സി.എന്‍. കൃഷ്ണന്‍കുട്ടി (സിനിമാമംഗളം കൃഷ്ണന്‍കുട്ടി) അന്തരിച്ചു

പത്തനാപുരം: നോവലിസ്റ്റും തമിഴ്-മലയാളം ചലച്ചിത്രമാധ്യമപ്രവര്‍ത്തകനും നടന്‍ പ്രേംനസീറിന്റെ സന്തത സഹചാരിയുമായിരുന്ന സി.എന്‍. കൃഷ്ണന്‍കുട്ടി (സിനിമാമംഗളം കൃഷ്ണന്‍കുട്ടി-77) പത്തനാപുരം ഗാന്ധിഭവനില്‍ അന്തരിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം തമിഴ് ചലച്ചിത്ര മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിനിമാ പതിരികൈയാളര്‍ സംഘത്തിന്റെ സെക്രട്ടറിയായും സിനിമാമംഗളം, ചെന്നൈ പത്രിക തുടങ്ങിയവയുടെ കറസ്പോണ്ടന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
പ്രേംനസീറിന് ആരാധകര്‍ അയയ്ക്കുന്ന കത്തുകള്‍ക്ക് നസീറിന്റെ നിര്‍ദ്ദേശപ്രകാരം മറുപടി അയച്ചിരുന്നത് കൃഷ്ണന്‍കുട്ടിയാണ്. കമല്‍ഹാസന്‍ ഉള്‍പ്പെടെ ചലച്ചിത്രരംഗത്തെ പ്രമുഖരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയപ്പോള്‍ ജന്മനാടായ തിരുവനന്തപുരത്തേക്ക് തിരികെയെത്തി. ഹൃദ്രോഗബാധിതനായ ഇദ്ദേഹത്തെ രണ്ടരവര്‍ഷം മുന്‍പ് സുഹൃത്തും സംവിധായകനുമായ ശാന്തിവിള ദിനേശാണ് ഗാന്ധിഭവനിലെത്തിച്ചത്. 14 നോവലുകള്‍ എഴുതി. തിരുവനന്തപുരം ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.

Advertisement