വിവാഹത്തിന് ശേഷം ഭർത്താവിന് ശാരീരികമായ ബന്ധം നിഷേധിക്കുന്നത് ക്രൂരത: കോടതി

വിവാഹത്തിന് ശേഷം ശാരീരികമായ ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസുമാരായ ഷീല്‍ നാഗുവും വിനയ് സറഫും ഉള്‍പ്പെട്ട ബെഞ്ച് ഭര്‍ത്താവിന് വിവാഹമോചനത്തിന് അനുമതി നല്‍കി. 2006 ജൂലൈയിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഭാര്യ ശാരീരിക ബന്ധം നിഷേധിക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി. 
അതേസമയം മറ്റൊരാളുമായി പ്രണയത്തിലാണെന്നും തങ്ങളെ ഒന്നിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി യുവതി തന്നെ പറഞ്ഞു. വിവാഹം കഴിഞ്ഞ മാസം തന്നെ യുവതി യുഎസിലേക്ക് പോയെന്നും ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 
2011ല്‍ ഭോപ്പാലിലെ കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപേക്ഷ നല്‍കി. 2014 ല്‍ കുടുംബകോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് യുവാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Advertisement