ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ബസ്തര്‍ മേഖലയിലെ കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏപ്രില്‍ 19 ന് ബസ്തറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവ വികാസം. ജില്ലയില്‍ 60,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ബസ്തര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് പി അറിയിച്ചു.

പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ബിഎസ്എഫ് (സിഒബി ഛോട്ടേബെട്ടിയ), ഡിആര്‍ജി സംഘങ്ങളുടെ സംയുക്ത ഓപ്പറേഷന്‍ ഏപ്രില്‍ 16നാണ് ആരംഭിച്ചതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. ഇതിനിടെ സിപിഐ മാവോയിസ്റ്റ് അംഗങ്ങളില്‍ നിന്ന് വെടിവയ്പുണ്ടായി. ഇവര്‍ക്കെതിരെ ബിഎസ്എഫ് സേന ശക്തമായി തിരിച്ചടിച്ചു. ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ കാലില്‍ വെടിയുണ്ട ഏറ്റിട്ടുണ്ട്. ഇദ്ദേഹം അപകടനില തരണം ചെയ്തു. ഓപ്പറേഷന്‍ ഇപ്പോഴും പുരോഗമിക്കുകയാണ്, ഇതുവരെ, 18 സിപിഐ മാവോയിസ്റ്റ് കേഡറുകളുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും വക്താവ് പറഞ്ഞു.

പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഛോട്ടേബെട്ടിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പ്രാഥമിക വിവരം. ഏഴ് എകെ സീരീസ് തോക്കുകളും മൂന്ന് ലൈറ്റ് മെഷീന്‍ ഗണ്ണുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന്, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ, ഛോട്ടേബെട്ടിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്ന ഉദ്യോഗസ്ഥരെ അനുഗമിക്കുകയായിരുന്ന ബിഎസ്എഫ് ജവാന് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഒരു ദിവസത്തിന് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. സ്ഫോടനത്തില്‍ രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.

ഞായറാഴ്ച, ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിലെ ഖൈരാഗഡില്‍ നടത്തിയ സന്ദര്‍ശനത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. സുരക്ഷാ സേന ഈ വര്‍ഷം നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 2024ല്‍ ഇതുവരെ 50 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൂടാതെ, ഈ വര്‍ഷം മാവോയിസ്റ്റ് അക്രമത്തില്‍ 18 സാധാരണക്കാരും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.

Advertisement