ഭാര്യയെ കുട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി; ‘യുട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം സ്ത്രീധനമായി കണക്കാക്കാമെന്ന് ഭർത്താവ്’!

ജയ്പൂർ: സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ഭാര്യയെ കുട്ടബലാത്സംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച്‌ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും ആരോപണം.
രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കളാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിനാണ് ഈ ക്രൂരമായ കൃത്യം നടത്തിയത്.

വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്താൽ പണം കിട്ടുമെന്നും അത് സ്ത്രീധനമായി കരുതിക്കൊള്ളാമെന്നും ഭർത്താവ് ഭാര്യയോട് പറഞ്ഞതായി പരാതിയിലുണ്ട്. ഭർത്താവിനും രണ്ട് ബന്ധുക്കൾക്കുമെതിരെയാണ് യുവതി കേസ് നൽകിയിരിക്കുന്നത്. ‘പരാതിയിൽ കേസെടുത്തിട്ടുണ്ട്. അശ്ലീല വീഡിയോ യുട്യൂബിൽ അപ് ലോഡ് ചെയ്തതായി ആരോപണം ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.’- ഭരത്പൂർ കമാൻ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ദൗലത്ത് സാഹു പറഞ്ഞു.

‘സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും എന്നെ പീഡിപ്പിക്കുകയായിരുന്നു, സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം ചിത്രീകരിക്കുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. പ്രതികളിലൊരാൾ എന്നെ അഞ്ച് ദിവസം മുമ്പ് കമാനിലേക്ക് കൊണ്ടുവന്നു. എന്നെ ബലാത്സംഗം ചെയ്തു. ഇതിനെത്തുടർന്ന് ഞാൻ ബഹളം വെച്ച്‌ എന്റെ വീട്ടിലേക്ക് ഓടി പോയി’, പരാതിക്കാരി പറയുന്നു.

2019ൽ ഹരിയാനയിൽ വെച്ചാണ് ഇരുവരും വിവാഹിതരായതായത്. അന്നുമുതൽ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ അവളെ പീഡിപ്പിക്കുകയായിരുന്നു. ഇതോടെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ, ഭർത്താവ് അവളെ നിർബന്ധിച്ച്‌ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നിട്ട് ബന്ധുക്കളായ രണ്ടുപേരെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തന്റെ മുന്നിൽ വച്ച്‌ കൂട്ടബലാത്സംഗം ചെയ്യാൻ അവരോട് പറയുകയും സംഭവം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്നാണ് ആരോപണം.

‘നിന്റെ വീട്ടുകാർക്ക് സ്ത്രീധനം നൽകാൻ കഴിയില്ല, എന്നാൽ ഈ വീഡിയോ യൂട്യൂബിൽ ഇട്ടുകൊണ്ട് ഞാൻ ആ തുക സമ്പാദിക്കും’ എന്ന് പ്രസ്താവിച്ചുകൊണ്ട് അശ്ലീല വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തതായി പരാതിക്കാരി ആരോപിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement