നിശാപാർട്ടി കഴിഞ്ഞ് പബ്ബിൽ നിന്നും മടങ്ങിയ 17-കാരിയെ സ്കൂൾ വിദ്യാർത്ഥികൾ ബലാത്സംഗം ചെയ്തെന്ന് പരാതി

ഹൈദരാബാദ്: നിശാപാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂൾ വിദ്യാർത്ഥികൾ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി.

പബ്ബിൽ നിശാപാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കാറിൽ കയറ്റിയത്. എന്നാൽ ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്ത് കാർ നിർത്തിയിട്ട് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ജൂബിലി ഹിൽസ് പ്രദേശത്താണ്‌സംഭവം. സംഭവത്തിൽ ഒരു എംഎൽഎയുടെ മകനും ഉൾപ്പെട്ടതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു.

ഇരുട്ടത്ത് ആളൊഴിഞ്ഞ പ്രദേശത്ത് കാർ നിർത്തിയാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഒരാൾ കാറിനകത്ത് കയറുമ്പോൾ മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി പീഡനത്തിനിരയായ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിന്റെ ഉടമയെ ചോദ്യം ചെയ്ത് വരികയാണ്.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പബ്ബിൽ നിന്ന് തിരിച്ചെത്തിയ പെൺകുട്ടിയുടെ കഴുത്തിലെ മുറിവുകൾ കണ്ടാണ് പിതാവ് കാര്യം തിരക്കിയത്. തുടർന്നാണ് ആൺകുട്ടികൾ ആക്രമിച്ച കാര്യം പെൺകുട്ടി പിതാവിനോട് പറയുന്നത്. പിതാവ് പരാതി നൽകിയതോടെ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്.

Advertisement