‘ഹാർപിക്’ നടനെന്ന പരിഹാസം, അസുഖബാധിതനെന്നും ഗോസിപ്പ്; ജീവിതം പറഞ്ഞ് അബ്ബാസ്

സിനിമയിൽ രണ്ടാം വരവിനൊരുങ്ങി നടൻ അബ്ബാസ്. മികച്ച തിരക്കഥകൾ നോക്കിയാകും സിനിമ തിരഞ്ഞെടുക്കുകയെന്നും അഭിനയം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അബ്ബാസ് വെളിപ്പെടുത്തി. 2015 ൽ അഭിനയം ഉപേക്ഷിച്ച് വിദേശത്തേക്കുപോയ താരം പെട്രോൾ പമ്പിൽ മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തു. ഇപ്പോൾ സിനിമയിലെ രണ്ടാം വരവിനോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ ജീവിതത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അബ്ബാസ് തുറന്നു പറയുന്നുണ്ട്.

‘‘സിനിമയിലേക്കു തിരിച്ചു വരുന്നുണ്ടോ, തിരിച്ചു വരണം എന്നൊക്കെ നിരവധിപേർ ആവശ്യപ്പെടാറുണ്ട്. ആരോഗ്യപ്രശ്‍നങ്ങളുണ്ടോയെന്നും ഞാൻ മാനസികാരോഗ്യ ആശുപത്രിയിലാണോ അതോ മരണപ്പെട്ടോ എന്നൊക്കെയും അന്വേഷിച്ചവരുണ്ട്. എന്താണ് എനിക്ക് സംഭവിച്ചതെന്ന് അഭിമുഖത്തില്‍ പറയണം എന്ന് ആഗ്രഹിച്ചിരുന്നു. കുറച്ച് തെറ്റിദ്ധാരണകൾ തിരുത്തേണ്ടതുണ്ട്. നടനായിരുന്നപ്പോള്‍ കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനായിരുന്നില്ല. കുട്ടികള്‍ക്കൊത്ത് സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതിനാല്‍ കുടുംബത്തിനൊപ്പം ന്യൂസിലാൻഡിലേക്ക് പോകുകയായിരുന്നു.’’–അബ്ബാസ് പറയുന്നു.

ചെറുപ്രായത്തിൽ സൂപ്പർതാര പദവി ലഭിച്ചതിനു ശേഷം തന്നിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അബ്ബാസ് പറയുകയുണ്ടായി. ‘‘കാതൽദേശം സിനിമയുടെ പ്രിമിയറിനുശേഷം ഒരു ഹോട്ടലിലായിരുന്നു താമസം. രാവിലെ എഴുന്നേറ്റപ്പോൾ ഹോട്ടലിന്റെ താഴെ നിറയെ ജനക്കൂട്ടം. എന്തോ അപകടം സംഭവിച്ചു, അതുകൊണ്ട് ആളുകൾ കൂടിയതെന്നാണ് ഞാൻ കരുതിയത്. ഹോട്ടൽ റിസപ്‌ഷനിൽ വിളിച്ച് ഇറങ്ങുന്ന കാര്യം പറഞ്ഞപ്പോഴാണ് ആ കൂട്ടം തന്നെ കാണാൻ വന്നതാണെന്ന് അറിയാന്‍ കഴിഞ്ഞത്. താഴേക്ക് ഇറങ്ങരുതെന്നും ആകെ പ്രശ്നമാകുമെന്നും ഹോട്ടല്‍ ഉദ്യോഗസ്ഥർ എന്നോടു പറഞ്ഞു. എന്നാൽ ഞാൻ താഴേക്കിറങ്ങി. അവർക്കിടയിലൂടെ തന്നെ പോയി. എന്നെ പിച്ചുകയും നുളളുകയുമൊക്കെ ചെയ്തു. ആ സ്നേഹം എന്താണെന്ന് അറിയാനുളള പക്വത എനിക്കന്ന് ഇല്ലായിരുന്നു. പത്തൊൻപത് വയസ്സ് മാത്രമാണ് അന്നെനിക്ക് ഉണ്ടായിരുന്നത്. ഞാൻ സാധാരണക്കാരനായിരുന്നതിന്റെ പിറ്റേ ദിവസം തന്നെ പ്രശസ്‍തനായപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. പോക്കറ്റ് മണിക്കു വേണ്ടി സിനിമ ചെയ്യുക എന്നതായിരുന്നു അന്ന് ആഗ്രഹിച്ചിരുന്നത്.

കോവിഡ് സമയങ്ങളിൽ ഞാൻ ആരാധകരുമായി സൂം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. നടൻ–ആരാധകർ എന്ന രീതിയിലല്ല, അവരുടെ വിഷമങ്ങൾ മനസ്സിലാക്കി, അതെന്റെ ജീവതാനുഭവങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു സംസാരം. അവരെ സ്വപ്നം കാണുവാനും ബുദ്ധിമുട്ടുകളെ അതിജീവിക്കാനും പഠിപ്പിച്ചു. എന്റെയൊരു ഫെയ്സ്ബുക്ക് പേജ് വഴിയാണ് അവർ എന്നെ ബന്ധപ്പെട്ടത്. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്സിനെ അത്തരം ചിന്തകളിൽ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവൽക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു.

എന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട ദിവസങ്ങളുണ്ട്. പിറ്റേ ദിവസം മുതൽ എനിക്ക് സിനിമയില്ല. അന്ന് വാടക കൊടുക്കാൻ പോലും പൈസയില്ല. ജോലിക്കാർക്കുപോലും കൊടുക്കാൻ പൈസയില്ല. ഈഗോ കാരണം പുറത്തേക്കുപോകാനും മടി. പക്ഷേ എത്ര നാൾ ഇങ്ങനെ. ഒടുവിൽ ഞാൻ ആർ.ബി. ചൗദരി എന്ന നിർമാതാവിനെ പോയി കണ്ടു. ‘‘എനിക്കൊരു സിനിമ വേണം സർ, സിനിമയില്‍ ഗോഡ്ഫാദർ ഇല്ല. കാശില്ലെന്നു പറഞ്ഞു’’. അങ്ങനെ കിട്ടിയ ചിത്രമാണ് ‘പൂവേലി’.

അന്ന് ആദ്യമായി ആ സെറ്റിൽ എത്തിയപ്പോൾ ചുറ്റുമുള്ളവരെല്ലാം എന്നെ തന്നെ നോക്കി നിന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ഒരു ഹീറോയായി മാറിയ നടനാണ് ഇപ്പോൾ ഒന്നുമില്ലാതെ വന്ന് അഭിനയിക്കുന്നതെന്നായിരുന്നു അവിടെയുള്ള സംസാരം. പക്ഷേ ആ ചിത്രം ഹിറ്റായി, അതിനു േശഷം പടയപ്പ, ആനന്ദം പോലുള്ള സിനിമകൾ ചെയ്തു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഞാൻ പരാജയപ്പെട്ടതെന്ന് വിശ്വസിച്ച് ജീവിതം മുന്നോട്ടുപോയി. അതിനുശേഷമാണ് ഈഗോ എന്ന വികാരത്തെ കീഴ്പ്പെടുത്താൻ ഞാൻ തീരുമാനിക്കുന്നത്. പിന്നീട് അഭിനയം ബോറടിച്ചു തുടങ്ങിയതോടെയാണ് വിദേശത്തേക്കുപോകാൻ തീരുമാനിക്കുന്നത്. ന്യൂസിലാന്‍ഡിൽ കസ്റ്റമയർ കെയർ ഓഫിസിലാണ് ജോലി ആരംഭിച്ചത്. ഇപ്പോള്‍ വീണ്ടും അഭിനയത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. നല്ല തിരക്കഥകൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ.’’–അബ്ബാസ് പറഞ്ഞു.

Advertisement