സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി

ന്യൂഡൽഹി: കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതായി കോൺഗ്രസിന്റെ ഐസി കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി പത്രക്കുറിപ്പിലൂടെ ജൂൺ 17 നാണ് അറിയിച്ചത്.

കോവിഡിനെ തുടർന്ന് ജൂൺ 12നായിരുന്നു കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സോണിയയ്ക്ക് മൂക്കിൽ കൂടി രക്തസ്രാവം അനുഭവപ്പെടുകയും കോൺഗ്രസ് അധ്യക്ഷയെ അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നുവെന്ന് പത്രക്കുറുപ്പിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തുകയായിരുന്നു. ഒപ്പം കോവിഡാനന്തര രോഗലക്ഷ്ണങ്ങളും പ്രകടമാകുന്നുണ്ടെന്നും ജയറാം രമേശ് അറിയിച്ചു.

നാഷ്ണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കോവിഡ് ബാധയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് അധ്യക്ഷ രോഗം മാറിയതിന് ശേഷം ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി വീണ്ടും നോട്ടീസ് അയിച്ചിരുന്നു.

Advertisement