ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് ഹൈദരാബാദ് നമ്പള്ളി കോടതിയുടെ സമൻസ്. ജൂൺ 22 തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ. താരത്തിന്റെ ലീഗൽ ടീം വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. അല്ലു അർജുനെ കാണാൻ ആരാധകർ കൂട്ടത്തോടെ ഇരച്ചുകയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രേവതി (35) എന്ന സ്ത്രീ മരണപ്പെടുകയും അവരുടെ എട്ടു വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. തിയേറ്റർ മാനേജ്മെന്റ്, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 23 പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 19 പേർക്കാണ് കോടതി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്. പരിക്കേറ്റ കുട്ടിയുടെ ചികിത്സയ്ക്കും കുടുംബത്തിനുമായി അല്ലു അർജുനും പുഷ്പ ടീമും ചേർന്ന് ഇതിനകം 3.20 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ടെന്ന് താരത്തിന്റെ പ്രതിനിധികൾ വ്യക്തമാക്കി.





























