതേസമയം, പടിഞ്ഞാറന്‍ ഇറാനില്‍ നടന്ന ആക്രമണത്തില്‍ 43 സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖ് അതിര്‍ത്തിക്ക് സമീപമുള്ള മെഹ്റാനിലാണ് ഇസ്രയേല്‍ അക്രമണം നടത്തിയത്. ഇറാന്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 48 ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കി. അതേസമയം, വരും ദിവസങ്ങളില്‍ ടെഹ്റാനില്‍ വ്യോമാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.
സാങ്കേതിക നൂലാമാലകൾ കാട്ടി ഗുണഭോക്താക്കളുടെ അവകാശങ്ങൾ നിഷേധിക്കരുത്:ഓംബുഡ്സ്മാൻ
ശാസ്താംകോട്ട:സാങ്കേതിക നൂലാമാലകൾ പറഞ്ഞ് തൊഴിലാളിൾക്കും ഗുണഭോക്താക്കൾക്കുമുള്ള അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കരുതെന്ന്
തൊഴിലുറപ്പ്, പിഎംഎവൈ-ജി പദ്ധതികളുടെ ഓംബുഡ്സ്മാൻ ജി.കൃഷ്‌ണകുമാർ പറഞ്ഞു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ സിറ്റിംഗിലാണ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
പിഎംഎവൈ – ജി ഭവന പദ്ധതി ഗുണഭോക്താക്കൾക്ക്
90 ദിനത്തെ അധിക തൊഴിൽ നൽകേണ്ടത് അവരുടെ അവകാശമാണ്.
അതിലൂടെ അവർക്ക് 33,210 രൂപയുടെ
അധിക സഹായം ലഭിക്കും.സമയബന്ധിതമായ സേവനം ലഭിക്കേണ്ടത് ഗുണഭോക്താക്കളുടെ
അവകാശമാണെന്നും നൂലാമാലകൾ പറഞ്ഞ് സേവനം തന്നെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.പ്രതിവർഷം ഒരു കുടുംബത്തിന് 100 ദിവസത്തെ തൊഴിൽ നൽകേണ്ട പദ്ധതിയിൽ
ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ ശരാശരി
63 തൊഴിൽ ദിനങ്ങൾ കഴിഞ്ഞദിവസം വരെ നൽകിയിട്ടുണ്ട്.പടിഞ്ഞാറേ കല്ലട,കുന്നത്തൂർ ഗ്രാമപഞ്ചായത്തുകൾ 70 ലധികം ദിവസം ശരാശരി തൊഴിൽ നൽകിയതിന് പഞ്ചായത്തുകളെ അഭിനന്ദിക്കുന്നതായും ഓംബുഡ്സ്മാൻ പറഞ്ഞു.മാർച്ച് മാസത്തിൽ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും
കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കണമെന്നും
ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രശ്മി രഞ്ജിത്ത്,സെക്രട്ടറി എം.സുചിത്രാദേവി,
തൊഴിലുറപ്പ് ജോ.ബിഡിഒ അമ്പിളി എന്നിവർ സംസാരിച്ചു,ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ സെമിയില്‍… കത്തിക്കയറി സഞ്ജു
കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ സഞ്ജുവിന്റെ മികവിൽ ഇന്ത്യ 5 വിക്കറ്റ് വിജയത്തോടെ സെമിയിൽ എത്തി. 50 പന്തിൽ സഞ്ജു 97 റൺസുമായാണ് സഞ്ജു കത്തിക്കയറിയത്.
വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അർധസെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97* ആണ് ഇന്ത്യയുടെ വിജയശിൽപി. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 174 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഈ മാസം 5 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി
ടെഹ്‌റാന്‍: രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. നിലവിലെ സാഹചര്യത്തില്‍ നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന യാതൊരു നീക്കവും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യങ്ങളുമായി ഇറാന് യാതൊരു പ്രശ്‌നവുമില്ലെന്നും അവരുമായി നല്ല അയല്‍പക്ക ബന്ധവും സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരായ പ്രതിരോധമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
മേഖലയിലെ സഹോദര രാഷ്ട്രങ്ങളെയോ അയല്‍ക്കാരെയോ അല്ല, മറിച്ച് അമേരിക്കന്‍ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്റെ ഭരണഘടനാസ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്ത് കൃത്യമായ ഭരണക്രമം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍ അറിയിച്ചെങ്കിലും ഇറാന്റെ അവകാശവാദം തള്ളി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് രംഗത്തെത്തി. യുഎസ്എസ് ലിങ്കണെ ലക്ഷ്യമിട്ട് വിക്ഷേപിച്ച മിസൈലുകള്‍ കപ്പലിന്റെ അടുത്ത് പോലും എത്തിയില്ലെന്നും വിമാന വാഹിനികപ്പലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് യുഎസ് സൈന്യം പ്രതികരിച്ചു.
ഇറാനെതിരായ ഓപ്പറേഷന്റെ ഭാഗമായി മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎസ് സൈന്യം പറയുന്നു. നിലവില്‍ മേഖലയിലെ സാഹചര്യങ്ങള്‍ അസ്ഥിരമായി തുടരുകയാണെന്നാണ് യുഎസ് സൈന്യത്തിന്റെ പ്രതികരണം. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പിന്നീട് പങ്കുവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ കപ്പല്‍ മുക്കിയതായി യുഎസ് സൈന്യം അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടിയുടെ തുടക്കത്തില്‍ തന്നെ ഒരു ഇറാനിയന്‍ കപ്പലിനെ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ജമറാന്‍-ക്ലാസ് കോര്‍വെറ്റ് എന്ന കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിന്റെ അടിത്തട്ടിലേക്ക് ചാ ബഹാര്‍ പിയറില്‍ മുങ്ങുകയാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം.
എസ്ഡിപിഐയും ഇടതുപാര്‍ട്ടികളും ഡിഎംകെ മുന്നണിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് വിവരം. മൂന്ന് സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തി എസ്ഡിപിഐ നേതൃത്വം സീറ്റ് ചര്‍ച്ച നടത്തി. സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക്, ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചക്കെത്തിയത്. ഡിഎംകെ നേതാക്കളായ കെ.എന്‍ നഹ്റു, തിരുച്ചി ശിവ, ടി.ആര്‍ ബാലു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്നും സംതൃപ്തരാണെന്നും നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈകള്‍ കച്ചി, ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, മക്കള്‍ നീതി മയ്യം, മനിതനേയ മക്കള്‍ കച്ചി, സിപിഐ, സിപിഎം എന്നിവയാണ് ഡിഎംകെ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മുന്നണിയിലായിരുന്ന എസ്ഡിപിഐ ഒരു സീറ്റില്‍ മത്സരിച്ചിരുന്നു. ഡിണ്ടിഗല്‍ മണ്ഡലത്തില്‍ മത്സരിച്ച നെല്ലൈ മുബാറക് സിപിഎമ്മിന്റെ ആര്‍. സച്ചിദാനന്ദത്തോട് പരാജയപ്പെടുകയായിരുന്നു.
എഐഎഡിഎംകെ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ എസ്ഡിപിഐ മുന്നണി വിട്ടു. പിന്നീടാണ് ഡിഎംകെക്കൊപ്പം ചേര്‍ന്നത്. നിലവില്‍, കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ അടക്കം തമിഴ്നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐക്ക് പ്രാതിനിധ്യമുണ്ട്.
കെ കെ ശൈലജ അടക്കം പട്ടികയ്ക്ക് പുറത്ത്, സി പിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാകാമെന്നിരിക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ സിറ്റിങ്ങ് സീറ്റായ മട്ടന്നൂരില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം വിമുഖത കാണിക്കുന്നതാണ് നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്
പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ കെ ശൈലജയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കാവുന്നവരെക്കുറിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. മത്സരിക്കേണ്ട സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തെക്കുറിച്ചും ചര്‍ച്ച നടക്കവെ, ഒരു ഘട്ടത്തില്‍ വികാരാധീനയായി ‘എന്തുകൊണ്ടാണ് എന്നെ ഒറ്റപ്പെടുത്തുന്നത്? എന്നു ശൈലജ ചോദിച്ചു.
നിരവധി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്കും വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശൈലജയുടെ ചോദ്യം. പൊതുവികാരം പരിഗണിച്ച് ശൈലജയെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കില്‍, സിറ്റിങ്ങ് സീറ്റായ മട്ടന്നൂരിനു പകരം, കോണ്‍ഗ്രസ് ശക്തികേന്ദ്രമായ പേരാവൂരില്‍ നിര്‍ത്താനാണ് നീക്കം. പാര്‍ട്ടി തീരുമാനിച്ചാല്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതിനിധീകരിക്കുന്ന പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശൈലജ നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സിപിഎം നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബുധനാഴ്ച നടക്കുന്ന അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. എന്നാല്‍, സിപിഎം സുരക്ഷിത സീറ്റായി കണക്കാക്കുന്ന മട്ടന്നൂരില്‍ നിന്ന് ശൈലജയെ വീണ്ടും മത്സരിപ്പിക്കില്ലെന്നാണ് സൂചന. ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കെ കെ ശൈലജ കൂട്ടാക്കിയില്ലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയുടെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒരു നേതാവിന് രണ്ടു ടേം എന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ശൈലജയുടെ പേര് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നതെന്നാണ് ഒരു നേതാവ് സൂചിപ്പിച്ചത്.
ശൈലജയെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യക്കുറവുമുണ്ട്. എന്നാല്‍ ശൈലജയെ തഴയുന്നത് പൊതുചര്‍ച്ചയായി മാറിയിട്ടുണ്ട്. തലശ്ശേരി മണ്ഡലത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനും ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. 2021 ലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നും, അതിനാല്‍ മുന്‍മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരന്‍, ഇ പി ജയരാജന്‍ തുടങ്ങിയ നേതാക്കളെ രംഗത്തിറക്കേണ്ടെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും മത്സരിക്കില്ല. മറ്റൊരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല.
സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ നിന്നും പിണറായി വിജയന്‍ മാത്രമാകും മത്സരിക്കുക. മറ്റ് പിബി അംഗങ്ങള്‍ ആരും മത്സരിക്കേണ്ടതില്ലെന്നാണ് ധാരണ. പിണറായിക്ക് പുറമെ, ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍. നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരെയും മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലാ കമ്മിറ്റികള്‍ രംഗത്തു വന്നിട്ടുണ്ട്. മാര്‍ച്ച് 4 ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും മാര്‍ച്ച് 5 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയുമാകും സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
ഒടുവില്‍ നൂറനാട് ചെന്നിത്തല ഭാഗത്തുകാര്‍ നെടു വീര്‍പ്പിട്ടു,കാട്ടി കൂട്ടിലായി
നൂറനാട്. ചാരുംമൂട്, മാവേലിക്കര പ്രദേശങ്ങളിൽ കണ്ട കാട്ടുപോത്തിനെ പിടികൂടി. ചെന്നിത്തല പുത്തുവിളപ്പടിക്ക് കിഴക്ക് ഭാഗത്ത് വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടി വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് കാട്ടുപോത്തിനെ പിടികൂടിയത്. ഒരാഴ്ചയായി നൂറനാട് മാവേലിക്കര ഭാഗത്തുകൂടി കറങ്ങി നടന്ന കാട്ടുപോത്ത് ആശങ്കപരത്തിയിരുന്നു.
ആദ്യം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ആരും വിശ്വസിച്ചിരുന്നില്ല. വനത്തില്‍നിന്നും ഇത്രയധികം ദൂരം വന്യ ജീവിയായ കാട്ടുപോത്ത് വരില്ലെന്നായിരുന്നു വിശ്വാസം. പലരും ഇതു സംബന്ധിച്ച വാര്‍ത്തകളെ എഐ ആണെന്ന് പറഞ്ഞ് തള്ളി. പിന്നീട് പലരും ഇതിനെ നേരില്‍ കണ്ടാണ് വിശ്വസിച്ചത്. വനം വകുപ്പുകാര്‍ വിവിധ വകുപ്പ് അധികൃതരുടെ സഹായത്തോടെ ആണ് കാട്ടുപോത്തിനെ പിടികൂടിയത്.
ഏറഎ പാടുപെട്ടാണ് ഇതിനെ മയക്കുവെടിവച്ചത്. മയക്കുവെടി ഏറ്റ് കുറേ ദൂരം നടന്ന കാട്ടുപോത്ത് ഒരു വലിയ മതില്‍ ചാടിക്കടന്നു. പിന്നീട് കുഴഞ്ഞ് ഒരു വീട്ടുപുരയിടത്തില്‍ കിടന്ന ഇതിനെ ജെസിബി എത്തിച്ച് വാഹനത്തിലാക്കുകയായിരുന്നു. വനത്തിലെത്തിച്ച് സുരക്ഷിതമായി തുറന്നു വിടാനാണ് തീരുമാനം.





































