ലോക് സഭ തിരഞ്ഞെടുപ്പ്: ബംഗാളിൽ കോൺഗ്രസ്-സിപിഎം സീറ്റ് ധാരണ,കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിക്കും

കൊൽക്കത്ത:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സിപിഎം-കോൺഗ്രസ് സീറ്റ് ധാരണ. കോൺഗ്രസ് 12 സീറ്റുകളിലും ഇടത് പാർട്ടികൾ 24 സീറ്റുകളിലും മത്സരിക്കും. ഇന്ത്യൻ സെക്യൂലർ ഫ്രണ്ട് ആറ് സീറ്റിലും മത്സരിക്കും. തൃണമൂൽ കോൺഗ്രസ് നേരത്തെ തന്നെ 42 ലോക്‌സഭാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് സിപിഎം-കോൺഗ്രസ് സീറ്റ് ധാരണയായത്. മുർഷിദാബാദ് സിപിഎമ്മിന് വിട്ടുനൽകാൻ കോൺഗ്രസ് തീരുമാനിച്ചു. പകരം കോൺഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകൾ നൽകും. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മുർഷിദാബാദിൽ മത്സരിച്ചേക്കും.

കോൺഗ്രസിന്റെ തീരുമാനത്തിന് കാത്തുനിൽക്കാതെ 17 സ്ഥാനാർഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള ഏഴ് സ്ഥാനാർഥികളെ കൂടി ഉടൻ പ്രഖ്യാപിക്കും.

Advertisement