കേരളത്തിനും ആനൂകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അശ്വിനി കുമാർ

തിരുവനന്തപുരം: മോദി സർക്കാർ ഒരു സംസ്ഥാനങ്ങളോടും പക്ഷപാതിത്വം കാട്ടിയിട്ടില്ലെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി രം​ഗത്ത്. കേരളവും ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്ഞാബദ്ധമെന്നും കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു. മോദി സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചത് മോദിയുടെ കാലത്താണെന്നും അശ്വിനി കുമാർ തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിൽ ബിജെപി വളരുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേൾക്കുമ്പോൾ സങ്കടമുണ്ട്. നിരവധി ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള സർക്കാരിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്നും അശ്വിനി കുമാർ കൂട്ടിച്ചേർത്തു.

കേരളത്തിലും ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ, സെൻട്രൽ വെഹോക്‌സിംഗ് കോർപ്പറേഷൻ, വനവകുപ്പ്, പരിസ്ഥിതിവകുപ്പ് അധികൃതരായി ചർച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ ഭാരതിന്റെ സുവർണകാലമായിരുന്നു. മോദിയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിയെ ശക്തമായി നേരിടാൻ പറ്റിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് അനുവദിക്കുന്ന ഫണ്ടിൽ 10 ശതമാനം മാത്രമാണ് പൗരന്മാരിലേക്ക് എത്തുന്നത് എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ 100 ശതമാനം പൂർണമായും ജനങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് എത്തുന്നുണ്ട്. തങ്ങളുടെ പ്രധാനമന്ത്രി തങ്ങൾക്കൊപ്പമുണ്ടെന്ന് പാവങ്ങൾക്ക് വിശ്വാസമുണ്ടെന്നും അശ്വിനി കുമാർ പറഞ്ഞു.

Advertisement