Home Blog Page 324

ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമി, അയത്തൊള്ള അലിറേസ അറാഫി

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി അയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചു. മുതിര്‍ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.

ഇറാന്റെ ഭരണഘടനാ സംവിധാനത്തിന് കീഴില്‍, അയത്തൊള്ള അലിറേസ അറാഫിക്ക് പുറമെ, രാജ്യത്തിന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈന്‍ മൊഹ്സെനി-എജെയ് എന്നിവര്‍ ഇടക്കാല കൗണ്‍സിലില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇറാനിലെ ശക്തമായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു അലിറേസ അറാഫി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളെയും പരിശോധിക്കുന്ന സംവിധാനമാണത്. ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.

സാങ്കേതിക വിദഗ്ദ്ധനായ അയത്തൊള്ള അലിറേസ അറാഫി അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ളയാളാണ്. 24 പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയത്തൊള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്തബ ഖമേനി (56 വയസ്സ്), മുഹമ്മദ് മെഹ്ദി മിര്‍ബാഘേരി, അയത്തൊള്ള റൂഹൊള്ള ഖമേനിയുടെ ചെറുമകന്‍ ഹസന്‍ ഖമേനി, ഹാഷെം ഹൊസ്സേനി ബുഷെഹരി എന്നിവരാണ് പരമോന്നത നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.

മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമ വാക്കും അദ്ദേഹത്തിന്റേതാണ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവാണ്.

സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിൻ്റെ പദവിയിലെത്തിയ രണ്ടാമത്തെയാളാണ് അന്തരിച്ച ആയത്തൊള്ള അലി ഖമേനി. ഇസ്ലാമിക് വിപ്ലവശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖമേനിയാണ് ആദ്യ പരമോന്നത നേതാവ്.

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ രക്തത്തില്‍ കൂടിയിരിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലതാണ്. എച്ച്ഡിഎല്‍ കൂട്ടാന്‍ പ്രധാനമായും രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി – വ്യായാമവും ഭക്ഷണനിയന്ത്രണവും. ദിവസേന 40-50 മിനിറ്റ് വ്യായാമം– പ്രത്യേകിച്ച് വേഗത്തിലുള്ള നടത്തം, സൈക്കിളിങ്, നീന്തല്‍ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങള്‍– എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ 10 ശതമാനം വരെ കൂട്ടുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

കൊഴുപ്പുള്ള മത്സ്യം

സാൽമൺ, അയല, സാർഡിൻ, ട്രൗട്ട്, ട്യൂണ എന്നിവ എച്ച്ഡിഎൽ അളവ് മെച്ചപ്പെടുത്തുന്നതിനും ധമനികളെ സംരക്ഷിക്കുന്നതിനും മികച്ചതാണ്.

നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് ചിയ സീഡ് മികച്ചതാണ്

നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് ചിയ സീഡ് മികച്ചതാണ്. ചിയ വിത്തുകളിൽ സസ്യാധിഷ്ഠിത ഒമേഗ -3 ഫാറ്റി ആസിഡുകളും മറ്റ് ആരോഗ്യകരമായ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ (കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

നല്ല കൊളസ്ട്രോൾ കൂട്ടാൻ ബാർലി സഹായിക്കും

ബാർലി കഴിക്കുന്നത് ആവശ്യമായ ബീറ്റാ-ഗ്ലൂക്കൻ നൽകും. ശരീരത്തിൽ നല്ല കൊളസ്ട്രോൾ കൂട്ടാൻ ബാർലി സഹായിക്കും. കൂടാതെ, ബ്ലഡ് ഷു​ഗർ അളവ് കൂട്ടാനും മികച്ചതാണ്.

വാൽനട്ടിൽ ഒമേഗ-3 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്
വാൽനട്ടിൽ ഒമേഗ-3 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. ഇതോടെ, ചില വാൽനട്ട് കഴിക്കുന്നത് രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ HDL (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കുകയും ചെയ്യും.

വെളിച്ചെണ്ണ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു

വെളിച്ചെണ്ണ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇടത്തരം ചെയിൻ ട്രൈഗ്ലിസറൈഡുകൾ അതിൽ ഫാറ്റി ആസിഡുകളുടെ ഒരു ചെറിയ അളവ് മാത്രമേ ഉണ്ടാക്കുന്നുള്ളൂ

സോയാബീനിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ അപൂരിത കൊഴുപ്പും ഉണ്ട്
സോയാബീനിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ അപൂരിത കൊഴുപ്പും ഉണ്ട്. എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുന്നതിനും എൽഡിഎൽ അളവ് കുറയ്ക്കുന്നതിനും ഫലപ്രദമായി സഹായിക്കുന്ന ഐസോഫ്ലേവോൺസും അവയിൽ അടങ്ങിയിട്ടുണ്ട്. അതുവഴി ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

ദിവസവും ഒരു പിടി നട്സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യും.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുടെ ഉയർന്ന ഉള്ളടക്കം കാരണം ബദാം, വാൽനട്ട്, പിസ്ത, ഹാസൽനട്ട്സ് എന്നിവ “മോശം” (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മികച്ചതാണ്. ദിവസവും ഒരു പിടി നട്സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യും,ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍

ടെഹ്‌റാന്‍. ഇസ്രയേല്‍ – യുഎസ് ആക്രമണത്തിന് പിന്നാലെ സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയില്‍ ആക്രമണവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ഇറാന്‍. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.

”കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടരും. ഇറാന്‍ സൈന്യം ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമായി തന്നെ തുടരും”. ശത്രു സൈനിക താവളങ്ങള്‍ നശിപ്പിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇറാന്‍ പരമോന്നത നേതാവ് പെസെഷ്‌കിയാന്റെ വര്‍ഷങ്ങള്‍ നീണ്ട ത്യാഗത്തിന്റെ പരിസമാപ്തിയാണ് രക്തസാക്ഷിത്വമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ പ്രതികരണത്തിലാണ് പെസെഷ്‌കിയാന്‍ നിലപാട് വ്യക്തമാക്കുന്നത്.

ഇറാന്‍ നടത്തുന്ന പ്രതിരോധത്തിന് നിയന്ത്രണങ്ങളോ പരിധികളോ ഇല്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ ഇറാന്‍ ഭരണഘടനാപരമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സ്ഥാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, ഖമേനിയുടെ മരണത്തിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം നടത്തി ഇറാൻ. ദുബായ്, ദോഹ, മനാമ ,എന്നീ രാജ്യങ്ങളെ ആക്രമിച്ച ഇറാൻ യുഎസ് നിക്ഷേപങ്ങളുള്ള പ്രദേശങ്ങളിലാണ് പ്രത്യാക്രമണം തുടരുന്നത്. ദുബായ്, യുഎഇ, ബഹ്റെെൻ തലസ്ഥാനമായ മനാമ, ദോഹ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ ശക്തമായ ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്. ദോഹയുടെ തെക്ക‌ൻ ന​ഗരത്തിൽ സ്ഫോടനത്തിന്റെ വലിയ ശബ്ദവും കനത്ത പുകയും ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ദുബായിലും സ്ഫോടന ശബ്ദമുണ്ടായി. മിസെെലിൽ നിന്നുയരുന്ന കനത്ത വെള്ളപ്പുകയും ന​ഗരത്തിന്റെ ആകാശമാകെ പടർന്നു.

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ നൂറില്‍ അധികം പേരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ബംഗ്ലാദേശ്, നേപ്പാള്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. യുഎഇക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകള്‍ ആണ് ഇറാന്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 152 എണ്ണം നശിപ്പിച്ചു, രണ്ട് ക്രൂയിസ് മിസൈലുകളും നിര്‍വീര്യമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ 541 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കിയെത്തിയെന്നും അതില്‍ 506 എണ്ണം തടഞ്ഞു നശിപ്പിച്ചതായും അധികൃതര്‍ ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആക്രമണത്തില്‍ ഖത്തറില്‍ ഒരാള്‍ മരിച്ചതായും 38 പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഉരുള്‍പൊട്ടിയ സങ്കടങ്ങള്‍ക്ക് തടകെട്ടുമ്പോള്‍, വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

വയനാട്: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം ഭൂമിയും വീടും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നമെന്നും നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതയിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ തടസങ്ങള്‍ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന് പറയാനും ആളുകള്‍ ഉണ്ടായി. ദുരന്തമുണ്ടായ ആദ്യ ആഴ്ചയില്‍ തന്നെ ചിലര്‍ അതിന് തുടക്കമിട്ടു. യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും കണ്ടു.

ലോകത്താകെയുണ്ടായ മഹായുദ്ധങ്ങളില്‍ പോലും യുദ്ധനീതി എന്ന ഒന്നുണ്ടായിരുന്നു പക്ഷെ ഇവിടെ നാം കണ്ടത് ഈ പുനരധിവാസ പദ്ധതിക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെയുള്ള ചിലരുടെ ഇടപെടലാണ്. അതില്‍ ലോകത്ത് കാണുന്ന യുദ്ധ നീതിപോലും കണ്ടില്ലെന്ന് പിണറായി പറഞ്ഞു

ഈ പദ്ധതി പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ തുടക്കത്തില്‍ തന്നെ അശേഷം സംശയമുണ്ടായിരുന്നില്ല. എല്ലാവരും ഈ ആശയത്തോട് യോജിച്ചു. എല്ലാവരും സഹകരിച്ചു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാരെ വരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടെന്നും പിണറായി പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏഴ് സെന്റിന്റെ പട്ടയം നല്‍കും. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.

2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്. വീണ്ടും ഒരുമിച്ച് ജീവിക്കണം എന്നതായിരുന്നു സര്‍വവും നഷ്ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സര്‍ക്കാര്‍ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത് നേടി. ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനല്‍, ഗ്രീന്‍ സ്പെയ്സ്… എല്ലാം സജ്ജം.

അമ്പത്തെട്ടു തരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമ്മാണം പൂർത്തിയാക്കുന്നത്. ഓരോ നിർമ്മാണ ഘട്ടത്തിനു മുമ്പും ശേഷവും പരിശോധിച്ച് നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നുണ്ട്. അത് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. നിർമ്മാണഘട്ടത്തിലുള്ള ഓരോ പരിശോധനയും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഓരോ പരിശോധനയുടെ വീഡിയോയും അതുപോലെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുന്നു. ഈ രീതിയിൽ യാതൊരുവിധ പോരായ്മകളും ഇല്ലാതെയാണ് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും മുമ്പോട്ടു കൊണ്ടുപോയത്.

വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. ദുരിതബാധിതർക്ക് സർക്കാർ രണ്ട് ഓപ്ഷനുകൾ നൽകിയിരുന്നു. ഒന്നുകിൽ അവർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിൽ ഒരു വീട് ഓപ്റ്റ് ചെയ്യാം, അല്ലെങ്കിൽ സർക്കാരിന്റെ പുനരധിവാസ തുകയായി പതിനഞ്ച് ലക്ഷം രൂപ സ്വീകരിക്കാം. മഹാഭൂരിപക്ഷം കുടുംബങ്ങളും സർക്കാരിന്റെ ടൗൺഷിപ്പിലുള്ള വീട് തന്നെ സ്വീകരിച്ചു എന്നുള്ളത് ഇതിന്റെ ഗുണമേന്മയും സ്വീകാര്യതയും വെളിവാക്കുന്നു. ദുരന്തത്തിൽ നഷ്ടമുണ്ടായ സംരംഭകർക്കും കച്ചവട സ്ഥാപനങ്ങൾക്കുമുള്ള പുനരുജ്ജീവന പദ്ധതിയും നടപ്പാക്കുകയാണ്. അതും ബന്ധപ്പെട്ടവർക്കു സ്വീകാര്യമായ നിലയിൽ.

ഇതോടൊപ്പം കെ എസ് എഫ് ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ് കോംപ്ലക്‌സിൻ്റെ നിർമാണ പ്രവർത്തനവും ആരംഭിക്കുകയാണ്. കൽപ്പറ്റ ഗവ. എൽ പി. സ്കൂൾ ഇങ്ങോട്ട് മാറ്റുകയാണെങ്കിൽ സ്ഥലം ഒരുക്കും. ടൗൺഷിപ്പിൽ നിർമിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫർണിച്ചർ നൽകുന്ന കാര്യവും ആലോചിക്കും.

മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. വിദ്വേഷങ്ങളില്ലാതെ പരസ്പരസ്‌നേഹത്തോടെ മനുഷ്യർ ഇടകലരുന്ന ഇടങ്ങളെല്ലാം ചിലരെ അസ്വസ്ഥരാക്കാറുണ്ട്. അവരാണ് കേരളത്തിനെതിരെ വ്യാജ നിർമ്മിതികളും വ്യാജ പ്രചാരണങ്ങളും അതിന് വേണ്ട സിനിമകൾ അടക്കം സൃഷ്ടിക്കുന്നത്. അവർക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്‌നേഹ മാതൃക.

ഇത് സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം നടന്നതാണ്. അതിനു നല്ലവരായ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സർക്കാരിന്റെ കൂടെയുണ്ടായി. 

‘ലോക ചതിയൻ, മന്ത്രിസ്ഥാനം കിട്ടിയത് തന്നെ ചതിയിലൂടെ’; ഗണേഷിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി, സമുദായ ഐക്യ നീക്കം ചതിയെന്ന പ്രസ്താവനക്ക് മറുപടി

കൊച്ചി: എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ ഒരു ‘ലോക ചതിയൻ’ ആണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ചതിയുടെ ഒക്കെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും സദാചാരബോധമില്ലാത്തയാളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന് ഇന്നലെയാണ് ഗണേഷ് വെളിപ്പെടുത്തൽ നടത്തിയത്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ചതിയായിരുന്നുവെന്നും, എൻ എസ് എസ് അപകടം മനസ്സിലാക്കിയാണ് പിന്മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു

വെള്ളാപ്പള്ളി അറിഞ്ഞുള്ള ചതി

എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുള്ള ചതിയെന്നടക്കമാണ് ഗണേഷ് കുമാർ ഇന്നലെ അഭിപ്രായപ്പെട്ടത്. ലക്ഷ്യം ഹിന്ദു ഐക്യമായിരുന്നില്ല. എൻ എസ് എസിനെ വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടാനുള്ള പരിപാടിയായിരുന്നു ലക്ഷ്യമിട്ടത്. വോട്ടായിരുന്നു ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം. ഐക്യനീക്കത്തിൽ നിന്നുളള പിന്മാറ്റം സുകുമാരൻ നായർ എടുത്ത തീരുമാനമാണെന്നും ഗണേഷ് കുമാർ വിവരിച്ചു.

തുഷാർ വെള്ളാപ്പള്ളി വരുമെന്ന് പറഞ്ഞപ്പോൾ, മകനെ പോലെ സ്വീകരിക്കുമെന്നാണ് ജി സുകുമാരൻ നായർ ആദ്യം പറഞ്ഞത്. തുഷാർ വെള്ളാപ്പള്ളി എൻ ഡി എയുടെ ഘടകകക്ഷിയാണ്. ആ രീതിയിൽ ചിന്തിച്ചപ്പോൾ എൻ എസ് എസിനെ വർഗീയതയുടെ തൊഴുത്തിൽ കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് വ്യക്തമായി. അത് കൊണ്ട് തന്നെയാണ് പിൻമാറിയത്. എൻ എസ് എസിനെ കൂടെ നിർത്തി തുഷാർ മുതലെടുക്കുമെന്ന് സുകുമാരൻ നായർ ഭയന്നു. മലപ്പുറത്തെ കുറിച്ചോ മുസ്ലിം ലീഗിനെ കുറിച്ചോ പറയുന്നത് എൻ എസ് എസ് രീതിയായിരുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിനാണ് ഇന്ന് വെള്ളാപ്പള്ളി മറുപടിയുമായി രംഗത്തെത്തിയത്.

അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും

ന്യൂഡൽഹി: രാത്രി അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി. രാത്രി 9.30 നാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും തിരികെ എത്തുന്നത്. ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇതിനോടകം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിട്ടുണ്ട്.

സ്വതന്ത്രരാജ്യങ്ങൾ നിശ്ശബ്ദത അവസാനിപ്പിക്കണെമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. യോ​ഗത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും. ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷ സമിതി വിലയിരുത്തും.

ലോകം കണ്ടിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ; ഇസ്രയേലിനും യുഎസിനും ട്രംപിന്റെ അതേ ഭാഷയിൽ മുന്നറിയിപ്പ്

ടെഹ്‌റാൻ:ലോകം കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ലോകത്തെ ഞെട്ടിച്ച മുന്നറിയിപ്പ് നൽകിയത്. “ഇന്നലെ അമേരിക്കയിലും ഇസ്രയേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് പരിക്കേറ്റു. ഇന്ന് അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് നമ്മൾ ആക്രമിക്കും.” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിലാണ് ലാരിജാനി മറുപടി നൽകിയത്.

പശ്ചിമേഷ്യയിൽ കാലങ്ങളായി നിലനിന്നിരുന്ന അധികാര സമവാക്യങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെനയി കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിലാണ് ഖാമെനയിയും കുടുംബാംഗങ്ങളും വധിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖമനെയിയുടെ മരണം ഡൊണാൾഡ് ട്രംപാണ് ആദ്യം ലോകത്തെ അറിയിച്ചത്. തുടർന്ന് ഇറാൻ വാർത്താ ഏജൻസികൾ ഇത് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഖാംനഈയുടെ മകളും കൊച്ചുമകളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ഇസ്രയേൽ തലസ്ഥാനമായ തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇതിനെത്തുടർന്ന് യുഎസ്, ഇസ്രയേൽ താവളങ്ങൾ അതീവ ജാഗ്രതയിലാണ്.

ഇറാൻ വീണ്ടും ആക്രമിച്ചാൽ ചരിത്രത്തിലുണ്ടാകാത്ത വിധം ‘അഭൂതപൂർവ്വമായ കരുത്തിൽ’ തിരിച്ചടിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. “അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാന്റെ ഭരണഘടനയിൽ മാറ്റം വരുത്തുകയും നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

നേതാവിന്റെ വധത്തെത്തുടർന്ന് ഇറാനിൽ ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്. വൻ സുരക്ഷാ സന്നാഹമാണ് തെഹ്‌റാനിലും മറ്റ് നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. 1989 മുതൽ ഇറാനെ നയിച്ചിരുന്ന ഖാംനഈയുടെ അസാന്നിധ്യത്തിൽ ആരാകും അടുത്ത നേതാവെന്ന ചോദ്യം ഇറാനെ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

അടിമുടി താളം തെറ്റി ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം, ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 3,400 വിമാന സർവ്വീസുകൾ

ദുബായ്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുകയാണ് ഇറാൻ. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളിൽനിന്നുള്ള 3,400 വിമാനസർവ്വീസുകളാണ് ഞായറാഴ്ച മാത്രം റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരിക്കുകയാണ്.

ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി ഫ്ലൈ ദുബായ് അറിയിച്ചു. ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു. എയർ അറേബ്യയും യുഎഇയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ റദ്ദാക്കി. അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി വരെ നിർത്തിവച്ചിരിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരും കുടുങ്ങിക്കിടക്കുന്നവരുമായ യാത്രക്കാർക്കുള്ള എല്ലാ താമസ, ഉപജീവന ചെലവുകളും തങ്ങൾ വഹിക്കുമെന്ന് യുഎഇയുടെ പൊതുവ്യോമയാന അധികൃതർ (ജിസിഎഎ) അറിയിച്ചു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ബോർഡിംഗ് വിൻഡോ സ്ഥിരീകരിക്കുന്നില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.

ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ടി20 ലോകകപ്പ്: വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ്… ടീമിൽ മാറ്റമില്ല

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സിംബാബ്‌വെക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടരും. ടോസ് ലഭിച്ചിരുന്നെങ്കില്‍ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് വ്യക്തമാക്കി. ഒരു മാറ്റവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ബ്രന്‍ഡന്‍ കിംഗിന് പകരം അകെയ്ല്‍ ഹൊസീന്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡ്, അകീല്‍ ഹൊസൈന്‍, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.

സ്വർണത്തിന്‍റെ വിപണി വില 1.50 ലക്ഷം കടന്നേക്കും

ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുകയും യുഎസിന്റെ ഇടപെടല്‍ ശക്തമാകുകയും ചെയ്തതോടെ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ അപകടസാധ്യതയുള്ള ഓഹരി വിപണികളില്‍നിന്ന് മാറി സുരക്ഷിത നിക്ഷേപങ്ങളായ സ്വര്‍ണത്തിലും വെള്ളിയിലും കൂടുതല്‍ പണം നിക്ഷേപിക്കുകയാണ്. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ ഇരു ലോഹങ്ങളുടേയും വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സംഘർഷവും തീരുവയും സംബന്ധിച്ച ആകാംക്ഷകള്‍ നിലനിന്നിരുന്ന ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണവില 11 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിവില 18 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ എംസിഎക്‌സ് വിപണിയിലും സ്വര്‍ണം (24 കാരറ്റ്) 10 ഗ്രാമിന് 1.62 ലക്ഷം കവിയുകയും വെള്ളി കിലോയ്ക്ക് 2.82 ലക്ഷം കടക്കുകയും ചെയ്തു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വ്യാപിക്കുകയോ എണ്ണവിതരണം തടസ്സപ്പെടുകയോ ചെയ്താല്‍ സ്വര്‍ണവില ഇനിയും വേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചരിത്രപരമായി വലിയ യുദ്ധങ്ങളോ ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധികളോ ഉണ്ടായാല്‍ സ്വര്‍ണത്തിലേക്കുള്ള സുരക്ഷിത നിക്ഷേപ ഒഴുക്ക് വര്‍ധിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണം ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5500 ഡോളർ മുതല്‍ 6200ഡോളർ വരെ എത്താനും വെള്ളി ഔണ്‍സിന് 100 ഡോളർ നില വീണ്ടും കടക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ആഗോളവിപണിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ സ്വർണ വില 6200 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ കേരളത്തിലെ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 1.50 ലക്ഷം കടന്നേക്കും. ഇനി ആഭരണമായിട്ടാണ് സ്വർണം വാങ്ങുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹോള്‍മാർക്കിങ് ചാർജുമൊക്കെ ചേർത്ത് 1.70 ലക്ഷമെങ്കിലും നല്‍കേണ്ടി വരും.

നിലവില്‍ യുദ്ധമാണ് പ്രധാന കാരണമെങ്കില്‍ സ്വര്‍ണവിലയുടെ ഉയര്‍ച്ചയ്ക്ക് യുദ്ധം മാത്രമല്ല കാരണം. കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരണം വര്‍ധിപ്പിക്കുന്നത്, പലിശനിരക്കുകള്‍ കുറയുന്നത്, ഡോളറിനോടുള്ള ആശ്രയം കുറയ്ക്കാനുള്ള ആഗോള പ്രവണത എന്നിവയും വില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ സ്വര്‍ണ വില 2 ലക്ഷം കടക്കാന്‍ ആഗോള വില കുതിപ്പ്, രൂപയുടെ മൂല്യനഷ്ടം, ആഭ്യന്തര പ്രീമിയം വര്‍ധനം എന്നിവ ഒരുമിച്ച് സംഭവിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ അടുത്ത കാലയളവില്‍ വലിയ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും 2 ലക്ഷം എന്ന നില അത്യന്തം ഗുരുതരമായ സാഹചര്യത്തില്‍ മാത്രമേ സംഭവിക്കൂ എന്നതാണ് വിലയിരുത്തല്‍.