Home Blog Page 325

പടക്കശാലയിൽ സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു

അമരാവതിആന്ധ്രാപ്രദേശിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യശ്രീ പടക്കശാലയിൽ വൻ തീപിടിത്തം. സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 8 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ (ഫെബ്രുവരി 28) വൈകുന്നേരമായിരുന്നു സംഭവം.

സ്‌ഫോടനം നടക്കുമ്പോൾ 34 തൊഴിലാളികൾ ഫാക്‌ടറിയിൽ ഉണ്ടായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ അയൽ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൻ്റെ മേൽക്കൂരയിൽ വിള്ളലുകൾ ഉണ്ടായതായും സ്ഫോടന ശബ്‌ദം സംഭവസ്ഥലത്ത് നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ വരെ കേട്ടതായും നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങൾക്ക് നടുവിലാണ് ഫാക്‌ടറി സ്ഥിതി ചെയ്യുന്നതെന്നും അടിയന്തര വാഹനങ്ങൾക്ക് സ്ഥലത്തെത്താൻ റോഡില്ലെന്നും നാട്ടുകാർ പറഞ്ഞു.

പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ഡെല്‍ഹി.രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില 29 രൂപ വർധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടർ വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഈ വർധനവ്. വില വർധന തുടർന്നാൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 2025 ഏപ്രിൽ 8-നാണ് അവസാനമായി ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടായത്.

ഗാർഹിക സിലിണ്ടറുകളുടെ വില ഈ മാസവും ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാത്തത് വീട്ടമ്മമാർക്ക് ആശ്വാസമാണ്. 14.2 കിലോഗ്രാം സിലിണ്ടറുകളുടെ എൽപിജി വില ഡൽഹിയിൽ 853 രൂപയും, കൊൽക്കത്തയിൽ 879 രൂപയും, മുംബൈയിൽ 852.50 രൂപയും, ചെന്നൈയിൽ 868.50 രൂപയുമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളാണ് (ഒഎംസി) എൽപിജി വില തീരുമാനിക്കുന്നത്.

s

സ്വര്‍ണ വിപണിയില്‍ അപൂര്‍വത, ഞായറാഴ്ചയും വില കയറി

കൊച്ചി: സ്വര്‍ണ വിപണിയില്‍ അപൂര്‍വ മാറ്റം. ഞായറാഴ്ചയും വില മാറി. സാധാരണ വിപണി അവധിയായതിനാല്‍ സ്വര്‍ണവില മാറുന്ന പതിവില്ല. എന്നാല്‍ ഇന്ന് സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു. ഇസ്രായേല്‍ അമേരിക്ക ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലമാറ്റം. ഇനിയും വില ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ ഒരു പവന് 120800 രൂപയായിരുന്നു വില. ഉച്ചയ്ക്ക് യുദ്ധം തുടങ്ങിയതോടെ 123720 രൂപയായി പവന്‍ വില ഉയര്‍ന്നു. ഇനി വിലയില്‍ മാറ്റം വരേണ്ടിയിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഞായറാഴ്ച വില കയറിയതായി വ്യാപാരികള്‍ പറയുന്നു. ഇന്ന് ഒരു പവന് 3200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 400 രൂപയാണ് കൂടിയിരിക്കുന്നത്. 15865 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. പവന് 126920 രൂപയായി. മാര്‍ച്ചിലെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കുതിപ്പിലാണ് സ്വര്‍ണവില. വെള്ളി വിലയിലും ഇന്ന് വന്‍ മുന്നേറ്റമാണ്. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 310 രൂപയാണ് വില. പത്ത് ഗ്രാമിന് 3100 രൂപയും.

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13030 രൂപയാണ് വില. ഒരു പവന് 104240 രൂപയാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10145 രൂപ നല്‍കണം. ഒരു പവന് 81160 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6540 രൂപയും പവന് 52320 രൂപയും നല്‍കണം. ഏറ്റവും കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന് പോലും അര ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്നു എന്നതാണ് മാറ്റം.

റെക്കോര്‍ഡ് സ്വര്‍ണവില മറികടക്കും കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ 1.31 ലക്ഷം രൂപയാണ് റെക്കോര്‍ഡ് പവന്‍ നിരക്ക്. വൈകാതെ ഈ വില മറികടന്ന് കുതിക്കുമെന്നാണ് വിവരം. യുദ്ധം നീണ്ടുപോയാല്‍ സ്വര്‍ണവില ദിവസങ്ങള്‍ക്കകം ഒന്നര ലക്ഷത്തിലേക്ക് എത്തും. ഇതോടെ ജ്വല്ലറി വ്യാപാരികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ കൂടുകയും ചെയ്യും. ഡോളര്‍ സൂചിക, രൂപയുടെ വിനിമയ നിരക്ക്, ക്രൂഡ് ഓയില്‍ വില, രാജ്യാന്തര സ്വര്‍ണവില എന്നിവയിലൊന്നും കാര്യമായ മാറ്റം ഇന്നുണ്ടായില്ല. എന്നിട്ടും കേരളത്തില്‍ സ്വര്‍ണവില കൂടുതന്നത് അപൂര്‍വമാണ്. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ കൂടി ലക്ഷ്യമിട്ടതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്കയും ബാക്കിയാണ്. ഇതിനിടെയാണ് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടു എന്ന വിവരം വന്നിരിക്കുന്നത്. തൊട്ടുപിന്നാലെയാണ് സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായി എന്ന വാര്‍ത്ത. യുദ്ധം നീളുമെന്നാണ് ജ്വല്ലറി രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, അവശ്യ വസ്തുക്കളുടെ വില കൂടാനുള്ള സാധ്യതയുണ്ട്. പ്രവാസികളും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും അവശ്യ വസ്തുക്കള്‍ എത്താതിരിക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കും.

തിരിച്ചടി തുടങ്ങി ഇറാന്‍,അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം

ടെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യം ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി ഇറാന്‍ വ്യക്തമാക്കി. ദുബായില്‍ ഒരു മണിക്കൂറിനിടെ മൂന്നു സ്‌ഫോടനങ്ങളുണ്ടായി. ഖത്തറില്‍ 12 സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ബഹ്‌റൈനില്‍ അപകടസൈറണ്‍ മുഴക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ സേനാ താവളങ്ങള്‍ക്ക് സമീപത്തു കൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബഹറൈനില്‍ 9 ഡ്രോണുകള്‍ വര്‍ഷിച്ചു. ദോഹയിലും ശക്തമായ ആക്രമണം ഉണ്ടായി. ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും, എല്ലാവരും ജാഗ്രതയോടെ വീടുകളില്‍ തന്നെ കഴിയണമെന്ന് യുഎഇ അധികൃതര്‍ നിര്‍ദേശിച്ചു.

ദുബായ് വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണം ഉണ്ടായി. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഗള്‍ഫ് മേഖലയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഖമേനിയുടെ വധത്തിന് പകരമായി, ഇസ്രയേലിനും യുഎസ് താവളങ്ങള്‍ക്കുമെതിരെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഓപ്പറേഷന്‍ ആരംഭിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ സൈനീക ആസ്ഥാനം, ടെല്‍ അവീവിലെ ഇസ്രയേല്‍ പ്രതിരോധമന്ത്രാലയ ഓഫീസ് എന്നിവയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന എര്‍ബില്‍ വിമാനത്താവളത്തിന് സമീപവും വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായി. എര്‍ബിലിന് മുകളിലൂടെ പറന്ന നിരവധി മിസൈലുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന വീഴ്ത്തിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ ദുഃഖാര്‍ത്തരായി പതിനായിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനില്‍ ഒത്തുകൂടി. കറുത്ത വസ്ത്രം ധരിച്ചും ഇറാന്റെ പതാകകള്‍ വീശിയും ഖമേനിയുടെ ഫോട്ടോകള്‍ പിടിച്ചും ഒത്തുകൂടിയവര്‍, ‘അമേരിക്കയ്ക്ക് മരണം’, ‘ഇസ്രായേലിന് മരണം’ എന്ന് മുദ്രാവാക്യം വിളിച്ചു. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഖമൈനി ഇല്ലാത്ത ഇറാന്‍റെ ഭാവി

പ്രവചനാതീതമാണ് ഖമൈനി ഇല്ലാത്ത ഇറാന്‍റെ ഭാവി. നാലര പതിറ്റാണ്ട് മുമ്പുള്ള അമേരിക്കന്‍ ആശ്രിതത്വത്തിലേക്ക് ഇറാന്‍ പോകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. പരമോന്നത പദവിയില്‍ ഖമനെയിയുടെ പിന്‍ഗാമി മുതല്‍ ആണവ പദ്ധതിയുടെ ഭാവി ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ ഇറാന് മുന്നിലുണ്ട്.

ഇക്കൊല്ലം ആദ്യം തന്നെ ദേശ വ്യാപകമായി പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ അയത്തൊള്ള അലി ഖമേനി അധികാരത്തില്‍ നാല് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാലിപ്പോഴിതാ അമേരിക്കയുടെയോ ഇസ്രയേലിന്‍റെയോ സൈനിക നടപടിയിലൂടെ ആ ഭരണത്തിന് അവസാനമായിരിക്കുന്നു.

ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഷിയാ പരമോന്നത നേതാവിന്‍റെ രക്തസാക്ഷിത്വം സ്ഥിരീകരിച്ചു. അമേരിക്കന്‍-ഇസ്രയേല്‍ സേനയുടെ പുത്തന്‍ ആക്രമണത്തില്‍ ഖമൈനി കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് തന്‍റെ എക്‌സില്‍ കുറിച്ചു. മതവാഴ്‌ച അവസാനിപ്പിക്കാനും ഇറാനോട് ട്രംപ് നിര്‍ദ്ദേശിച്ചു.

ഇറാന്‍റെ ആണവ പരിപാടി ചൂണ്ടിക്കാട്ടി തന്‍റെ രാജ്യത്തിന്‍റെ മേല്‍ രാജ്യാന്തര സമൂഹവും പ്രത്യേകിച്ച് അമരിക്കയും നടത്തിയ ശ്രമങ്ങളെ ചെറുക്കാന്‍ തന്‍റെ അന്ത്യശ്വാസം വരെ ഖമൈനി പൊരുതി. അമേരിക്ക അവരുടെ നിലപാടില്‍ ഉറച്ച് നിന്നാല്‍ പ്രദേശത്ത് ഒരു യുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തന്നെ അമേരിക്കയുമായി തങ്ങളുടെ ആണവ പദ്ധതികളില്‍ അദ്ദേഹം ചര്‍ച്ചകള്‍ക്കും ഇറാനെ അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഖമെനിയുടെ കൊട്ടാരക്കെട്ടും പരിസരവും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ലക്ഷ്യം ആകും മുമ്പ് തന്നെ ഖമൈനി അതീവ സമ്മര്‍ദ്ദത്തിലായിരുന്നു.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പതിനായിരങ്ങളെയാണ് ഖമൈനി ഭരണകൂടം കൊന്ന് തള്ളിയത്. അതേസമയം ഖമൈനിയുടെ മരണം ജനകീയ വികാരം ഉണര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഉപരോധങ്ങളും സാമ്പത്തിക കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാം ഇറാനെ സാമ്പത്തികമായി ആകെ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന പന്ത്രണ്ട് ദിവസത്തെ യുദ്ധം ഇറാന്‍റെ ആണവ പദ്ധതികളെ ആകെത്തകര്‍ത്തിരുന്നു. ഒപ്പം മിസൈല്‍ സംവിധാനങ്ങളെയും സൈനിക ശേഷിയെയും. ഗാസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന് ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്‌ബുള്ളയും യെമനിലെ ഹൂതികളും തമ്മിലുള്ള ഇറാന്‍റെ പ്രാദേശിക ബന്ധത്തെ ദുര്‍ബലമാക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ടെഹ്‌റാന്‍റെ സ്വാധീനവും കുറഞ്ഞ് തുടങ്ങിയിരുന്നു.

ഇസ്ലാമിക റിപ്പബ്ലികിനെ മാറ്റി മറിച്ച നേതാവ്. 1989ല്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ സ്വന്തം അധികാരത്തെക്കുറിച്ച് ഏറെ സംശയം അദ്ദേഹത്തിലുണ്ടായിരുന്നു. സാധാരണ മതനേതാവ് എന്നതിനപ്പുറം അദ്ദേഹത്തിന്‍റെ മുന്‍ഗാമി ആയിരുന്ന ഇസ്ലാമിക് റവല്യൂഷന്‍ നേതാവ് അയത്തൊള്ള റുഹൊള്ള ഖമൈനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖമൈനിക്ക് മതപാണ്ഡിത്യം ഏതുമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെക്കാള്‍ മൂന്നിരട്ടിക്കാലം അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിനായി. ഇറാനെ അതിനാടകീയമായി പരുവപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

മുല്ലമാരുടെയും ഷിയമുസ്ലീം പുരോഹിതരുടെയും വാഴ്‌ചയുമായെത്തി നിലവിലുണ്ടായിരുന്ന ഭരണ സംവിധാനത്തെ അദ്ദേഹം അട്ടിമറിച്ചു. ഇസ്ലാമിക് റിപ്പബ്ലികിന്‍റെ കീഴില്‍ പരമോന്നത നേതാവ് തന്നെയാണ് ജനകീയ ഭരണകൂടത്തിനും സൈന്യത്തിനും ഏറ്റവും മുകളില്‍. സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്. ആണവ നയത്തിന്‍റെ അന്തിമവാക്ക്, ജുഡീഷ്യറി, രഹസ്യാന്വേഷണം, ഔദ്യോഗിക മാധ്യമം എല്ലാം ഒരൊറ്റ അധികാരിയുടെ കീഴില്‍. ഐആര്‍ജിസിയുടെ കമാന്‍ഡറെ നിയമിക്കാനും പിരിച്ച് വിടാനും അധികാരം. 1979ലെ വിപ്ലവത്തിന് ശേഷം പരമോന്നത നേതാവിന്‍റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമൈനി. 1989 മുതല്‍ ഏകദേശം മുപ്പത്തഞ്ച് വര്‍ഷം ഇറാന്‍റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമൈനിയുടേതായിരുന്നു.

അദ്ദേഹത്തിന്‍റെ കാലയളവിൽ മുഹമ്മദ് ഖതാമി, മഹ്മൂദ് അഹമ്മദി നെജാദ്, ഹസൻ റൂഹാനി തുടങ്ങിയവർ പ്രസിഡന്‍റുമാരായിരുന്നെങ്കിലും അന്തിമ തീരുമാനം ഖമൈനിയുടേതായിരുന്നു. 2009-ലെ വിവാദ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ‘ഗ്രീൻ മൂവ്‌മെന്‍റ്’ പ്രതിഷേധങ്ങളെ അദ്ദേഹം ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തി. ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ ഖമൈനിയുടെ കാലത്ത് ഇറാൻ സ്വാധീനം വർദ്ധിപ്പിച്ചു. ഇസ്രയേലിനോടുള്ള കടുത്ത ശത്രുത അദ്ദേഹം എപ്പോഴും പ്രകടമാക്കിയിരുന്നു.

2015-ൽ ഹസൻ റൂഹാനിയുടെ കാലത്ത് ഒപ്പിട്ട ആണവ കരാറിൽ നിന്ന് 2018-ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയത് ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതിനെ നേരിടാൻ “പ്രതിരോധ സമ്പദ്‌വ്യവസ്ഥ” എന്ന രീതി ഖമനെയി മുന്നോട്ടുവെച്ചു. അവസാന വർഷങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും നേരിട്ടു. ഇറാന്‍റെ പരമാധികാരത്തിന്‍റെ കാവലാളായി അനുയായികൾ അദ്ദേഹത്തെ കാണുമ്പോൾ, ജനാധിപത്യം ഇല്ലാതാക്കിയ നേതാവായാണ് വിമർശകർ ഖമനെയിയെ വിലയിരുത്തുന്നത്.

തേവലക്കര പിള്ളവീട്ടിൽ  ബീന സലീം (റിട്ട.സൂപ്രണ്ട്, ഇ. എസ്. ഐ) അന്തരിച്ചു

തേവലക്കര.സഹകരണ വകുപ്പ് റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ പിള്ളവീട്ടിൽ  അബ്ദുൾ സലിമിന്‍റെ ഭാര്യ ബീന സലീം (റിട്ടയേർഡ് സൂപ്രണ്ട്, ഇ. എസ്. ഐ) അന്തരിച്ചു. ഖബറടക്കം ഇന്ന് (01/03/2026) ഞായറാഴ്ച രാവിലെ 11 മണിക്ക് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളിയിൽ.
പിതാവ് : എ.എ ഹക്കിം (റിട്ട. എ ഒ കെ.എസ്.ഇ.ബി , ഫാം വർക്കേഴ്സ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി)പിതാവ് : പരേതയായ ആരിഫ ബീവി (ബീവിസാർ കൊഞ്ചിറവിള യു പി എസ്സ്).
മക്കൾ : സുസ്മിയ (അബുദാബി), ഹഷ്‌മി (ഡിലോയിട്, ബാംഗ്ലൂർ)
മരുമക്കൾ : ഫിർദൗസ് (അബുദാബി),
സജ്‌ന (മൈസൂർ)

വയനാട് ദുരന്തം 178 കുടുംബങ്ങളുടെ കണ്ണീര്‍തോരുന്നു

കല്‍പ്പറ്റ. വയനാട് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്ക് വീട് കൈമാറും. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏഴ് സെന്റിന്റെ പട്ടയം നല്‍കും. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. 2024 ജൂലൈ 29ന് രാത്രിയിലാണ് പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി ഒരു ജനത ഒന്നാകെ ഒലിച്ചുപോയത്.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കുന്നുണ്ട്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിജീവിതര്‍ക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കല്‍. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പ്.

ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലും അമേരിക്കന്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തി

തലസ്ഥാനമായ ടെഹ്‌റാന്‍റെ വടക്കു കിഴക്കു പ്രവിശ്യകളിലാണ് ആക്രമണം കൂടുതലും നടന്നത്. ഇന്‍റലിജന്‍സ് ആസ്ഥാനം, പ്രതിരോധ മന്ത്രാലയം, ആണവോര്‍ജ ഏജന്‍സി താവളങ്ങള്‍ എന്നിവയും ആക്രമനിക്കപ്പെട്ടു. ടെഹ്‌റാന്‍ അടക്കം നിരവധി നഗരങ്ങളില്‍ ആക്രമണം നടന്നു. ടബ്രിസ് നഗരത്തിന് നേരേയും മിസൈല്‍ ആക്രമണമുണ്ടായതായി ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. ക്വോം, ഖോരോമാബാദ്, എസ്‌ഫഹാന്‍ നഗരങ്ങളിലും വ്യോമാക്രമണം ഉണ്ടായി. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളവും ആക്രമിക്കപ്പെട്ടു.

ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലും അമേരിക്കന്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ പ്രവൃത്തിക്കുന്ന കേന്ദ്രങ്ങളില്‍ അമേരിക്ക മുന്‍കരുതലെടുത്തപ്പോള്‍ ഇസ്രായേല്‍ അപായ മുന്നറിയിപ്പ് നല്‍കി ജനങ്ങളോട് ബങ്കറുകളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. അക്രമണത്തെത്തുടര്‍ന്ന് ഇറാന്‍റെ ഭാഗത്തു നിന്ന് ഇസ്രായേലും അമേരിക്കയും പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നു.

ആക്രമണം കഴിഞ്ഞ് നാലു മണിക്കൂറിനു ശേഷമാണ് ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയത്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യത്തിനും സന്നാഹങ്ങള്‍ക്കും നേരെയായിരുന്നു പ്രധാനമായും ആക്രമണം. ഇസ്രായേല്‍ തലസ്ഥാനത്തിനു നേരേയും ആക്രമണമുണ്ടായി.

അമേരിക്കന്‍ നാവിക സേനയുടെ വിഖ്യാതമായ അഞ്ചാം കപ്പല്‍പ്പട നങ്കൂരമിട്ടിരിക്കുന്ന ബഹ്റൈനില്‍ തന്ത്ര പ്രധാന കേന്ദ്രം തന്നെ ഇറാന്‍ ആക്രമിച്ചു. ഖത്തറിലെ ദോഹയ്ക്കടുത്ത് അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദും ഇറാന്‍ ലക്ഷ്യമിട്ടു.ഉര്‍മിയ മേഖലയിലെ സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ടും ഇറാന്‍റെ ആക്രമണമുണ്ടായി. മനാമയിലെ യുഎസ് വ്യോമത്താവളങ്ങള്‍ക്ക് നേരെയും ദോഹയിലെ സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണം നടന്നു.

കുവൈറ്റിലെ അലി അല്‍ സലേം എയര്‍ ബേസ്, അരിഫ്‌ജാന്‍ ക്യാമ്പ് സൗദിയിലെയും യുഎഇയിലേയും അമേരിക്കന്‍ സെനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. ഇതോടെ പശ്ചിമേഷ്യന്‍ മേഖലയിലൂടെയുള്ളവ്യോമ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ദുബായ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടന ശബ്‌ദങ്ങള്‍ കേള്‍ക്കുന്നതായി പ്രവാസികള്‍ പറയുന്നു. കുവൈത്തിലും അപായ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങുന്നു. റിയാദിലെ സൈനിക ആസ്ഥാനത്തിന് സമീപവും സ്ഫോടന ശബ്‌ദങ്ങള്‍ മുഴങ്ങുന്നു.

ഇറാന് നേരെ ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്ക നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഇത്തരം ഒരു ആക്രമണത്തിലേക്ക് പോകുന്നത് അമേരിക്കക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. അമേരിക്കന്‍ എംബസ്സികള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തിയ ആക്രമണത്തോടെ അവരുടെ പ്രഹരശേഷി ലോകത്തിന് വെളിവായിരിക്കുകയാണ്.

ഹിസ്ബൊള്ള, ഹൗതി, ഹമാസ് വിമതര്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായം നിര്‍ത്തുക, ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം കുറയ്ക്കുക, സമ്പുഷ്ട യുറേനിയം സംഭരിക്കുന്നത് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക ഇറാന് മുന്നില്‍ വെക്കുന്നത്. ഒമാന്‍ വിദേശ കാര്യ മന്ത്രി ബദര്‍ അല്‍ബ സെയ്ദി നടത്തുന്ന അനുരഞ്ജന നീക്കങ്ങളില്‍ മാത്രമാണ് ഇനി ലോകത്തിന് പ്രതീക്ഷ.

അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ അറബ് രാഷ്ട്രങ്ങളാകെ ഞെട്ടലിലാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സൈനിക വിന്യാസങ്ങളെ പ്രത്യാക്രമണത്തില്‍ ഇറാന്‍ ലക്ഷ്യമിട്ടതോടെ അറബ് രാജ്യങ്ങളിലാകെ അശാന്തിയുടെ നിമിഷങ്ങളായി. നിരവധി മിസൈലുകള്‍ അബുദാബിയെ ലക്ഷ്യമിട്ട് ഇറാന്‍ അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അബുദാബിയില്‍ ഇന്ത്യാക്കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബഹ്റൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം കടുപ്പിക്കുകയാണ്. ഇറാന് നേരെ ഇസ്രയേല്‍ തിരിച്ചടിക്കുന്നുണ്ട്. ടെഹ്‌റാനിലുള്ളവര്‍ ഒഴിഞ്ഞ് പോകണമെന്ന് ഇറാന്‍ സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ ആദ്യ പ്രതിഫലനമെന്നത് വ്യോമപാത അടച്ചു എന്നതാണ്. ഇത് ലക്ഷക്കണക്കിന് പേരുടെ യാത്രയെ ആണ് ബാധിച്ചിരിക്കുന്നത്. ജോലി തേടി ആദ്യം പോകുന്നവരും അവധിക്ക് വന്ന് മടങ്ങുന്നവരെയും ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളെല്ലാം തന്നെ റദ്ദാക്കി. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇറാനെ ആക്രമിക്കാനുള്ള കാരണങ്ങള്‍ ഇവ

1. ആണവായുധ ഭീഷണി

ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതായും ആണവായുധം നിർമ്മിക്കാൻ വളരെ അടുത്തെത്തിയതായും ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും അത് തടയാൻ ഏത് അറ്റകൈ പ്രയോഗിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.

2. സംഘടനകള്‍ക്കുള്ള പിന്തുണ

ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസ് (ഗസ), ഹിസ്ബുള്ള (ലെബനൻ), ഹൂതികൾ (യമൻ) തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നു എന്നതാണ് മറ്റൊരു പ്രധാന കാരണം. മേഖലയിലെ സമാധാനം തകർക്കാൻ ഇറാൻ ഈ ‘പ്രോക്സി’ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുവെന്ന് അമേരിക്കയും ഇസ്രയേലും വിശ്വസിക്കുന്നു.

3. നേരിട്ടുള്ള ആക്രമണങ്ങൾ

2024 ഏപ്രിലിലും ഒക്ടോബറിലും ഇറാൻ നേരിട്ട് ഇസ്രയേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിരുന്നു. ഫെബ്രുവരി 28ന് നടന്ന ആക്രമണം ഈ പ്രതികാര നടപടിയുടെ ഭാഗമാണ്.

4. മേഖലാ സുരക്ഷയും അമേരിക്കൻ താൽപ്പര്യങ്ങളും

ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളും അമേരിക്കയെ ചൊടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാനും ഇറാൻ്റെ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ സൈന്യം നേരിട്ട് യുദ്ധത്തിൽ പങ്കുചേരുന്നു.

5. ഭരണകൂട മാറ്റം

ഇന്നത്തെ പ്രസ്താവനയിൽ നെതന്യാഹു സൂചിപ്പിച്ചത് “ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കും” എന്നാണ്. അതായത്, ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കി തങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കുക എന്നതും ഈ ആക്രമണത്തിൻ്റെ ലക്ഷ്യമാണ്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം കനക്കുന്നതിനിടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു

ന്യൂയോര്‍ക്ക്. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം കനക്കുന്നതിനിടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്കും പിന്നാലെ ഉണ്ടായ തിരിച്ചടികളുടെയും പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു.

ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ‘മധ്യേഷ്യയിലെ സ്ഥിതിഗതികള്‍’ യോഗം അഭിസംബോധന ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ഫ്രാന്‍സ് ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഇറാന്‍ യുഎന്നിന് കത്തയച്ചു. ലോക സമാധാനത്തിനായി ഇടപെടണം. യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഇറാന്റെ നിലപാട്. ആക്രമണം അവസാനിക്കും വരെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് തുടരുമെന്നും ഇറാന്‍ യുഎന്നിന് അയച്ച കത്തില്‍ വ്യക്തമാക്കി.

അതേസമയം, ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്ന് നിരവധി കുട്ടുകള്‍ മറിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബിലെ പെണ്‍കുട്ടികളുടെ ഒരു പ്രൈമറി സ്‌കൂള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം മരണസംഖ്യ 85 ആയി ഉയര്‍ന്നതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു. ആറോളം രാജ്യങ്ങളിലേക്കാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അബുദാബിയില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെടുകയും ചെയ്തു. ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഇതോടെ മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിക്കുകയും ചെയ്തു.